/kalakaumudi/media/post_banners/a5c537aedbb472ff398ce00001fafda25a5c69c4f5d5c94658b8433cf4f25c96.jpg)
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ നിലവിലെ മാലിദ്വീപ് സർക്കാരിന്റെ ദീർഘവീക്ഷണമില്ലായ്മയാണെന്ന് മാലിദ്വീപ് മുൻ പ്രതിരോധ മന്ത്രി മരിയ അഹമ്മദ് ദീദി. പ്രതിരോധം ഉൾപ്പെടെ വിവിധ മേഖലകളിൽ സഹായം നൽകുന്ന ഇന്ത്യ വിശ്വസനീയമായ സഖ്യകക്ഷിയാണെന്നും മരിയ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിക്കെതിരെയും ഇന്ത്യയ്ക്കെതിരെയും മാലദ്വീപ് മന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശങ്ങൾ തള്ളിക്കൊണ്ടായിരുന്നു മരിയ അഹമ്മദിന്റെ പ്രതികരണം.
” ഇന്ത്യയുമായി അടുത്ത ബന്ധമാണ് മാലദ്വീപിനുള്ളത്. ദീർഘകാലമായുള്ള ഈ ബന്ധത്തെ തകർക്കാനുള്ള ഒരു തരത്തിലുള്ള ശ്രമങ്ങളേയും അംഗീകരിക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ഭാരതത്തിനെതിരെയും നടത്തിയ അധിക്ഷേപ പരാമർശങ്ങൾ അങ്ങേയറ്റം നിരാശാജനകമാണ്. മാലദ്വീപിനെ സംബന്ധിച്ച് 911 വിളിക്കാൻ പറ്റിയ രാജ്യമാണ് ഇന്ത്യ. ആവശ്യമുള്ള സമയങ്ങളിൽ എപ്പോഴും യാതൊരു മടിയും കൂടാതെ മാലദ്വീപിന് ഇന്ത്യയെ സമീപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഏത് പ്രതിസന്ധിയിലും ഓടിയെത്തി രക്ഷിക്കാൻ വരുന്ന സുഹൃത്ത് കൂടിയാണ് ഇന്ത്യ.
നിലവിലെ മാലദ്വീപ് സർക്കാരിന്റെ ദീർഘവീക്ഷണമില്ലായ്മയെ ആണ് ഈ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്. എല്ലാവരുമായും സൗഹൃദം പുലർത്തുന്ന ഒരു ചെറിയ രാജ്യമാണ് മാലദ്വീപ്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്നത് നിഷേധിക്കാനാവില്ല.സമാനമായ സുരക്ഷാ ആശങ്കകൾ ഞങ്ങൾ പങ്കിടുന്നു. ഇന്ത്യ എപ്പോഴും ഞങ്ങളെ സഹായിച്ചിട്ടുണ്ട്. പ്രതിരോധ മേഖലയിൽ പോലും ശേഷി വർദ്ധിപ്പിക്കുന്നതിനും ആയുധങ്ങൾ നൽകുന്നതിനും ഞങ്ങളെ കൂടുതൽ സ്വയംപര്യാപ്തരാക്കുന്നതിനും സഹായിച്ചിട്ടുണ്ട്," മരിയ അഹമ്മദ് ദീദി പറഞ്ഞു.
ഇന്ത്യയുമായി പഴയ ബന്ധം വേണ്ട എന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ അത് പുതിയ സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള അങ്ങേയറ്റം തെറ്റായ നയം മാത്രമാണ്. ഇന്ത്യയുമായി വർഷങ്ങൾ പഴക്കമുള്ള ഈ സൗഹൃദം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അയൽക്കാരെന്ന നിലയിലും ആഗോള സമൂഹത്തിന്റെ ഭാഗമെന്ന നിലയിലും മാലദ്വീപിന് അത് ആവശ്യമാണെന്നും അവർ ചൂണ്ടികാട്ടി.
അതെസമയം ഇന്ത്യയാണ് ഏറ്റവും മികച്ച അയൽക്കാരൻ എന്ന് വൈകാതെ തന്നെ അവർ തിരിച്ചറിയും. ഭാവിയിലും ആവശ്യം വരുമ്പോൾ ആദ്യം സമീപിക്കുക ഇന്ത്യയെ ആയിരിക്കും. ആരോഗ്യരംഗത്ത് പോലും ഇന്ത്യ നൽകിയ സഹായങ്ങൾ മറക്കാനാകാത്തതാണ്. കൊറോണ സമയത്ത് പോലും ഇന്ത്യയുടെ സഹായമാണ് ആദ്യം ലഭിച്ചത്. അത്രയധികം സഹകരണത്തോടെയാണ് ഇരു രാജ്യങ്ങളും കഴിഞ്ഞു വന്നിരുന്നതെന്നും” മരിയ അഹമ്മദ് പറഞ്ഞു.
കഴിഞ്ഞയാഴ്ച മാലദ്വീപ് ഉപമന്ത്രിയും മറ്റ് ക്യാബിനറ്റ് അംഗങ്ങളും സർക്കാർ ഉദ്യോഗസ്ഥരും പ്രധാനമന്ത്രി മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത് വൻ വിവാദമായിരുന്നു.ഇതിന് പിന്നാലെ നിരവധിപേരാണ് രംഘത്തുവന്നത്. തുടർന്ന് മാലദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന മന്ത്രിമാരായ മല്‍ഷ, ഹസന്‍ സിഹാന്‍, എന്നിവരെ പുറത്താക്കിയിരുന്നു.
അതേസമയം, പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഈസ്മൈട്രിപ്പ്.കോം (EaseMyTrip.com Canceled All Booking To Maldives) മാലദ്വീപിലേക്കുള്ള എല്ലാ ബുക്കിങ്ങുകളും റദ്ദാക്കി. ലോകത്തിലെ തന്നെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നായ മാലദ്വീപിലേക്കുള്ള ബുക്കിങ്ങുകള്‍ റദ്ദാക്കിയ വിവരം കമ്പനി തന്നെയാണ് പ്രസ്‌താവനയിലൂടെ അറിയിച്ചത്.
മാലദ്വീപിന്‍റെ പ്രധാന വരുമാന മാര്‍ഗമാണ് വിനോദ സഞ്ചാര മേഖല.ദേശീയ വരുമാനത്തിന്‍റെ 28 ശതമാനവും ലഭിക്കുന്നത് ടൂറിസത്തില്‍ നിന്നുമാണ്. ഓരോ വര്‍ഷവും 16 ലക്ഷത്തിലധികം പേരാണ് മാലദ്വീപ് സന്ദര്‍ശിക്കുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.ഇക്കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കണക്കുകളില്‍ മാലദ്വീപിലേക്ക് എത്തിയ വിനോദ സഞ്ചാരികളില്‍ കൂടുതല്‍ പേരും ഇന്ത്യയില്‍ നിന്നായിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ മാലദ്വീപിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് ഉണ്ടാക്കിയിട്ടുള്ളത്.