ന്യൂഡല്‍ഹി: വിവാഹിതയായ യുവതിയുടെ 26 ആഴ്ചയിലെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവാദം നല്‍കിയ ഉത്തരവ് മരവിപ്പിച്ച് സുപ്രീം കോടതി. ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.
യുവതി വിഷാദരോഗം മൂലം കഷ്ടപ്പെടുന്നുണ്ടെന്നും മൂന്നാമതൊരു കുട്ടിയെ വളര്‍ത്താന്‍ സാമ്പത്തികമായും മാനസികമായും ഒരുക്കമല്ല എന്നിങ്ങനെയുള്ള കാരണങ്ങളെല്ലാം പരിഗണിച്ചുകൊണ്ടാണ് ഈ മാസം 9 ന് ഗര്‍ഭച്ഛിദ്രം നടത്താന്‍ കോടതി അനുമതി നല്‍കിയത്.
ജസ്റ്റിസ് ഹിമ കോഹ്ലി, ബി വി നാഗരത്‌ന എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ച് ആണ് ഈ ഉത്തരവ് പാസാക്കിയത്. വിധി നിര്‍ണ്ണയിക്കാന്‍ ഉചിതമായ ബെഞ്ചിലേക്ക് നല്‍കുന്നതിന് മുന്‍പ് കേന്ദ്രത്തിന്റെ ഹര്‍ജി ഇപ്പോള്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ മുമ്പാകെ വയ്ക്കുന്നുവെന്ന് അവര്‍ പറഞ്ഞു.
യുവതിക്ക് ഗര്‍ഭച്ഛിത്രം നടത്താന്‍ അനുവാദമില്ലെന്ന് ജസ്റ്റിസ് കോഹ്ലി പറഞ്ഞു. മുന്‍പ് നല്‍കിയ ഉത്തരവ് പരിഗണിച്ചുവെന്ന് പറഞ്ഞ് ജസ്റ്റിസ് നാഗരത്‌ന കേന്ദ്രത്തിന്റെ അപേക്ഷ തള്ളി. എന്തുകൊണ്ടാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയുടെ ഉത്തരവിന് ശേഷം വന്നതെന്ന് ചോദ്യവും ഉയര്‍ന്നു.
'ഇ മെയില്‍ നേരത്തെ വന്നിരുന്നുവെങ്കില്‍ വളരെ പെട്ടന്ന് ഗര്‍ഭച്ഛിദ്രം നടത്താന്‍ ഉത്തരവ് നല്‍കില്ലായിരുന്നു. ഇ മെയില്‍ ലഭിച്ചതിന് ശേഷം എന്റെ മനസ്സാക്ഷി ഗര്‍ഭച്ഛിദ്രം നടത്തണമെന്ന ഉത്തരവിടാന്‍ സമ്മതിക്കുന്നില്ല'- കോഹ്ലി പറഞ്ഞു.
അതേസമയം, സ്ത്രീകളുടെ ആഗ്രഹങ്ങളെ ബഹുമാനിക്കുന്നുണ്ടെന്നും അവരുടെ തീരുമാനങ്ങളെ അടിച്ചമര്‍ത്തുന്നില്ലെന്നും ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.