ന്യൂഡൽഹി: അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ച് വൃക്ക റാക്കറ്റുകൾ പ്രവർത്തിക്കുന്നു എന്ന വാർത്ത ടെലഗ്രാഫ് പത്രമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. എന്നാൽ ആശുപത്രി അധികൃതർ വാർത്ത നിഷേധിച്ച് രംഗത്ത് വന്നു. വാർത്ത തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നാണ് അപ്പോളോ ഗ്രൂപ്പ് പ്രതികരിച്ചത്.
ടെലഗ്രാഫിന്റെ റിപ്പോർട്ടിലെ പ്രധാന ഭാഗങ്ങൾ:
1. എന്താണ് 'ക്യാഷ് ഫോർ കിഡ്നി' റാക്കറ്റ്?
മ്യാൻമറിൽ നിന്നുള്ള പാവപ്പെട്ട ഗ്രാമീണരായ യുവാക്കളെ ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ എത്തിക്കുകയും ലോകമെമ്പാടുമുള്ള സമ്പന്നരായ രോഗികൾക്ക് അവരുടെ വൃക്കകൾ ദാനം ചെയ്യാൻ പണം നൽകുകയും ചെയ്യുന്നതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇതിനായി വ്യാജ ഐഡന്റിറ്റി ഡോക്യുമെന്റുകളും വ്യാജ കുടുംബ ചിത്രങ്ങളും ചെയ്യുന്നു. ഇന്ത്യൻ, ബർമീസ് നിയമങ്ങൾ പ്രകാരം രോഗിക്ക് അപരിചിതരിൽ നിന്ന് അവയവദാനം സ്വീകരിക്കാൻ കഴിയില്ല.
2. എങ്ങനെയാണ് ദാതാക്കളെ കണ്ടെത്തുന്നത്?
അന്വേഷണത്തിന്റെ ഭാഗമായി, ടെലിഗ്രാഫിന്റെ റിപ്പോർട്ടർ രോഗിയായ തന്റെ ആന്റിക്ക് അടിയന്തരമായി വൃക്ക മാറ്റി വെക്കണം എന്ന് അപ്പോളോയിലെ മ്യാന്മർ ഓഫീസിൽ അറിയിച്ചു. വൃക്ക ദാനം ചെയ്യാൻ അടുത്ത ബന്ധുക്കൾ ഇല്ല എന്ന് അറിയിച്ചപ്പോൾ വൃക്ക ദാനം ചെയ്യാൻ ഒരാൾ സന്നദ്ധനാണ് എന്നാണ് അപ്പോളോയിലെ മ്യാന്മർ ഓഫീസ് അറിയിച്ചത്.
തുടർന്ന് ഒരു അപ്പോളോ ഏജന്റ് റിപ്പോർട്ടറെ 27 വയസ്സുള്ള ഒരു ബർമീസുകാരനെ പരിചയപ്പെടുത്തി. പ്രായമായ മാതാപിതാക്കൾ നല്ല സാമ്പത്തിക സ്ഥിതിയിലല്ലാത്തതിനാലാണ് താൻ വൃക്ക വിൽക്കുന്നത് എന്നാണ് യുവാവ് പറഞ്ഞത്.
രോഗിക്ക് അവരുടെ ദാതാവിനെ തിരഞ്ഞെടുക്കാമെന്നും തുടർന്ന് ആ വ്യക്തിക്ക് പണം നൽകാമെന്നും റിപ്പോർട്ടർക്ക് നിർദേശം നൽകി.
3. കിഡ്നിക്കായി എത്ര രൂപ ചെലവാകും?
അപ്പോളോയുടെ മ്യാൻമർ ഓപ്പറേഷന്റെ തലവൻ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ചെലവുകളുടെ രേഖ റിപ്പോർട്ടർക്ക് നൽകിയിരുന്നു. രേഖകൾ പ്രകാരം 1,79,500 രൂപയാണ് ഒരു കിഡ്നി മാറ്റിവെക്കലിന് ചെലവ് എന്നാൽ ഇതിൽ ദാതാവിന് കൊടുക്കുന്ന പണം ഉൾപ്പെട്ടിട്ടില്ല. ഇത് മാത്രം 70 മുതൽ 80 ലക്ഷം രൂപ വരെ വരും.
4.എങ്ങനെയാണ് സിസ്റ്റം പ്രവർത്തിക്കുന്നത്?
മുൻകൂർ പണമടച്ചു കഴിഞ്ഞാൽ, ദാതാവിനെ ഇന്ത്യയിലേക്ക് എത്തിക്കും. ശേഷം ദാതാവും രോഗിയും അഭിമുഖത്തിനായി ട്രാൻസ്പ്ലാൻറ് ഓതറൈസേഷൻ കമ്മിറ്റിക്ക് മുന്നിൽ ഹാജരാകും.
സമർപ്പിച്ച രേഖകൾ പരിശോധിച്ച് സ്വീകർത്താവും ദാതാവും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്നതിനുള്ള ഉത്തരവാദിത്തം ഈ സമിതിക്കാണ്. സമിയിൽ ഒരു കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ, ഒരു സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥൻ, രണ്ട് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥർ, രണ്ട് ആശുപത്രി കൺസൾട്ടന്റുമാർ എന്നിവരും ഉൾപ്പെടും.
നിരവധി അപ്പോളോ ഹോസ്പിറ്റൽ ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന കമ്മിറ്റി പേരിനു മാത്രം ഉള്ളതാണെന്നും രോഗിയും ദാതാവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഉപരിപ്ലവമായ ചോദ്യങ്ങൾ മാത്രമാണ് ചോദിക്കുന്നതെന്നും അപ്പോളോയുടെ മ്യാൻമർ ഏജന്റുമാരിൽ ഒരാൾ റിപ്പോർട്ടറോട് പറഞ്ഞു.
രോഗികളും പണം നൽകുന്ന ദാതാക്കളും തമ്മിൽ കുടുംബബന്ധം സ്ഥാപിക്കുന്നതിനായി ഏജന്റുമാർ രേഖകൾ, വിവാഹ സർട്ടിഫിക്കറ്റുകൾ, ഫോട്ടോഗ്രാഫുകൾ എന്നിവയും വ്യാജമായി ഉണ്ടാക്കുന്നു.
ദാതാവും രോഗിയും ഒരുമിച്ചാണ് കഴിയുന്നത് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ വ്യാജ്യമായി ഉണ്ടാക്കും.
ജനിതകമല്ലാത്ത, അനുയോജ്യത സ്ഥിരീകരിക്കുന്ന പരിശോധനാ ഫലങ്ങൾ റബ്ബർ സ്റ്റാമ്പിംഗിനായി ആശുപത്രി സമിതിക്ക് മുമ്പാകെ സമർപ്പിക്കും" ഏജന്റ് പറയുന്നു.
5. റാക്കറ്റിൽ ഏതെങ്കിലും ഡോക്ടർമാർ ഉൾപ്പെട്ടിട്ടുണ്ടോ?
യുകെയിൽ പരിശീലനം നേടിയ, പത്മശ്രീ ഡോ.സന്ദീപ് ഗുലേറിയയുടെ പേര് ടെലിഗ്രാഫിന്റെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. അവയവമാറ്റ ശസ്ത്രക്രിയ നടത്തിയത് ഗുലേരിയയാണെന്ന് രോഗികളും ഏജന്റുമാരും ടെലഗ്രാഫിനോട് പറഞ്ഞു.
ഡെക്കാൻ ഹെറാൾഡ് ദിനപത്രത്തിന്റെ -ലെ റിപ്പോർട്ടിനെ ഉദ്ധരിച്ച് റിപ്പോർട്ട് , 2016ൽ അപ്പോളോയുടെ ഡൽഹി ആശുപത്രിയിൽ മറ്റൊരു വൃക്ക അഴിമതിയും ഗുലേരിയയുടെ പേരിൽ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
6. അപ്പോളോ ഹോസ്പിറ്റലിന്റെ പങ്കിൽ മുൻപും ആരോപണം ഉയർന്നിട്ടുണ്ടോ?
2016-ൽ, വൃക്ക റാക്കറ്റിൽ പങ്കുള്ളതായി ആരോപിച്ച്, ഇന്ദ്രപ്രസ്ഥ ആശുപത്രിയിലെ അപ്പോളോയുടെ രണ്ട് സെക്രട്ടേറിയൽ സ്റ്റാഫുകളും ബ്രോക്കർമാരും ദാതാക്കളും അറസ്റ്റിലായിരുന്നു. എന്നാൽ ഇതിൽ അന്വേഷണം ഇനിയും പൂർത്തിയായിട്ടില്ല.