യു പിയിൽ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച് ഐ വിയും ഹെപ്പറ്റൈറ്റിസും

രക്തം നൽകുന്നതിന് മുമ്പ് നടത്തേണ്ട വൈറസ് പരിശോധനകൾ പരാജയപ്പെട്ടതാകാം പിഴവിന് കാരണമെന്നാണ് വിലയിരുത്തൽ.മാത്രമല്ല ഇൻഫെക്ഷൻ വന്നതിന്റ ശരിയായ ഉറവിടം കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും ഉദ്യോ​ഗസ്ഥർ ചൂണ്ടികാട്ടി.

author-image
Greeshma Rakesh
New Update
യു പിയിൽ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച് ഐ വിയും ഹെപ്പറ്റൈറ്റിസും

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച് ഐ വി, ഹെപ്പറ്റൈറ്റിസ് ബി,സി അണുബാധയുള്ളതായി കണ്ടെത്തൽ.സർക്കാരിന്റെ ലാലാ ലജ്പത് റായ് (എൽഎൽആർ) ഹോസ്പിറ്റലിലാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

തലസ്സേമിയ എന്ന രോഗാവസ്ഥയെ തുടർന്നാണ് കുട്ടികൾ രക്തം സ്വീകരിച്ചത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനേക്കാൾ ഗുരുതരമായ ആരോഗ്യസ്ഥിതിയിലാണ് കുട്ടികൾ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു

രക്തം നൽകുന്നതിന് മുമ്പ് നടത്തേണ്ട വൈറസ് പരിശോധനകൾ പരാജയപ്പെട്ടതാകാം പിഴവിന് കാരണമെന്നാണ് വിലയിരുത്തൽ.മാത്രമല്ല ഇൻഫെക്ഷൻ വന്നതിന്റ ശരിയായ ഉറവിടം കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും ഉദ്യോഗസ്ഥർ ചൂണ്ടികാട്ടി.

നിലവിലെ സംഭവം ആശങ്കാജനകമാണെന്നും രക്തം സ്വീകരിക്കുന്നതിലുള്ള അപകടസാധ്യതകൾ കാണിക്കുന്നതായും ലാല ലജ്പത് റായ് ഹോസ്പിറ്റൽ നോഡൽ ഓഫീസറും പീഡിയാട്രിക്‌സ് വിഭാഗം മേധാവിയുമായ ഡോ.അരുൺ ആര്യ പറഞ്ഞു.

ഹെപ്പറ്റൈറ്റിസ് രോഗികളെ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിലേക്കും എച്ച്ഐവി രോഗികളെ കാൺപൂരിലെ റഫറൽ സെന്ററിലേക്കും മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.180 തലസ്സേമിയ രോഗികൾ നിലവിൽ ലാല ലജ്പത് റായ് സെന്റർ വഴി മാത്രം രക്തം സ്വീകരിച്ചിട്ടുണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്.

14 കുട്ടികൾ പ്രൈവറ്റ് ജില്ലാ ആശുപത്രികളിൽ നിന്നും രക്തം സ്വീകരിച്ചിട്ടുണ്ട്. ഡോ ആര്യ പറഞ്ഞതനുസരിച്ച് വൈറസിന്റെ 'വിന്റോ പിരിയഡി'ലായിരിക്കണം കുട്ടികൾ രക്തം സ്വീകരിച്ചത്. സാധാരണ നിലയിൽ ആരെങ്കിലും രക്തം ദാനം ചെയ്തു കഴിഞ്ഞാൽ അത് മറ്റൊരാൾക്ക് നൽകുന്നതിന് മുമ്പ് എല്ലാവിധ പരിശോധനകളുണ് നടത്തണമെന്നാണ് നിയമം. എന്നാൽ രക്തത്തിലുള്ള വൈറസിന്റെ സാന്നിധ്യത്തെ പരിശോധനയിൽ മനസിലാക്കാൻ സാധിക്കാത്ത കാലയളവാണ് 'വിന്റോ പീരിയഡ്'.

മാത്രമല്ല രക്തം നൽകുന്ന സമയത്ത് ഉറപ്പായും രോഗിക്ക് ഹെപ്പറ്റൈറ്റിസ് ബിക്കെതിരെ വാക്‌സിനേഷൻ നൽകേണ്ടതുണ്ട് എന്നും നിയമമുണ്ട്. കുട്ടികൾക്ക് വാക്സിൻ നൽകിയിട്ടുണ്ടോ എന്ന പരിശോധിക്കേണ്ടിയിരിക്കുന്നു.

മൊത്തം 180 രോഗികളിൽ ഇപ്പോൾ അണുബാധയുണ്ടായ 14 പേരും 6വയസിനും 16വയസിനുമിടയിൽ പ്രായമുള്ള കുട്ടികളാണ്. അവരിൽ 7 പേർക്ക് ഹെപ്പറ്റൈറ്റിസ് ബിയും, അഞ്ചുപേർക്ക് ഹെപ്പറ്റൈറ്റിസ് സിയും രണ്ടപേർക്ക് എച്ച് ഐ വിയും ബാധിച്ചു. സംസ്ഥാനത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളാണിവർ.

സംഭവം വൈറൽ ഹെപ്പറ്റൈറ്റിസ് കണ്ട്രോൾ ബോർഡ് അന്വേഷിക്കും. ഹെപ്പറ്റൈറ്റിസിന്റെയും എച് ഐ വിയുടെയും ഉറവിടം കണ്ടെത്തലായിരിക്കും ബോർഡിന്റെ പ്രധാന ലക്ഷ്യം.

 

 

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

Uttar pradesh HIV Hepatitis Blood Transfution kanpur