വസ്തുനികുതി അടയ്ക്കാന്‍ കെ സ്മാര്‍ട് ആപ്ലിക്കേഷനില്‍ സൗകര്യമായി: മന്ത്രി എം.ബി രാജേഷ്

സംസ്ഥാനത്ത് 6 കോര്‍പറേഷനുകളിലും 85 നഗരസഭകളിലും വസ്തുനികുതി അടയ്ക്കാന്‍ 'കെ സ്മാര്‍ട്' ആപ്ലിക്കേഷനില്‍ സൗകര്യമായതായി മന്ത്രി എം.ബി രാജേഷ് അറിയിച്ചു.

author-image
Web Desk
New Update
വസ്തുനികുതി അടയ്ക്കാന്‍ കെ സ്മാര്‍ട് ആപ്ലിക്കേഷനില്‍ സൗകര്യമായി: മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്ത് 6 കോര്‍പറേഷനുകളിലും 85 നഗരസഭകളിലും വസ്തുനികുതി അടയ്ക്കാന്‍ 'കെ സ്മാര്‍ട്' ആപ്ലിക്കേഷനില്‍ സൗകര്യമായതായി മന്ത്രി എം.ബി രാജേഷ് അറിയിച്ചു. 49 കോടി രേഖകളുടെ ഡേറ്റ പോര്‍ട്ടിങ്ങും ആറായിരത്തോളം ജീവനക്കാരുടെ സര്‍വീസ് മാപ്പിങ്ങും പൂര്‍ത്തിയാക്കേണ്ടതിനാലാണ് ചില സേവനങ്ങള്‍ വൈകിയതെന്നും മന്ത്രി വിശദീകരിച്ചു.

പന്തളം, രാമനാട്ടുകര നഗരസഭകളില്‍ വസ്തു നികുതി സേവനം കെ സ്മാര്‍ട്ടില്‍ ലഭിക്കാത്തത് അവരുടെ വീഴ്ചയാണ്. അതു പരിഹരിക്കും. അതുവരെ ബദല്‍ സംവിധാനം ഉറപ്പാക്കും. ഇതിനകം 11,642 കെട്ടിടങ്ങളുടെ വസ്തു നികുതിയായി 2.47 കോടി ലഭിച്ചു. ഇതില്‍ 2.12 കോടി രൂപ നഗരസഭകളിലെ ഫ്രണ്ട് ഓഫിസിലെ ഓണ്‍ലൈന്‍ കിയോസ്‌ക് വഴിയും 34.79 ലക്ഷം രൂപ കെ സ്മാര്‍ട് ആപ് വഴിയുമാണ്. 1021 പരാതികളാണ് കെ സ്മാര്‍ട്ടിലൂടെ ലഭിച്ചത്. 'സഞ്ചയ' സോഫ്റ്റ്വെയറിലെ വസ്തു നികുതി രേഖകളില്‍ പൊരുത്തക്കേടുണ്ടെങ്കിലും നിലവില്‍ നികുതി അടയ്ക്കുന്നവര്‍ക്ക് അതു തുടരാം. രേഖകള്‍ പിന്നീടു തിരുത്തും.

22,764 പേരാണ് വിവാഹ, മരണ, ജനന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിച്ചത്. ഭൂരിപക്ഷം സര്‍ട്ടിഫിക്കറ്റുകളും 24 മണിക്കൂറിനകം നല്‍കി. കെ സ്മാര്‍ട്ടില്‍ 1,00,616 പേര് രജിസ്റ്റര്‍ ചെയ്തു. അന്‍പതിനായിരത്തിലധികം പേര്‍ ആപ് ഡൗണ്‍ ലോഡ് ചെയ്തു. വ്യാപാര ലൈസന്‍സ് പുതുക്കാന്‍ കെ സ്മാര്‍ട്ടില്‍ സൗകര്യമായി. പുതിയ അപേക്ഷകള്‍ക്ക് സംവിധാനം വരും. കെട്ടിട പെര്‍മിറ്റിനും അപേക്ഷിക്കാം.

പ്ലാന്‍ തയാറാക്കാനുള്ള പരിശീലനം ലൈസന്‍സുള്ള സൂപ്പര്‍വൈസര്‍മാര്‍ക്ക് നല്‍കി.പെന്‍, ജി പെന്‍ നമ്പറുകള്‍ ഇല്ലാത്തതിനാല്‍ താല്‍ക്കാലിക ജീവനക്കാരെ കെ സ്മാര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നഗരസഭകളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക ഈടാക്കാന്‍ തടസ്സമില്ല.

നഗരസഭകളിലെ പകുതിയോളം ജീവനക്കാര്‍ക്കുള്ള ഒന്നാംഘട്ട പരിശീലനം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ പൂര്‍ത്തിയാക്കിയതായും മന്ത്രി അറിയിച്ചു.

k smart newsupdate Latest News