പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലഹരിനല്‍കി പീഡിപ്പിച്ച കേസ്; പ്രതികള്‍ക്ക് 25 വര്‍ഷം കഠിനതടവ്

നഗരത്തിലെ സ്‌കൂളില്‍ ടി.സി. വാങ്ങാന്‍പോയ ഉള്ളിയേരി സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലഹരിനല്‍കി പീഡിപ്പിച്ച കേസിലെ പ്രതികള്‍ക്ക് കോടതി 25 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

author-image
Greeshma Rakesh
New Update
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലഹരിനല്‍കി പീഡിപ്പിച്ച കേസ്; പ്രതികള്‍ക്ക് 25 വര്‍ഷം കഠിനതടവ്

എലത്തൂര്‍: നഗരത്തിലെ സ്‌കൂളില്‍ ടി.സി. വാങ്ങാന്‍പോയ ഉള്ളിയേരി സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലഹരിനല്‍കി പീഡിപ്പിച്ച കേസിലെ പ്രതികള്‍ക്ക് കോടതി 25 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

തലക്കുളത്തൂര്‍ അന്നശ്ശേരി, കണിയേരിമീത്തല്‍ അവിനാഷ്(23), കണ്ടങ്കയില്‍ വീട്ടില്‍ അശ്വന്ത്(24) പുറക്കാട്ടിരി പേരിയായില്‍ വീട്ടില്‍ സുബിന്‍(23) എന്നിവരെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി എം. സുഹൈബ് പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്. 2022 ജൂലായ് ആറിനാണ് പെണ്‍കുട്ടിയെ കാണാതായത്. പാലോറമലയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയി ബിയര്‍നല്‍കി പീഡിപ്പിച്ചശേഷം പ്രതികള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തുകയായിരുന്നു.

പുറക്കാട്ടിരിയിലെ ബന്ധുവീട്ടില്‍നിന്ന് നഗരത്തിലെ സ്‌കുളിലേക്കുപോയ ഉള്ളിയേരി സ്വദേശിയായ 16-കാരിയെ കാണാനില്ലെന്ന് എലത്തൂര്‍ സ്റ്റേഷനില്‍ പരാതിലഭിച്ചതിനെ തുടര്‍ന്ന് ടൗണ്‍ അസി. കമ്മിഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടാന്‍ സംസ്ഥാനത്തിന് പുറത്തും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

2022 ജൂലായ് ആറിന് കാണാതായ പെണ്‍കുട്ടിയെ എട്ടിന് ബെംഗളൂരുവിലെ ചന്നപട്ടണത്തുനിന്നായിരുന്നു കണ്ടെത്തിയത്. മുഖ്യപ്രതി പുറക്കാട്ടിരി ബൈത്തുല്‍ നൂര്‍ വീട്ടില്‍ അബ്ദുല്‍ നാസറിനെ പൊലീസ് അന്നുതന്നെ അറസ്റ്റുചെയ്തിരുന്നു. പിന്നീട് കൂട്ടു പ്രതികളായ മറ്റു രണ്ടു പേരെയും പിടികൂടി. ഇവരുടെ വിചാരണ നടക്കുകയാണ്. ആറുപ്രതികളാണ് കേസിലുള്ളത്.

പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍നിന്നാണ് കൂട്ടുപ്രതികളായ മൂന്നുപേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന വിവരം ലഭിച്ചത്. പെണ്‍കുട്ടിയെ പ്രണയംനടിച്ച് സംഘത്തിന്റെ വലയിലെത്തിച്ചത് പ്രതികളിലൊരാളായ അവിനാശാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നാട്ടില്‍നിന്ന് മുങ്ങിനടന്ന ഇവര്‍ ഷില്ലോങ്ങില്‍ ഒളിവില്‍ക്കഴിഞ്ഞിരുന്നതായി കണ്ടെത്തിയിരുന്നു. പ്രതികളെല്ലാവരും ലഹരിവില്‍പ്പന സംഘത്തിലുള്ളവരാണ്.

അസി. കമ്മിഷണര്‍ക്ക് പുറമേ സബ് ഇന്‍സ്പെക്ടര്‍ പി.ടി. സാബുനാഥ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ കെ.പി. ദീപ്തിഷ്, കെ.കെ. ബിജുമോഹന്‍, സിവില്‍ പോലീസ് ഓഫീസര്‍ വിപിന്‍, ക്രൈംസ്‌ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ. സുജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ പി. ജെതിന്‍ ഹാജരായി.

kannur Rape Case Verdict elathur minor girl rape case