കഴിഞ്ഞിട്ടില്ല! ഹരിയാനയിലും രാജസ്ഥാനിലും ബിജെപി വിട്ട് എംപിമാർ കോൺഗ്രസിലേക്ക്

ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള നേതാക്കന്മാരുടെ പാർട്ടി മാറ്റം തുടരുന്നു.ഹരിയാനയിൽനിന്നും രാജസ്ഥാനിൽനിന്നുമുള്ള രണ്ട് സിറ്റിങ് എംപിമാർ ബിജെപിയിൽ നിന്ന് രാജിവച്ചു

author-image
Greeshma Rakesh
New Update
കഴിഞ്ഞിട്ടില്ല! ഹരിയാനയിലും രാജസ്ഥാനിലും ബിജെപി വിട്ട് എംപിമാർ കോൺഗ്രസിലേക്ക്

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള നേതാക്കന്മാരുടെ പാർട്ടി മാറ്റം തുടരുന്നു.ഹരിയാനയിൽനിന്നും രാജസ്ഥാനിൽനിന്നുമുള്ള രണ്ട് സിറ്റിങ് എംപിമാർ ബിജെപിയിൽ നിന്ന് രാജിവച്ചു.ബിജെപി നേതാവും ഹരിയാനയിലെ ഹിസാർ മണ്ഡലത്തിൽനിന്നുള്ള എംപിയുമായ ബ്രിജേന്ദ്ര സിങ്ങാണ് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത്.

അതെസമയം രാജസ്ഥാനിലെ ചുരു മണ്ഡലത്തിൽനിന്നുള്ള ബിജെപി എംപി രാഹുൽ കസ്‌വും ബിജെപി വിട്ടു. ഉടൻ തന്നെ കോൺഗ്രസിൽ ചേരുമെന്നാണ് വിവരം.രാജസ്ഥാനിൽനിന്നുള്ള എംപിയായ രാഹുലിന് ഇത്തവണ ബിജെപി സീറ്റ് നൽകിയിരുന്നില്ല. ഇതാണ് പാർട്ടി വിടാനുള്ള കാരണമെന്നാണ് സൂചന.

പാർട്ടി വിടുന്ന കാര്യം ബ്രിജേന്ദ്ര സിങ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ‘‘ചില നിർബന്ധിത രാഷ്ട്രീയ കാരണങ്ങളാൽ പാർട്ടിയുടെ പ്രാഥമികാംഗത്വം ഞാൻ രാജിവക്കുകയാണ്. ഹിസാറിൽനിന്ന് എംപിയായി സേവനം അനുഷ്ഠിക്കാൻ അവസരം നൽകിയ പാർട്ടിയോടും ദേശീയ പ്രസിഡൻറ് ജെ.പി.നഡ്ഡ, പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവരോടും ഞാനെന്റെ നന്ദി അറിയിക്കുന്നു’’ – ബ്രിജേന്ദ്ര സിങ് എക്സിൽ കുറിച്ചു.

ബിജെപി നേതാവായ ചൗധരി ബിരേന്ദർ സിങ്ങിന്റെ മകനാണ് ബ്രിജേന്ദ്ര സിങ്. ബിരേന്ദറും കോൺഗ്രസിൽ ചേരും. 2014–ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതാണ് ഇരുവരും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാലയെയാണ് ഇയാൾ പരാജയപ്പെടുത്തിയത്.

India News LOKSABHA ELECTIONS 2024 Political Defection BJP MP BHARATIYA JANATA PARTY (BJP) INDIAN NATIONAL CONGRESS INC