/kalakaumudi/media/post_banners/efd2ef335fe68c571bd17b86e3f108e062f293aa309fe8b59a39fc823871d0ad.jpg)
ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും അധികം മാസം തികയാതെയുള്ള പ്രസവം ഇന്ത്യയിലെന്ന് പഠനം. ഇതു സംബന്ധിച്ച 2020-ല്‍ ജനനനിരക്കാണ് ലാന്‍സെന്റ് ജേര്‍ണല്‍ പുറത്തുവിട്ടത്.
ഈ കാലയളവില്‍ 3.02 മില്ല്യണ്‍ മാസം തികയാതെയുള്ള ജനനങ്ങളാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. ആഗോളതലത്തില്‍ നോക്കുമ്പോള്‍ ഇത് 20 ശതമാനത്തിലധികം വരും.
ലോകാരോഗ്യ സംഘടന, യുണൈറ്റഡ് നേഷന്‍സ് ഒഫ് ചില്‍ഡ്രന്‍സ് ഫണ്ട്, ലണ്ടന്‍ സ്‌ക്കൂള്‍ ഒഫ് ഹൈജീന്‍, ട്രോപ്പിക്കല്‍ മെഡിസിന്‍, യുകെ എന്നിവയിലെ ലേഖകര്‍ സംയുക്തമായാണ് പഠനം നടത്തിയത്.
മാസം തികയാതെയുള്ള ജനനങ്ങളില്‍ 50 ശതമാനവും എട്ട് രാജ്യങ്ങളിലായിരുന്നുവെന്നാണ് പഠനം പറയുന്നത്. പാകിസ്താന്‍, നൈജീരിയ, ചൈന, എത്യോപ്യ, ബംഗ്ലാദേശ്, കോംഗോ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ഇന്ത്യയുടെ തൊട്ടുപിന്നിലുള്ളത്.
ഉയര്‍ന്ന ജനസംഖ്യ, കൂടിയ ജനനനിരക്ക്, ദുര്‍ബലമായ ആരോഗ്യ സംവിധാനങ്ങള്‍, ഗര്‍ഭകാല പരിചരണം, പ്രസവ ശുശ്രൂഷ എന്നിവ നല്‍കാന്‍ കഴിയാതെ വരിക തുടങ്ങിയവയാണ് മാസം തികയാത്ത ജനനങ്ങള്‍ക്ക് കാരണമായി പഠനം ചൂണ്ടിക്കാട്ടുന്നത്.
ലോകത്ത് 13.4 മില്യണ്‍ കുഞ്ഞുങ്ങളാണ് 2020-ല്‍ ജനിച്ചത്. പല കാരണങ്ങളാല്‍ ദശലക്ഷം കുട്ടികള്‍ ഈ കാലയളവില്‍ മരിക്കുകയും ചെയ്തു. മാസം തികയാതെയുള്ള ജനനം കുഞ്ഞുങ്ങളില്‍ രോഗങ്ങള്‍, വൈകല്യങ്ങള്‍, പ്രമേഹം, ഹൃദ്രോഗം എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
കുറഞ്ഞ, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലും പ്രദേശങ്ങളിലുമാണ് ഇത്തരത്തിലുള്ള ജനനങ്ങള്‍ കൂടുതലുമുള്ളത്. ഗ്രീസ്, യുഎസ് തുടങ്ങിയ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള ജനനങ്ങള്‍ 10 ശതമാനമോ അതില്‍ കൂടുതലോ ആണെന്ന് ഗവേഷകര്‍ പറയുന്നു.
ദക്ഷിണേഷ്യയില്‍, 2020-ല്‍ ഏറ്റവും കൂടുതല്‍ മാസം തികയാതെ കുഞ്ഞുങ്ങള്‍ ജനിച്ചത് ബംഗ്ലാദേശിലാണ്- 16.2 ശതമാനം. പാകിസ്ഥാനില്‍ ഇത് 14.4 ശതമാനമാണ്.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ മാസം തികയാതെയുള്ള ജനനനിരക്ക് നിക്കരാഗ്വയില്‍ 5.8 ശതമാനവും സുരിനാമില്‍ 12.8 ശതമാനവുമാണ്.