/kalakaumudi/media/post_banners/7a0ce85d21ec48175be854a92603fc1ea9060b697f07f86585bcb223e666d620.jpg)
ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്ത് ക്ഷേത്രം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുവിഭാഗത്തിന്റെ ആവശ്യത്തെ ചോദ്യം ചെയ്തു മുസ്ലിം വിഭാഗം സമര്‍പ്പിച്ച മുഴുവന്‍ ഹര്‍ജികളും അലഹബാദ് ഹൈക്കോടതി തള്ളി. ഹിന്ദു വിഭാഗം 1991 ല്‍ സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കുമെന്നും വിഷയത്തില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും വാരാണസിയിലെ വിചാരണക്കോടതിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
ഹൈക്കോടതി മുമ്പാകെയുള്ള ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റിയുടെ മൂന്ന് ഹര്‍ജികളും യു.പി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന്റെ രണ്ട് ഹര്‍ജികളുമാണ് തള്ളിയത്.
1991 ല്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ആദി വിശ്വേശ്വര്‍ വിരാജ്മാന് വേണ്ടിയാണ് മൂന്ന് ഹര്‍ജികള്‍ വാരണാസി കോടതിയില്‍ ഫയല്‍ ചെയ്തത്. എന്നാല്‍, 1991 ലെ പ്ലേസസ് ഒഫ് വര്‍ഷിപ്പ് ആക്ട് അനുസരിച്ച് ഈ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി അന്‍ജുമാന്‍ ഇന്തെസാമിയ മസ്ജിദ് കമ്മിറ്റിയും യു.പി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട തര്‍ക്കം സ്വാതന്ത്ര്യത്തിന് മുമ്പുള്ളതാണെന്നും പ്ലേസസ് ഒഫ് വര്‍ഷിപ്പ് ആക്ടിന് കീഴില്‍ വരില്ലെന്നുമായിരുന്നു 1991 ല്‍ സിവില്‍ കേസ് നല്‍കിയ ഹിന്ദു വിഭാഗത്തിന്റെ വാദം.