/kalakaumudi/media/post_banners/dc2d02e087600e25b414ac8c211c3620f2541ceaa32b5bd57a339768f9a4d5ae.jpg)
പയ്യന്നൂർ :പാതി പണി കഴിഞ്ഞ വീടിന്റെ ചുമരിൽ 3 കുട്ടികൾ പുഞ്ചിരിച്ച് നിൽക്കുന്ന ചിത്രങ്ങൾ പതിച്ചിട്ടുണ്ട്. ജൻഷയുടെയും പാർഥിവ് ശിവയുടെയും ശിവദർഷികിന്റെയും ചിത്രങ്ങൾ. അവരുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണത്. മൂത്തയാൾക്ക് 8 വയസ്സും ഇളയയാൾക്ക് 3 വയസ്സുമാണിപ്പോൾ. ഈ ചിത്രമുള്ള ചുമരിനു തൊട്ടുപിറകിലാണ് അവരുടെ അച്ഛൻ അമ്മയെ കൊലപ്പെടുത്തിയത്.
വീഴ്ചയിൽ ഷാജിയുടെ കയ്യിന്റെ എല്ല് പൊട്ടിയതോടെ ആഘോഷങ്ങളും കളിചിരിയും വീട്ടിൽ നിന്ന് അകന്നു തുടങ്ങി. പൊട്ടിയ എല്ലിന്റെ ഭാഗം ചികിത്സാപിഴവുമൂലം ഉള്ളിലകപ്പെട്ടു. ഷാജിക്ക് തൊഴിൽ ചെയ്യാനാകാതെയായി.
അതോടെ അപസ്വരങ്ങൾ വീട്ടിലേക്ക് കടന്നുവന്നു. മധ്യസ്ഥശ്രമങ്ങൾ നടന്നെങ്കിലും പൂർണഫലം കണ്ടില്ല. വായ്പകൾ ജപ്തിയിലേക്കു നീണ്ടു. പ്രസന്നയും മക്കളും സ്വന്തം വീട്ടിലേക്കുപോയി. ഷാജി വീട്ടിൽ തനിച്ചായി. വീട് പൂർത്തിയാക്കാനുള്ള ടൈൽസും ജനൽ ചട്ടങ്ങളും പൂഴിയുമൊക്കെ വീട്ടുമുറ്റത്തുണ്ട്. പിണക്കം തീരുമെന്ന പ്രതീക്ഷയിലായിരുന്നു ഇരു കുടുംബങ്ങളും.
ബുധനാഴ്ച ഷാജിയുടെ വീടിനടുത്ത് വിവാഹ ആഘോഷമുണ്ടായിരുന്നു. നാട്ടുകാർ പലരും അവിടെയായിരിക്കുമ്പോഴാണു പ്രസന്ന കൊല്ലപ്പെടുന്നത്. പ്രസന്ന വരുന്നത് പലരും കണ്ടിരുന്നു. ഭർത്താവുമായി യോജിപ്പിലെത്തി എന്ന പ്രതീക്ഷയായിരുന്നു അവർക്കെല്ലാം. കലഹവും നിലവിളിയും കേട്ടപ്പോഴും അതുകൊലപാതകത്തിൽ കലാശിക്കുമെന്ന് ആരും കരുതിയില്ല.
ബൈക്കുമായി ഷാജി പുറത്തുപോയിട്ടും പ്രസന്ന പുറത്തേക്കിറങ്ങാതായതോടെ അയൽവാസികൾ ചെന്ന് നോക്കിയപ്പോഴാണ് ഭീകരദൃശ്യം കണ്ടത്. പൊലീസിൽ വിവരമറിയിക്കുമ്പോഴേക്കും ഷാജി പൊലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.വത്സല ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സംഭവസ്ഥലത്തെത്തിയിരുന്നു.