/kalakaumudi/media/post_banners/2963da457f3587c106f1cb521a91c912f18083924a6549c95abf9daabeab9550.jpg)
കോഴിക്കോട്: വന്യ മൃഗശല്യം തടയാൻ അടിയന്തര യോഗം ചേരുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ.പഞ്ചായത്ത് പ്രസിഡന്‍റുമാരെ ഉൾപ്പെടുത്തി പ്രത്യേക പദ്ധതിയുണ്ടാകും. കാട്ടാന ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള ദൗത്യം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.മന്ത്രിമാരുടെ സംഘം അടുത്ത ദിവസം തന്നെ വയനാട് സന്ദർശിക്കുമെന്നും മന്ത്രി വ്യക്തമാക്കി. റവന്യു, തദ്ദേശ വകുപ്പ് മന്ത്രിമാർ സംഘത്തിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതെസമയം വായനാട്ടിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗ ആക്രമണത്തിൽ പ്രതിഷേധിച്ച് നടത്തുന്ന ഹർത്താലിനെ മന്ത്രി അനുകൂലിച്ചു. ഹർത്താൽ നടത്തേണ്ട സാഹചര്യമാണെന്നും ഹർത്താലിനെ തള്ളി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.വയനാട് ജില്ലയിൽ 17 ദിവസത്തിനിടെ 3 പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് യുഡിഎഫും എൽഡിഎഫും ബിജെപിയും ഹർത്താൽ പ്രഖ്യാപിച്ചത്.
കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരൻ പുൽപ്പള്ളി പാക്കം വെള്ളച്ചാൽ പോളിനെ ആശുപത്രിയിൽ എത്തിക്കാൻ താമസം ഉണ്ടായിട്ടില്ലെന്നും വനംമന്ത്രി പറഞ്ഞു. എന്തെങ്കിലും വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. കുടുംബത്തിൻ്റെ പരാതി പരിശോധിക്കുമെന്നും പോളിൻ്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം പറഞ്ഞു. രാജി ആവശ്യം രാഷ്ട്രീയ മുദ്രാവാക്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊല്ലപ്പെട്ട കുടുംബത്തിന് എല്ലാ സഹായവും നൽകും. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന് ചികിത്സ വൈകിയെന്ന പരാതി പരിശോധിക്കും. വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സക്ക് പരിമിതിയുണ്ട്. വിദഗ്ധ ചികിത്സക്കാണ് പോളിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും മന്ത്രി ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.