/kalakaumudi/media/post_banners/bec28cd12f4d8ad408ee9c8770d02d3e479bee18ffcf16a4a98df5bfc623b7cc.jpg)
തൊടുപുഴ: സിപിഎം അംഗത്വം പുതുക്കാൻ താത്പര്യമില്ലെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ.സിപിഎം നേതാക്കളെത്തി മെമ്പർഷിപ്പ് പുതുക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാർട്ടി അംഗത്വം പുതുക്കാൻ താത്പര്യമില്ലെന്നും അതിനർത്ഥം ബിജെപിയിൽ പോകുമെന്നല്ലെന്നും രാജേന്ദ്രൻ പറഞ്ഞു.
'എന്റെ മാനസിക വിഷമത്തിന്റെ ഭാഗമായുള്ള തീരുമാനമാണ്. അനുഭവിച്ചത് ഞാനാണ്. എന്നെ പ്രവർത്തിപ്പിക്കരുതെന്ന് കരുതിയ ആളുകളും ചതി ചെയ്ത ആളുകളോടൊപ്പം നിൽക്കാനും ഇരിക്കാനും പ്രയാസമുണ്ട്' രാജേന്ദ്രൻ പറഞ്ഞു. പാർട്ടിയിൽ താൻ തുടരരുതെന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെവി ശശി ആഗ്രഹിക്കുന്നത്. ഏരിയാ സെക്രട്ടറിയാണ് മെമ്പർഷിപ്പ് പുതുക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചതെ'ന്നും എസ് രാജേന്ദ്രൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ബിജെപി നേതാക്കൾ വീട്ടിലെത്തി ചർച്ച നടത്തിയിരുന്നതായി എസ് രാജേന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ ബിജെപിയിലേക്കെന്ന പ്രചാരണം തെറ്റാണെന്നും നിലവിൽ അത്തരം കാര്യങ്ങളിൽ തീരുമാനം എടുത്തിട്ടില്ലെന്നുമായിരുന്നു രാജേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എ രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് എസ് രാജേന്ദ്രനെ സിപിഎമ്മിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ 2023 ജനുവരിയിൽ സസ്‌പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും അംഗത്വം പുതുക്കാൻ രാജേന്ദ്രൻ തയാറായില്ല.