/kalakaumudi/media/post_banners/e93a4e82f715bf7173a830f7f8349403f38f04961ee99bc2a84013aee7aec42e.jpg)
തിരുവനന്തപുരം: സംസ്ഥാന സിവിൽ സർവ്വീസ് അടുത്ത കാലത്തായി മാറ്റി നിയമിച്ച ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ചുമതലകള്‍ നൽകി ഉത്തരവ്. ആലപ്പുഴ ജില്ലയിൽ നിന്നും മൈനിംഗ് ആൻ്റ് ജിയോളജി ഡയറക്ടറായി മാറ്റിനിയമിച്ച ഹരിത വി. കുമാറിന് വനിത-ശിശുക്ഷേമത്തിന്റെ അധികചുമതല കൂടി നൽകി.
കോഴിക്കോട് കളക്ടറായിരുന്ന എ.ഗീതയെ ലാൻറ് റവന്യൂ ജോയിൻറ് കമ്മീഷണറായി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ അർജ്ജുൻ പാണ്ഡ്യന് ഹൗസിംഗ് ബോർഡ് സെക്രട്ടറിയുടെ ചുമതലകൂടി ഉണ്ടാകും. പഞ്ചായത്ത് ഡയറക്ടർ എച്ച്.ദിനേശിന് കേരള സാമൂഹിക സുരക്ഷ മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല കൂടി നൽകിയതായി ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ വൻ അഴിച്ചുപണിയാണ് സർക്കാർ നടത്തുന്നത്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടർമാർക്കാണ് മാറ്റം നൽകിയിരുന്നത്. വിഴിഞ്ഞത്ത് കപ്പലിനെ സ്വീകരിക്കുന്ന ഔദ്യോഗിക ചടങ്ങ് നടക്കാനിരിക്കെയായിരുന്നു വിഴിഞ്ഞം എം ഡി അദീല അബ്ദുള്ളയെ മാറ്റിയത്.
പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ് അയ്യരാണ് ഇനി വിഴിഞ്ഞം എംഡി. സോളിഡ് വെയിസ്റ്റ് മാനേജ്മെന്‍റ് പ്രോജക്ട് ഡയറക്ടറുടെ ചുമതലക്കൊപ്പമാണ് ദിവ്യക്ക് വിഴിഞ്ഞത്തിന്‍റെ ചുമതലകൂടി നൽകിയത്.
സാമൂഹ്യ സുരക്ഷ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എ ഷിബു പത്തനംതിട്ട കളക്ടറാകും. ഭൂജല വകുപ്പ് ഡയറക്ടർ ജോൺ വി സാമുവേലാണ് ആലപ്പുഴ കളക്ടർ. മലപ്പുറം കളക്ടർ വിആർ പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്ടറാക്കി. ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി ആർ വിനോദാണ് മലപ്പുറം കളക്ടർ.
കൊല്ലം കളക്ടർ അഫ്സാന പർവ്വീൺ ആണ് ഇനി ഭക്ഷ്യ സുരക്ഷാ കമ്മീഷണർ, മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പ് ഡയറക്ടർ ദേവീ ദാസാണ് കൊല്ലം കളക്ടർ. പ്രവേശന പരീക്ഷ കമ്മീഷണർ അരുൺ കെ വിജയനെ കണ്ണൂർ കളക്ടറാക്കി. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ സ്നേഹിൽകുമാർ സിംങിനെ കോഴിക്കോട് കളക്ടറാക്കി നിയമിച്ചു.