പുതുവര്‍ഷത്തില്‍ പുതുദൗത്യവുമായി ഐഎസ്ആര്‍ഒ

പുതുവത്സര ദിനത്തിലെ ആദ്യ വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആര്‍ഒ.

author-image
anu
New Update
പുതുവര്‍ഷത്തില്‍ പുതുദൗത്യവുമായി ഐഎസ്ആര്‍ഒ

തിരുവനന്തപുരം: പുതുവത്സര ദിനത്തിലെ ആദ്യ വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആര്‍ഒ. സൗരയൂഥത്തിലെ എക്‌സ്‌റേ തരംഗങ്ങളുടെ പഠനത്തിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ എക്‌സ്‌പോസാറ്റാണ് വിക്ഷേപണത്തിന് ഒരുങ്ങുന്നത്. ഇന്ന് രാവിലെ 9.10 നായിരിക്കും എക്‌സ്‌പോസാറ്റിനെയും വഹിച്ചുക്കൊണ്ട് പിഎസ്എല്‍വിസി-58 കുതിച്ചുയരുക. പിഎസ്എല്‍വിയുടെ അറുപതാം വിക്ഷേപണമാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം.

ബഹിരാകാശ എക്സ്റേ സ്രോതസ്സുകള്‍ പഠിക്കുകയാണ് എക്‌സ്പോസാറ്റ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഐ.എസ്.ആര്‍.ഒ.യും ബെംഗളൂരുവിലെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് രൂപകല്‍പ്പന. ബഹിരാകാശത്തെ നാല്‍പതോളം എക്സ്റേ സ്രോതസ്സുകളെക്കുറിച്ച് വിവരം കൈമാറും. അഞ്ചുവര്‍ഷമാണ് കാലാവധി.

അമേരിക്കയ്ക്കുശേഷം ലോകത്തെ രണ്ടാമത്തെ എക്സ്റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് (എക്സ്പോസാറ്റ്) വിക്ഷേപണമെന്ന പ്രത്യേകതകൂടിയുണ്ട്. രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇതില്‍ സ്ഥാപിച്ചിരിക്കുന്ന ടെലിസ്‌കോപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. 650 കിലോമീറ്റര്‍ ഉയരത്തിലാണ് ഉപഗ്രഹം വിന്യസിക്കുക. രണ്ട് പേലോഡുകളാണ് ഉപഗ്രഹത്തിലുള്ളത്. ആദ്യത്തേത് - POLIX, രണ്ടാമത്തേത് - XSPECT.

പോളിക്സ് ആണ് ഈ ഉപഗ്രഹത്തിന്റെ പ്രധാന പേലോഡ്. രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും യു ആര്‍ റാവു സാറ്റലൈറ്റ് സെന്ററും സംയുക്തമായാണ് ഇത് സൃഷ്ടിച്ചത്. 126 കിലോഗ്രാം ഭാരമുള്ള ഈ ഉപകരണം ബഹിരാകാശത്തെ സ്രോതസ്സുകളുടെ കാന്തികത, വികിരണം, ഇലക്ട്രോണുകള്‍ തുടങ്ങിയവയെ കുറിച്ച് പഠിക്കും.

kerala news Latest News isro