
ഇസ്ലാമാബാദ്: ഒക്ടോബര്‍ 31-ന് ഉള്ളില്‍ എല്ലാ അനധികൃത കുടിയേറ്റക്കാരെയും രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനം. 1.7 ദശലക്ഷം വരുന്ന അഫ്ഗാന്‍ അഭയാര്‍ത്ഥികളെ ഉള്‍പ്പെടെയാണ് പുറത്താക്കാനൊരുങ്ങുന്നത്.
'ഒരു രാജ്യവും നിയമവിരുദ്ധമായി കുടിയേറ്റം അനുവദിക്കുന്നില്ല. അത് യൂറോപ്പിലായാലും, ഏഷ്യ ആയാലും...
അതിനാല്‍, ഞങ്ങളുടെ തീരുമാനം അന്താരാഷ്ട്ര രീതിക്ക് അനുസൃതമാണ്,' പാക്കിസ്ഥാന്‍ വിദേശ കാര്യ മന്ത്രി ജലീല്‍ അബ്ബാസ് ജീലാനി ഒരു ആഭിമുഖത്തില്‍ പറഞ്ഞു.
40 വര്‍ഷത്തിലേറെയായി പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം ആളുകള്‍ പാകിസ്ഥാനിലേക്ക് കുടിയേറുകയും അഭയം പ്രാപിക്കുകയും ചെയ്യുകയാണ്.
എന്നാല്‍ ഇപ്പോള്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ഒരു തീരുമാനമെടുത്തിരിക്കുന്നു,''.ജിലാനി പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ സ്ഥിതി ഭേദപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനുമായുള്ള കുടിയേറ്റ പ്രശ്‌നം പാകിസ്ഥാന്‍ വളരെ കാലമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അന്താരാഷ്ട്ര ഏജന്‍സികളോട് ഇതില്‍ സഹായം അഭ്യര്‍ത്ഥിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
ഒക്ടോബര്‍ 31 ന് മുന്‍പ് അനധികൃത കുടിയേറ്റക്കാര്‍ മുഴുവന്‍ ഒഴിഞ്ഞ് പോകണമെന്നും അല്ലാത്ത പക്ഷം നവംബര്‍ 1 മുതല്‍ നിര്‍ബന്ധിത ഒഴിപ്പിക്കല്‍ ഉണ്ടാകുമെന്നും പാകിസ്ഥാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പാകിസ്ഥാന്റെ അറിയിപ്പിന് പിന്നാലെ വിമര്‍ശനവുമായി അന്താരാഷ്ട്ര സംഘടനകള്‍ രംഗത്ത് വന്നിരുന്നു. പാകിസ്ഥാന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് താലിബാനും ആവശ്യപ്പെട്ടിരുന്നു.