
ന്യൂഡല്‍ഹി: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഫോണുകളടക്കം നിരീക്ഷിക്കുന്നതില്‍ കാനഡയെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍
ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നതിലാണ് അതൃപ്തി അറിയിച്ചത്. ഇത് വിയന്ന കണ്‍വന്‍ഷന്‍ ചട്ടങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ സുരക്ഷാ ഭീഷണി നേരിടുന്നത് കൊണ്ടാണ് വിസ സര്‍വീസ് പുനസ്ഥാപിക്കാനാകാത്തതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞിരുന്നു. ഇന്ത്യക്ക് വിട്ടുകിട്ടേണ്ട ഭീകരരുടെ പട്ടിക കൈമാറിയിട്ടും കാനഡ ഇതിനു തയ്യാറാകുന്നില്ലെന്നും സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു. റെഡ് കോര്‍ണര്‍ നോട്ടീസ് ഉണ്ടായിട്ടും ഹര്‍ദീപ് സിംഗ് നിജ്ജാറിന് എങ്ങനെ കനേഡിയന്‍ പൗരത്വം ലഭിച്ചു എന്നത് അന്വേഷിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഇന്ത്യയുടെ നിര്‍ദേശപ്രകാരം ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചതായി കാനഡ അറിയിച്ചിരുന്നു. ഇന്ത്യയുടെ നടപടി നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്നും കാനഡ പ്രതികരിച്ചു. എന്നാല്‍ കാനഡ തിരിച്ച് അതേ രീതിയില്‍ പെരുമാറില്ലെന്നും നയതന്ത്ര ബന്ധം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങള്‍ പിന്തുടരുമെന്നും വിദേശകാര്യ മന്ത്രി മെലെയ്ന്‍ ജോളി പറഞ്ഞു. അതേസമയം കാനഡ പുറത്താക്കിയ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ദില്ലിയില്‍ മടങ്ങിയെത്തി.
ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്. നിജ്ജാറിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തില്‍ സഹകരിക്കണമെന്ന് കാനഡ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ കാനഡയുടെ ആരോപണങ്ങള്‍ തള്ളുകയായിരുന്നു.