ചാരപ്രവര്‍ത്തനം ആരോപിച്ച് ഖത്തറില്‍ മലയാളിയടക്കം എട്ട് പേര്‍ക്ക് വധശിക്ഷ

ഇസ്രായേലിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് മലയാളിയടക്കം എട്ട് ഇന്ത്യക്കാരെ ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിച്ചു. ഈ നടപടി ഞെട്ടിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

author-image
Web Desk
New Update
ചാരപ്രവര്‍ത്തനം ആരോപിച്ച് ഖത്തറില്‍ മലയാളിയടക്കം എട്ട് പേര്‍ക്ക് വധശിക്ഷ

ന്യൂഡല്‍ഹി: ഇസ്രായേലിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് മലയാളിയടക്കം എട്ട് ഇന്ത്യക്കാരെ ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിച്ചു. ഈ നടപടി ഞെട്ടിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 30 ന് അര്‍ദ്ധരാത്രിയോടെയാണ് ഖത്തര്‍ രഹസ്യാന്വേഷണ ഏജന്‍സി എട്ട് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തത്. പ്രധാന ഇന്ത്യന്‍ യുദ്ധക്കപ്പലുകളുടെ കമാന്‍ഡര്‍മാരായിരുന്ന
മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥരായ നാവികന്‍ രാഗേഷ്, ക്യാപ്റ്റന്‍ നവ തേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ്മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത എന്നിവരെയാണ് ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. എട്ട് പേരും ഖത്തറിലെ സായുധ സേനകള്‍ക്കും സുരക്ഷ ഏജന്‍സികള്‍ക്കും പരിശീലനം നല്‍കുന്ന അല്‍ ദഹ്റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്റ് കണ്‍സല്‍ട്ടന്‍സി എന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു.

ശിക്ഷിക്കപ്പെട്ട പൂര്‍ണേന്ദു തിവാരി ഈ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു. ദോഹയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനുമായുള്ള മുന്‍ പരിചയത്തിന്റെ പേരില്‍ നടന്ന സൗഹൃദ സംഭാഷണം സംബന്ധിച്ച് പാക്കിസ്ഥാന്‍ നല്‍കിയ തെറ്റായ വിവരങ്ങളെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ കോണ്‍സല്‍ അധികൃതര്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് എട്ട് പേരും ഖത്തറില്‍ ഏകാന്തതടവിലാണെന്ന വിവരം പുറത്ത് വരുന്നത്. ഇവരുടെ ജാമ്യാപേക്ഷ പലതവണയായി തള്ളുകയായിരുന്നു. കേസിലെ ഏഴാമത്തെ വാദം കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് നടന്നിരുന്നു. ഒക്ടോബര്‍ ഒന്നിന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ എട്ട് പേരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

എന്നാല്‍ ഇവര്‍ക്കെതിരായ കുറ്റമെന്താണെന്ന് ഖത്തര്‍ അധികൃതര്‍ പരസ്യമാക്കിയിട്ടില്ല. ഈ കേസ് റിപ്പോര്‍ട്ട് ചെയ്ത ഒരു ഇന്ത്യന്‍ പത്രപ്രവര്‍ത്തകനോടും ഭാര്യയോടും രാജ്യം വിടാന്‍ ഖത്തര്‍ അധികൃതര്‍ ഉത്തരവിട്ടിരുന്നു. ശിക്ഷിക്കപ്പെട്ട ഒരാളുടെ സഹോദരിയായ മീതു ഭാര്‍ഗ്ഗവ കഴിഞ്ഞ ജൂണ്‍ 8 ന് പ്രശ്‌നത്തില്‍ ഇടപെടണമെന്ന് എക്‌സ്പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.

എല്ലാ വഴികളും തേടും - വിദേശകാര്യ മന്ത്രാലയം

അഗാധമായ ഞെട്ടലുണ്ടാക്കിയ ഈ നടപടിക്കെതിരെ എല്ലാ കോണ്‍സുലര്‍, നിയമ സാദ്ധ്യതകളും തേടുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വിധിയുടെ വിശദ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. നിയ സംഘവുമായും ചര്‍ച്ച ചെയ്യുകയാണ്. എല്ലാ നിയമ സാദ്ധ്യതകളും തേടും. എട്ട് പേരുടെയും കുടുംബാംഗങ്ങളുമായും ബന്ധപ്പെടുന്നുണ്ട്. ഞങ്ങള്‍ ഈ കേസിന് വളരെ ഉയര്‍ന്ന പ്രാധാന്യമാണ് നല്‍കുന്നത്. കേസ് നടപടികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. പ്രസ്താവനയില്‍ വ്യക്തമാക്കി. കേസിന്റെ രഹസ്യ സ്വഭാവം കാരണം കൂടുതല്‍ പ്രതികരിക്കാന്‍ വിദേശകാര്യ മന്ത്രാലയം വിസമ്മതിച്ചു.

 

 

 

indian navy officers india qatar