ശിവജിയുടെ 'പുലിനഖം' മടങ്ങി വരുമ്പോള്‍

ഛത്രപതി ശിവജിയുടെ കീരിടധാരണത്തിന്റെ 350-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് പുലിനഖം മഹാരാഷ്ട്രയിലേക്ക് എത്തുന്നത്. ബ്രിട്ടീഷ് അധിനിവേശ കാലത്ത് ഇന്ത്യയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കടത്തി കൊണ്ടുപോയ ആയുധമായിരുന്നു ഇത്.

author-image
Web Desk
New Update
ശിവജിയുടെ 'പുലിനഖം' മടങ്ങി വരുമ്പോള്‍

 

ഛത്രപതി ശിവജിയുടെ കീരിടധാരണത്തിന്റെ 350-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് പുലിനഖം മഹാരാഷ്ട്രയിലേക്ക് എത്തുന്നത്. ബ്രിട്ടീഷ് അധിനിവേശ കാലത്ത് ഇന്ത്യയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കടത്തി കൊണ്ടുപോയ ആയുധമായിരുന്നു ഇത്.

മറാഠ ചക്രവര്‍ത്തിയായിരുന്ന ഛത്രപതി ശിവജിയുടെ ആയുധമായ പുലിനഖം അഥവാ വാഗ് നഖ് തിരികെ ഇന്ത്യയിലേക്ക് എത്തുന്നു. നുറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇവ ഇന്ത്യയിലേക്ക് എത്തുന്നത്. സുപ്രധാന യുദ്ധങ്ങളില്‍ ശിവജി ഉപയോഗിച്ചിരുന്ന ആയുധമായിരുന്നു ഇത്. ബ്രിട്ടീഷ് അധിനിവേശ കാലത്ത് ഇന്ത്യയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയ ആയുധമായിരുന്നു ശിവജിയുടെ വാഗ് നഖ്. നുറ്റാണ്ടുകള്‍ക്കിപ്പുറം അടുത്ത ആഴ്ചയോടെ ഇവ മഹാരാഷ്ട്രയുടെ മണ്ണിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഛത്രപതി ശിവജിയുടെ കീരിടധാരണത്തിന്റെ 350-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് പുലിനഖം മഹാരാഷ്ട്രയിലേക്ക് എത്തുന്നത്. നിലവില്‍ ലണ്ടനിലെ വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയത്തിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. സൗത്ത് മുംബൈയില്‍ നടക്കുന്ന പ്രദര്‍ശനത്തിന് വേണ്ടിയാണ് ഇവ വീണ്ടും എത്തിക്കുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് ഇവ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഔപചാരിക കരാര്‍ ഒപ്പിടാന്‍ മഹാരാഷ്ട്ര സാംസ്‌കാരിക വകുപ്പ് മന്ത്രി സുധീര്‍ മുന്‍ഗന്തിവാര്‍ ലണ്ടനിലേക്ക് പുറപ്പെടും. സൗത്ത് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് മ്യൂസിയത്തിലായിരിക്കും വാഗ് നഖ് സ്ഥാപിക്കുക.

ചരിത്രപരമായ വിവരണം അനുസരിച്ച് രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ശിവജിയും അഫ്സല്‍ ഖാനും തമ്മില്‍ ഒരു കൂടിക്കാഴ്ച ആസൂത്രണം ചെയ്തിരുന്നു. പുലി നഖവുമായി ബന്ധപ്പെട്ടുള്ള വി ആന്‍ഡ് എയുടെ ചരിത്ര വിവരണം അനുസരിച്ച് രണ്ട് പേരും ആയുധങ്ങളുമായാണ് എത്തിയത്. ശിവജി തന്റെ വസ്ത്രത്തിനടിയില്‍ ആയുധങ്ങള്‍ ഒളിപ്പിച്ചിരുന്നു. തലപ്പാവിന് കീഴില്‍ ലോഹ കവചം വെച്ചിരുന്നു. പുലി നഖം എന്ന ആയുധം കൈയ്യില്‍ ഒളിപ്പിച്ചുവെച്ചു. തുടര്‍ന്ന് രണ്ട് പേരും ഏറ്റുമുട്ടി. ഈ പോരാട്ടത്തില്‍ ശിവജി തന്റെ എതിരാളിയെ തോല്‍പ്പിക്കുകയും ചെയ്തു.1659ലെ പ്രതാപ്ഗഡ് യുദ്ധത്തില്‍ ബീജാപ്പൂര്‍ സുല്‍ത്താനേറ്റിന്റെ ജനറല്‍ അഫ്സല്‍ ഖാനെ കൊല്ലാന്‍ ശിവജി പുലിനഖം ഉപയോഗിച്ചെന്നാണ് പറയപ്പെടുന്നത്.

അതേസമയം മൂന്നാം ആഗ്ലോ-മറാഠ യുദ്ധത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ അന്നത്തെ മറാഠ പേഷ്വവായിരുന്ന (പ്രധാനമന്ത്രി) ബാജി റാവു രണ്ടാമനെ ബ്രിട്ടീഷുകാര്‍ കാന്‍പൂരിനടുത്തുള്ള ബീതോറിലേക്ക് നാടുകടത്തിയിരുന്നു. അന്ന് ചിലപ്പോള്‍ അദ്ദേഹം ഈ ആയുധം ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ഗ്രാന്റ് ഡഫിന് മുന്നില്‍ സമര്‍പ്പിച്ചതാകാന്‍ സാധ്യതയുണ്ടെന്നാണ് ചില ചരിത്രകാരന്‍മാരുടെ അഭിപ്രായം. 160 വര്‍ഷം മുമ്പ് ശിവജി ഉപയോഗിച്ചിരുന്ന അതേ പുലി നഖങ്ങള്‍ തന്നെയാണോ ഇതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ബ്രിട്ടീഷുകാരുടെ കൈയില്‍

സത്താറയിലെ ഭരണാധികാരിയുടെ കുടുംബ വീടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിനുള്ളിലാണ് ഈ ആയുധം സൂക്ഷിച്ചിരുന്നത് എന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. 1818 ആയപ്പോഴേക്കും അന്നത്തെ റസിഡന്റ് ആയ ബ്രിട്ടീഷ് ഈസ്റ്റ് കമ്പനി ഉദ്യോഗസ്ഥന്‍ ജെയിംസ് ഗ്രാന്റ് ഡഫിന്റെ പക്കല്‍ ഈ ആയുധം എത്തിച്ചേര്‍ന്നുവെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
റെസിഡന്റ് പദവിയിലുന്ന കാലത്ത് ജെയിംസ് ഗ്രാന്‍ഡ് ഡഫിന് മറാത്തയുടെ പ്രധാനമന്ത്രി സമ്മാനിച്ചതാണ് പുലി നഖം എന്ന് മ്യൂസിയം വെബ്സൈറ്റില്‍ പറയുന്നു.

 

maharashtra india Chhatrapati Shivaji United Kingdom Wagh nakh