കോഴിക്കോടിന്റെ സാഹിത്യ പൈതൃകത്തിന് ലോക അംഗീകാരം; യുനെസ്‌കോയുടെ സാഹിത്യ നഗര പട്ടികയില്‍ കോഴിക്കോടും...

ഇന്ത്യയിലെ തന്നെ ആദ്യത്തെ സാഹിത്യ നഗരമായി കോഴിക്കോടിനെ യുനെസ്‌കോ തിരഞ്ഞെടുത്തിരിക്കുകയാണ്. കഴിഞ്ഞദിവസം യുനെസ്‌കോ പുറത്തുവിട്ട ക്രിയേറ്റീവ് സിറ്റീസ് നെറ്റ് വര്‍ക്കിലാണ് കോഴിക്കോടും ഇടം പിടിച്ചത്.

author-image
Web Desk
New Update
 കോഴിക്കോടിന്റെ സാഹിത്യ പൈതൃകത്തിന് ലോക അംഗീകാരം; യുനെസ്‌കോയുടെ സാഹിത്യ നഗര പട്ടികയില്‍ കോഴിക്കോടും...

കോഴിക്കോട്: ഇന്ത്യയിലെ തന്നെ ആദ്യത്തെ സാഹിത്യ നഗരമായി കോഴിക്കോടിനെ യുനെസ്‌കോ തിരഞ്ഞെടുത്തിരിക്കുകയാണ്. കഴിഞ്ഞദിവസം യുനെസ്‌കോ പുറത്തുവിട്ട ക്രിയേറ്റീവ് സിറ്റീസ് നെറ്റ് വര്‍ക്കിലാണ് കോഴിക്കോടും ഇടം പിടിച്ചത്.

55 ലോകനഗരങ്ങളുടെ പട്ടിക യുനെസ്‌കോ പുറത്തുവിട്ടപ്പോള്‍ ഇന്ത്യയില്‍ നിന്ന് രണ്ട് നഗരങ്ങളാണ് ഈ പട്ടികയില്‍ ഇടം നേടിയത്. കോഴിക്കോട് സാഹിത്യനഗരമായും മധ്യപ്രദേശിലെ ഗ്വാളിയോര്‍ സംഗീതനഗരമായുമാണ് പട്ടികയില്‍ ഇടം പിടിച്ചത്.

പുതിയ പദവി ലഭിച്ചത് കോഴിക്കോടിന്റെ സാഹിത്യമേഖലയില്‍ മാത്രമല്ല വിനോദസഞ്ചാര മേഖലയിലും വലിയ മാറ്റം വരുത്തുമെന്നത് തീര്‍ച്ചയാണ്. കോഴിക്കോടിന്റെ സാഹിത്യപൈതൃകവും മികവും പരിഗണിച്ചാണ് ഈ നേട്ടം.

2022ലാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. യുനെസ്‌കോയുടെ സാഹിത്യനഗര പട്ടികയിലുള്ള പ്രാഗ്, എഡിന്‍ബര്‍ഗ് എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ജൂണ്‍ 30ന് കോഴിക്കോട് കോര്‍പ്പറേഷന്‍ അപേക്ഷ സമര്‍പ്പിച്ചത്.

500ലധികം വായനാശാലകളും 70ല്‍ അധികം പ്രസാധകരും ഉള്ള, കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സ്ഥിരം വേദിയുമായ കോഴിക്കോട് സാഹിത്യനഗര പദവിയിലേക്ക് അനായാസം നടന്നുകയറുകയായിരുന്നു. സിനിമയും സംഗീതവും കോഴിക്കോടന്‍ രുചികളും ചിത്രപ്രദര്‍ശനവും തുടങ്ങി കലയുടെ അതിഗംഭീര ആവിഷ്‌കാരമാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍. കോഴിക്കോട് ബീച്ചിലാണ് ജനുവരി മാസത്തില്‍ കെഎല്‍എഫ് നടക്കുന്നത്.

കോഴിക്കോട് എത്തുന്നവര്‍ വൈകുന്നേരങ്ങളില്‍ ചിലവഴിക്കുന്ന പ്രധാന സ്ഥലമാണ് മാനാഞ്ചിറ. അസ്തമയ സൂര്യന്റെ ഇളം വെയിലില്‍ നഗരത്തില്‍ സന്ധ്യ മയങ്ങുമ്പോള്‍ ഇളം കാറ്റുകൊണ്ട് നഗരമധ്യത്തിലെ ഈ പുല്‍ത്തകിടിയില്‍ ഇരിക്കാനെത്തുന്നവര്‍ നിരവധിയാണ്. സൗഹൃദ സംഭാഷണങ്ങളും കൊച്ചുവര്‍ത്താനങ്ങളുമായി സമയം കഴിച്ചുകൂട്ടാന്‍ മാനാഞ്ചിറയോളം ഭംഗിയുള്ള ഇടം കോഴിക്കോട് വേറെയില്ല.

മിഠായി തെരുവിനെ സ്വീറ്റ് മീറ്റ് സ്ട്രീറ്റ് എന്ന് വിളിച്ചത് വിദേശികളാണ്. കോഴിക്കോടന്‍ ഹല്‍വ ആയിരുന്നു അതിന് കാരണം. ഹല്‍വയുടെ രൂപവും ഭാവവും ഒരു ഇറച്ചിക്കഷണം പോലെയാണ്.രൂചിയോ മധുരവും.
എന്നാല്‍, ഇന്ന് ഹല്‍വ ഉള്‍പ്പെടെയുള്ള മധുരപലഹാരങ്ങള്‍ മാത്രമല്ല തുണിത്തരങ്ങളും മറ്റും മിഠായിത്തെരുവില്‍ ലഭിക്കും. മിഠായിത്തെരുവിലൂടെ വെറുതെ നടക്കാനായിട്ട് എങ്കിലും അവിടേക്ക് എത്തിച്ചേരുന്നവരുടെ എണ്ണം കുറവല്ല.

കോഴിക്കോട് നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ബേപ്പൂര്‍ സ്ഥിതി ചെയ്യുന്നത്. ബേപ്പൂര്‍ തുറമുഖവും ഉരുവും പുലിമുട്ടുകളും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ്. ബേപ്പൂരും ചാലിയത്തും അഴിമുഖത്തിന് അഭിമുഖമായി പണിത പുലിമുട്ടുകളാണ് പ്രധാന ആകര്‍ഷണം. ഉരു നിര്‍മാണ കേന്ദ്ര സന്ദര്‍ശിക്കാനുള്ള സൗകര്യവും ബേപ്പൂരില്‍ ലഭ്യമാണ്.

ചരിത്രം ഉറങ്ങിക്കിടക്കുന്ന കടപ്പുറമാണ് കാപ്പാട് ബീച്ച്. കോഴിക്കോട് നഗരത്തില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയാണ് കാപ്പാട് ബീച്ച്. ഏറ്റവും വൃത്തിയുള്ള ബീച്ചുകള്‍ക്ക് ലഭിക്കുന്ന ബ്ലൂ ഫ്ലാഗ് അംഗീകാരം നേടിയ ബീച്ചാണ് ഇത്. കടലിന്റെ തീരത്തുള്ള ചെറു കടകളില്‍ നിന്ന് നാടന്‍ വിഭവങ്ങളും ഇവിടെ നിന്നാസ്വദിക്കാം.

സാഹിത്യത്തോടുള്ള കോഴിക്കോടിന്റെ അഗാധമായ സ്നേഹം ലോകമെമ്പാടുമുള്ള വായനക്കാരെയും എഴുത്തുകാരെയും പ്രചോദിപ്പിക്കുന്നത് തുടരട്ടെയെന്നും സാഹിത്യനഗരം പദവി നേടിയ കോഴിക്കോടിനെ അഭിനന്ദിച്ചു കൊണ്ട് പങ്കുവെച്ച കുറിപ്പില്‍ പ്രധാനമന്ത്രികുറിച്ചു.

city of literature Unesco kozhikkode