കായികതാരങ്ങള്‍ നാടിനെ ലോകത്തിന്റെ നെറുകയിലെത്തിക്കണം: മുഖ്യമന്ത്രി

ഒളിംപിക്‌സ് അടക്കമുള്ളവയില്‍ വിജയം കൊയ്യാനും ലോകത്തിന്റെ നെറുകയിലേക്കു കേരളത്തിന്റെയും രാജ്യത്തിന്റെയും യശസ് ഇനിയും ഉയര്‍ത്താനുമുള്ള ഉത്തേജനമായി ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ നേട്ടം മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

author-image
Web Desk
New Update
കായികതാരങ്ങള്‍ നാടിനെ ലോകത്തിന്റെ നെറുകയിലെത്തിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഒളിംപിക്‌സ് അടക്കമുള്ളവയില്‍ വിജയം കൊയ്യാനും ലോകത്തിന്റെ നെറുകയിലേക്കു കേരളത്തിന്റെയും രാജ്യത്തിന്റെയും യശസ് ഇനിയും ഉയര്‍ത്താനുമുള്ള ഉത്തേജനമായി ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ നേട്ടം മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ യശസ് ആഗോളതലത്തില്‍ ഉയര്‍ത്തിവരാണ് ഏഷ്യാഡിലെ മലയാളി താരങ്ങളെന്നും അവരിലൂടെ സംസ്ഥാനത്തിന്റെ കായികരംഗത്തെക്കുറിച്ചു മാത്രമല്ല, നാടിനു മികവു പ്രകടിപ്പിക്കാന്‍ കഴിയുന്ന എല്ലാ മേഖലകളേയും കുറിച്ചും ലോകം അറിയുകയാണെന്നും ഏഷ്യന്‍ ഗെയിംസില്‍ മെഡലുകള്‍ നേടിയ കായിക താരങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി മെഡല്‍ ജേതാക്കളെ ആദരിച്ചു. സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് 25 ലക്ഷം രൂപയും, വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 19 ലക്ഷം രൂപയും വെങ്കലം നേടിയവര്‍ക്ക് 12.5 ലക്ഷം രൂപയും ക്യാഷ് അവാര്‍ഡ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

കായികരംഗത്തു നഷ്ടപ്പെട്ടുപോയ പ്രതാപം തിരിച്ചുപടിക്കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായാണു കായിക നയം രൂപീകരിച്ചത്. ഓരോ പഞ്ചായത്തിലും ഓരോ കളിക്കളം പോലുള്ള പദ്ധതികള്‍ നടപ്പാക്കിയും പ്രാദേശിക സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ ശക്തിപ്പെടുത്തിയും അടിസ്ഥാന സൗകര്യ വികസനം വര്‍ധിപ്പിക്കും. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ 703 കായികതാരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനം നല്‍കിയതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനതലത്തില്‍ മത്സരിച്ച കായികതാരങ്ങളെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ കായിക പരിശീലനത്തിനു നിയോഗിച്ച് ജോലി ലഭ്യമാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു.

ഏഷ്യന്‍ ഗെയിംസിനായി കായിക താരങ്ങളെ ഒരുക്കിയ പരിശീലകരേയും മുഖ്യമന്ത്രി ചടങ്ങില്‍ ആദരിച്ചു. ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത മുഴുവന്‍ കായികതാരങ്ങള്‍ക്കും മന്ത്രിമാര്‍ സംസ്ഥാനത്തിന്റെ ആദരമായി മൊമെന്റോ സമ്മാനിച്ചു.

ചടങ്ങില്‍ മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, വി. ശിവന്‍കുട്ടി, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, കെ. കൃഷ്ണന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു, ജെ. ചിഞ്ചുറാണി, ഡോ. ആര്‍. ബിന്ദു, മേയര്‍ ആര്യ രാജേന്ദ്രന്‍, സ്‌പോര്‍സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫ്അലി, എല്‍.എന്‍.സി.പി.ഇ. പ്രിന്‍സിപ്പാള്‍ ഡോ. ജി. കിഷോര്‍, കായിക യുവജനകാര്യ വകുപ്പ് ഡയറക്ടര്‍ രാജീവ് കുമാര്‍ ചൗധരി, കായികതാരങ്ങളുടെ കുടുംബാംഗങ്ങള്‍, കായിക വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

chief minister