Exclusive: ഇന്ത്യയുടെ ബഹിരാകാശ യാത്രികരില്‍ മലയാളിയും; യാത്ര അടുത്ത വര്‍ഷം

ബഹിരാകാശയാത്രയ്ക്കായി ഇന്ത്യ തിരഞ്ഞെടുത്ത് പരിശീലനം നല്‍കി വരുന്ന 4 വ്യോമസേന പൈലറ്റുമാരില്‍ ഒരു മലയാളിയും ഉണ്ടെന്നു സൂചന. രണ്ടുകൊല്ലം മുമ്പ് റഷ്യയില്‍ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കിയ ഇവര്‍ ബാംഗ്ലൂരില്‍ തുടര്‍ പരിശീലനത്തിലാണ്.

author-image
Web Desk
New Update
Exclusive: ഇന്ത്യയുടെ ബഹിരാകാശ യാത്രികരില്‍ മലയാളിയും; യാത്ര അടുത്ത വര്‍ഷം

വി.ഡി ശെല്‍വരാജ്

തിരുവനന്തപുരം: ബഹിരാകാശയാത്രയ്ക്കായി ഇന്ത്യ തിരഞ്ഞെടുത്ത് പരിശീലനം നല്‍കി വരുന്ന 4 വ്യോമസേന പൈലറ്റുമാരില്‍ ഒരു മലയാളിയും ഉണ്ടെന്നു സൂചന. രണ്ടുകൊല്ലം മുമ്പ് റഷ്യയില്‍ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കിയ ഇവര്‍ ബാംഗ്ലൂരില്‍ തുടര്‍ പരിശീലനത്തിലാണ്. ഇവരെ പറ്റിയുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

അടുത്ത വര്‍ഷം ശ്രീഹരിക്കോട്ടയില്‍ നിന്ന് ഗഗന്‍യാന്‍ പേടകത്തില്‍ യാത്രികരെ ശൂന്യകാശത്ത് അയയ്ക്കും. 3 യാത്രികര്‍, ഒരാഴ്ച ബഹിരാകാശത്ത് തങ്ങി മടങ്ങിവരുന്ന രീതിയിലാണ് ഗഗന്‍യാന്‍ പദ്ധതിയെന്ന് ആദ്യഘട്ടത്തില്‍ ഐ.എസ്.ആര്‍.ഒ പറഞ്ഞിരുന്നു. എന്നാല്‍, എത്ര യാത്രികര്‍, എത്ര ദിവസമെന്ന് അന്തിമ തീരുമാനമായിട്ടില്ല. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് പ്രധാനമന്ത്രിയായിരിക്കും.

2022 ല്‍ ഇന്ത്യക്കാരനെയോ ഇന്ത്യക്കാരിയെയോ സ്വന്തം റോക്കറ്റില്‍ ബഹിരാകാശത്ത് അയയ്ക്കുമെന്ന് 2018 ലെ സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. 5 കൊല്ലം മുമ്പ് ഗഗന്‍യാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിയെങ്കിലും കോവിഡിനെ തുടര്‍ന്ന് മന്ദീഭവിച്ചു. ഇക്കൊല്ലം 'ഗഗന്‍യാന്‍ തയ്യാറെടുപ്പുകളുടെ വര്‍ഷം' എന്നു പ്രഖ്യാപിച്ച് ധൃതഗതിയില്‍ മുന്നേറ്റത്തിനൊരുങ്ങുകയാണ് ഐ.എസ്.ആര്‍.ഒ. ആളില്ലാത്ത രണ്ട് ഗഗന്‍യാന്‍ പേടകങ്ങള്‍ ഈ വര്‍ഷം വിക്ഷേപിച്ച് പരീക്ഷിക്കും. കഴിഞ്ഞ വര്‍ഷം ഒരു പരീക്ഷണവിക്ഷേപണം നടത്തിയിരുന്നു. റോക്കറ്റ് വിക്ഷേപണത്തിനിടെ അത്യാഹിതം സംഭവിച്ചാല്‍ യാത്രികരെ രക്ഷപ്പെടുത്തി തിരിച്ചിറക്കന്ന പരീക്ഷണമാണ് നടത്തിയത്. 'അബോര്‍ട്ട് ടെസ്റ്റ്' എന്ന പേരിട്ട ഈ പരീക്ഷണത്തില്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ച ഗഗന്‍യാന്‍ പേടകം റോക്കറ്റില്‍ നിന്ന് വേര്‍പെട്ട് കടലില്‍ സുരക്ഷിതമായി ഇറങ്ങി.

അതേ സമയം ഗഗന്‍യാനില്‍ ഇന്ത്യക്കാരെ അയയ്ക്കും മുമ്പ് അമേരിക്കയുമായി സഹകരിച്ച് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് ആളെ അയച്ച് അനുഭവസമ്പത്തുണ്ടാക്കാനുള്ള നീക്കവും ഐ.എസ്.ആര്‍.ഒ നടത്തുന്നുണ്ട്. അങ്ങനെയൊരു യാത്രയില്‍ എത്ര ഇന്ത്യക്കാരുണ്ടാകും അതില്‍ മലയാളിയുണ്ടാകുമോ എന്ന ചോദ്യവും ശേഷിക്കുന്നു. അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ പോയി മടങ്ങിവന്നവരെ സ്വന്തം പേടകത്തില്‍ വീണ്ടും ബഹിരാകാശത്തേക്ക് അയയ്ക്കുമ്പോഴുള്ള ആത്മവിശ്വാസം 'ഒരു വന്‍നിക്ഷേപം' ആയിരിക്കുമെന്ന് ഐ.എസ്.ആര്‍.ഒ കരുതുന്നു.

അതിനിടെ തിങ്കളാഴ്ച ശ്രീഹിക്കോട്ടയില്‍ നിന്ന് പി.എസ്.എല്‍.വി റോക്കറ്റില്‍ ഇന്ത്യയുടെ ബഹിരാകാശ വാനനിരീക്ഷണപേടകം (എക്‌സ്-റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ്-എക്‌സ്‌പോസാറ്റ്) വിജയകരമായി വിക്ഷേപിച്ച് പുതുവത്സാരാഘോഷം അതിഗംഭീരമാക്കി ഐ.എസ്.ആര്‍.ഒ. നക്ഷത്രങ്ങള്‍ കത്തിയമര്‍ന്നുണ്ടാകുന്ന തമോഗര്‍ത്തത്തെ കുറിച്ച് പഠിക്കാനാണ് 250 കോടി ചെലവിട്ട ഈ പേടകം. പി.എസ്.എല്‍.വി റോക്കറ്റിന്റെ 60-ാം വിക്ഷേപണവിജയം കൂടിയായിരുന്നു ഇത്. തിരുവനന്തപുരം എല്‍.ബി.എസ് വിമന്‍സ് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച പേടകം അടക്കം മറ്റ് 9 പരീക്ഷണ ഉപഗ്രഹങ്ങള്‍ കൂടി ഇതേ റോക്കറ്റില്‍ വിക്ഷേപിച്ചു. ഈ വര്‍ഷം എല്ലാ മാസവും വിക്ഷേപണങ്ങള്‍ ഉണ്ടാകുമെന്ന് പുതുവത്സര വിക്ഷേപണശേഷം ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്.സോമനാഥ് അറിയിച്ചു.

 

astronauts india isro