വെടിക്കെട്ട് നിരോധനം; ഇടക്കാല ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും

പരിഗണനാ വിഷയത്തിന് അപ്പുറമുള്ള കാര്യങ്ങളാണ് സിംഗിൾ ബെഞ്ച് പരിശോധിച്ചതെന്നും മാത്രമല്ല അസമയം ഏതെന്ന് കോടതി ഉത്തരവിൽ വ്യക്തമല്ലെന്നും സര്‍ക്കാര്‍ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു

author-image
Greeshma Rakesh
New Update
വെടിക്കെട്ട് നിരോധനം; ഇടക്കാല ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും

 

കൊച്ചി:സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നിരോധിച്ചു കൊണ്ടുള്ള ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജിയിൽ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ചൊവ്വാഴ്ച പരിഗണിക്കും.

പരിഗണനാ വിഷയത്തിന് അപ്പുറമുള്ള കാര്യങ്ങളാണ് സിംഗിൾ ബെഞ്ച് പരിശോധിച്ചതെന്നും മാത്രമല്ല അസമയം ഏതെന്ന് കോടതി ഉത്തരവിൽ വ്യക്തമല്ലെന്നും സര്‍ക്കാര്‍ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്.

ഏതെങ്കിലും ആരാധനാലയങ്ങളിൽ വെടിക്കെട്ട് സാമഗ്രികൾ അനധികൃതമായി സൂക്ഷിച്ചെന്ന് കോടതി തന്നെ കണ്ടെത്തിയിട്ടില്ല. ഹർജിയിലും അത്തരം പരാതിയില്ലെന്നും സർക്കാർ നൽകിയ അപ്പീലിൽ പറയുന്നുണ്ട്. മരട് ക്ഷേത്രത്തിലെ വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാനത്താകെ ബാധകമാകുന്ന രീതിയിൽ ഇടക്കാല ഉത്തരവിടാൻ സിംഗിൾ ബഞ്ചിന് കഴിയില്ലെന്നും സർക്കാർ പറയുന്നു.

ആരാധനാലയങ്ങളിൽ അസമയത്ത് നടക്കുന്ന വെടിക്കെട്ടിനാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരോധനം ഏർപ്പെടുത്തിയത്. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് ഹൈക്കോടതിയുടെ നിരോധനം.

വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നുണ്ട്. ആരാധനാലയങ്ങളിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പരിശോധന നടത്തി പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു. ജില്ല കലക്ടർമാർ ഇത് ഉറപ്പുവരുത്തണം. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് വന്നത്.

 

kerala government appeal High Court fireworks ban fireworks