തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ്; 6 സീറ്റുകൾ പിടിച്ചെടുത്ത് എൽഡിഎഫ്, പത്തിടത്ത് കോൺഗ്രസ്, മൂന്നിടത്ത് ബിജെപി

സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മികച്ചനേട്ടവുമായി എൽഡിഎഫ്.ആകെ 6 സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു

author-image
Greeshma Rakesh
New Update
തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ്; 6 സീറ്റുകൾ പിടിച്ചെടുത്ത് എൽഡിഎഫ്, പത്തിടത്ത് കോൺഗ്രസ്, മൂന്നിടത്ത് ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മികച്ചനേട്ടവുമായി എൽഡിഎഫ്.ആകെ 6 സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു.തിരുവനന്തപുരം നഗരസഭയിലെ വെള്ളാര്‍, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട്, ചടയമംഗലം പഞ്ചായത്തിലെ കുരിയോട് വാര്‍ഡുകള്‍ എല്‍ഡിഎഫ് ബിജെപിയിൽ നിന്ന് പിടിച്ചെടുത്തു.

 

അതെസമയം നെടുമ്പാശ്ശേരിയിലെ കൽപക നഗര്‍, മുല്ലശ്ശേരിയിലെ പതിയാര്‍ കുളങ്ങര മുഴപ്പിലങ്ങാട്ടെ മമ്മാക്കുന്ന് വാര്‍ഡുകള്ളാണ് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തത്.മാത്രമല്ല നെടുമ്പാശേരിയില്‍ യുഡിഎഫിന് ഭരണം നഷ്ടമാകുകയും ചെയ്തു.അതെസമയം മട്ടന്നൂര്‍ നഗരസഭയിൽ ബിജെപിക്ക് കന്നിജയം നേടി. മട്ടന്നൂര്‍ ടൗണ്‍ വാര്‍ഡ് കോണ്‍ഗ്രസിൽ നിന്നാണ് ബിജെപി പിടിച്ചെടുത്തത്. എ. മധുസൂദനനാണ് വിജയിച്ചത്.കോൺഗ്രസ്‌ സ്ഥാനാർഥിയെ 72 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തിയത്.കോൺഗ്രസ്‌ സിറ്റിംഗ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്.

 

വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ വെള്ളിയാഴ്ച രാവിലെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ വാര്‍ഡില്‍ ബിജെപിയുടെ സിറ്റിങ് സീറ്റാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. വെള്ളാറില്‍ സിപിഐ സ്ഥാനാര്‍ത്ഥി പുനത്തുറ ബൈജു 153 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തിരുവനന്തപുരം ഒറ്റ ശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് വാർഡിലും എല്‍ഡിഎഫ് ബിജെപിയെ അട്ടിമറിച്ചു. സിപിഎമ്മിന്‍റെ ഒ ശ്രീജല 60 വോട്ടിന് വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് സിപിഎം സ്ഥാനാര്‍ത്ഥി വിജയിച്ചത്.

 

ഇടുക്കി മൂന്നാറിലെ 11ാം വാര്‍ഡായ മൂലക്കടയിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നടരാജൻ 35 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. കോൺഗ്രസ് അംഗം എൽഡിഎഫിലേക്ക് കൂറുമാറിയതിനെ തുടർന്ന് അയോഗ്യാക്കിയ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.10 ജില്ലകളിലായി ഒരു കോർപ്പറേഷൻ നാലു മുനിസിപ്പാലിറ്റി 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ വെള്ളാർ ഡിവിഷനിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനമൊട്ടാകെ 88 പേരാണ് ജനവിധി തേടിയത്.

ldf pinarayi vijayan Byelection BJP udf results kerala panchayath