'തട്ടം' വിവാദം; അനില്‍കുമാറിനെ തള്ളി എം.വി. ഗോവിന്ദന്‍

നാസ്തിക സമ്മേളനത്തിനിടെ സിപിഎം സംസ്ഥാന സമിതി അംഗം കെ. അനില്‍കുമാറിന്റെ തട്ടം പരാമര്‍ശത്തെ തള്ളി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അനില്‍കുമാറിന്റെ പരാമര്‍ശം പാര്‍ട്ടി നിലപാടില്‍ നിന്ന് വ്യത്യസ്തമാണെന്നും ഇത്തരത്തില്‍ ഒരു പരാമര്‍ശവും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

author-image
Web Desk
New Update
'തട്ടം' വിവാദം; അനില്‍കുമാറിനെ തള്ളി എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം:നാസ്തിക സമ്മേളനത്തിനിടെ സിപിഎം സംസ്ഥാന സമിതി അംഗം കെ. അനില്‍കുമാറിന്റെ തട്ടം പരാമര്‍ശത്തെ തള്ളി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അനില്‍കുമാറിന്റെ പരാമര്‍ശം പാര്‍ട്ടി നിലപാടില്‍ നിന്ന് വ്യത്യസ്തമാണെന്നും ഇത്തരത്തില്‍ ഒരു പരാമര്‍ശവും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യപരമായ അവകാശത്തിന്റെ ഭാഗമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന കാര്യം കൂടിയാണത്. അതിനാല്‍ത്തന്നെ അനില്‍കുമാറിന്റെ പരാമര്‍ശം പാര്‍ട്ടി നിലപാടില്‍നിന്ന് വ്യത്യസ്തമാണ്. വസ്ത്രധാരണത്തിലേക്ക് കടന്നു കയറുന്ന ഒരു നിലപാടും ഒരാളും സ്വീകരിക്കേണ്ടതില്ല. ഇത്തരത്തില്‍ ഒരു പരാമര്‍ശവും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്നും എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

അനില്‍കുമാറിന്റെ പ്രസംഗം മുഴുവന്‍ അനുചിതമാണെന്നു പറയാനാവില്ല. വിവാദ പരാമര്‍ശം വേണ്ടിയിരുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഹിജാബ് പ്രശ്നം ഉയര്‍ന്നുവന്ന സമയത്തുതന്നെ സി.പി.എം. അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന നേതൃത്വവും പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. വസ്ത്രധാരണം ഓരോ വ്യക്തിയുടെയും ജനാധിപത്യാവകാശത്തിന്റെ ഭാഗമാണ്. മുസ്ലിംകളുടെ വസ്ത്രധാരണ കോടതിയുടെ പ്രശ്നമായി മാറ്റുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തട്ടം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ കൂടെ ഭാഗമായാണെന്നാണ് കെ. അനില്‍കുമാര്‍ നാസ്തിക സമ്മേളനത്തില്‍ പറഞ്ഞത്. പ്രസ്താവനയ്ക്ക് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ നിന്നും വിവിധ മുസ്ലിം സംഘടനകളില്‍ നിന്നും എതിര്‍പ്പുയര്‍ന്നതോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി നിലപാട് അറിയിച്ചത്.

mv govindan cpm hijab K.Anilkumar