ഇന്ത്യക്ക് നേരെ ഉയരുന്ന ആരോപണങ്ങള്‍ ഗൗരവമുള്ളത്, അന്വേഷിക്കണം: അമേരിക്ക

ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം സംബന്ധിച്ച് ഇന്ത്യയുടെ നേരെ ഉയരുന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും പൂര്‍ണമായി അന്വേഷിക്കേണ്ടതാണെന്നും അമേരിക്ക.

author-image
Web Desk
New Update
ഇന്ത്യക്ക് നേരെ ഉയരുന്ന ആരോപണങ്ങള്‍ ഗൗരവമുള്ളത്, അന്വേഷിക്കണം: അമേരിക്ക

വാഷിംഗ്ടണ്‍: ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം സംബന്ധിച്ച് ഇന്ത്യയുടെ നേരെ ഉയരുന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും പൂര്‍ണമായി അന്വേഷിക്കേണ്ടതാണെന്നും അമേരിക്ക.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനും കഴിഞ്ഞയാഴ്ച നടത്തിയ കൂടിക്കാഴ്ചയില്‍ കാനഡയുടെ ആരോപണങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തതായിവൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ കൗണ്‍സിലിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് കോര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

''പ്രശ്‌നം ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രണ്ട് രാജ്യങ്ങളോടും ആവശ്യപ്പെട്ടു' ഒരു ചോദ്യത്തിന് മറുപടിയായി കിര്‍ബി പറഞ്ഞു.

'ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. അവ പൂര്‍ണ്ണമായും അന്വേഷിക്കണം. ഞങ്ങള്‍ മുമ്പ് പറഞ്ഞതുപോലെ, അന്വേഷണത്തില്‍ പൂര്‍ണമായി സഹകരിക്കാന്‍ ഞങ്ങള്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിക്കുന്നു,' കിര്‍ബി പറഞ്ഞു.

കാനഡയുടെ അന്വേഷണം പുരോഗമിക്കേണ്ടതും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതും അത്യാവശ്യമാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

''ഞങ്ങള്‍ മുമ്പ് പറഞ്ഞതുപോലെ, കനേഡിയന്‍ അന്വേഷണത്തില്‍ സഹകരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്,'' അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹിയിലെ കനേഡിയന്‍ ഹൈക്കമ്മീഷനിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ നിലവാരത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ യുഎസ് കണ്ടതായും അദ്ദേഹം പറഞ്ഞു.

''ഇന്ത്യയ്ക്കൊപ്പം, ക്വാഡിലും മറ്റു പല കരാറുകളിലും ഞങ്ങള്‍ പങ്കാളികളാണ്. കൂടാതെ സുപ്രധാന വിഷയങ്ങളിളും ഇന്ത്യയുമായും മറ്റ് രാജ്യങ്ങളുമായി തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

''എങ്കിലും ഞാന്‍ പറഞ്ഞതുപോലെ, ഇന്ത്യക്ക് നേരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളെ വളരെ ഗൗരവമായി കാണുന്നു. അത്‌കൊണ്ട്തന്നെ കാനഡയുമായി സഹകരിക്കാന്‍ ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു,'' പട്ടേല്‍ പറഞ്ഞു.

നിരോധിത സംഘടനയായ ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ (കെടിഎഫ്) തലവന്‍ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ ജൂണ്‍ 18 ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ വെച്ചാണ് കൊല്ലപ്പെടുന്നത്. 2020-ല്‍ ഇന്ത്യ നിജ്ജറിനെ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.

Nijjar Diplomacy india canada america