അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ തിങ്കളാഴ്ച 12.30ന്; കേരളത്തില്‍ നിന്ന് 20 പ്രമുഖര്‍ പങ്കെടുക്കും

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ തിങ്കളാഴ്ച പ്രാണപ്രതിഷ്ഠ. രാവിലെ 11.30ന് ആരംഭിക്കുന്ന താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകള്‍ക്കു ശേഷം 12.20ന് ആയിരിക്കും പ്രാണപ്രതിഷ്ഠ.

author-image
Athira
New Update
അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ തിങ്കളാഴ്ച 12.30ന്; കേരളത്തില്‍ നിന്ന് 20 പ്രമുഖര്‍ പങ്കെടുക്കും

അയോധ്യ; അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ തിങ്കളാഴ്ച പ്രാണപ്രതിഷ്ഠ. രാവിലെ 11.30ന് ആരംഭിക്കുന്ന താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകള്‍ക്കു ശേഷം 12.20ന് ആയിരിക്കും പ്രാണപ്രതിഷ്ഠ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങിന്റെ 'മുഖ്യ യജമാനന്‍'. തിങ്കളാഴ്ച രാവിലെ പ്രധാനമന്ത്രി അയോധ്യയിലെത്തും. കാശിയിലെ പുരോഹിതന്‍ ലക്ഷ്മീകാന്ത് ദീക്ഷിതിന്റെ നേതൃത്വത്തില്‍ നടന്ന അനുഷ്ഠാനച്ചടങ്ങുകള്‍ ഞായറാഴ്ച പൂര്‍ത്തിയായിരുന്നു. വിവിധ പുണ്യതീര്‍ഥങ്ങളില്‍ നിന്നുള്ള 114 കലശങ്ങളിലെ ജലമുപയോഗിച്ച് അഭിഷേകം നടന്നു. ഇന്നലെ ശയ്യാധിവാസത്തിനു കിടത്തിയ വിഗ്രഹത്തെ ഉണര്‍ത്താനുള്ള ജാഗരണ അധിവാസം പുലര്‍ച്ചെ ആരംഭിക്കും.

മൈസൂരുവിലെ ശില്‍പി അരുണ്‍ യോഗിരാജ് കൃഷ്ണശിലയില്‍ തീര്‍ത്ത 51 ഇഞ്ച് വിഗ്രഹമാണു പ്രതിഷ്ഠ. 5 വയസ്സുള്ള ബാലനായ രാമന്റെ വിഗ്രഹമാണിത്. ഇതോടൊപ്പം ഇതുവരെ താല്‍ക്കാലിക ക്ഷേത്രത്തില്‍ ആരാധിച്ചിരുന്ന രാംലല്ല വിഗ്രഹമടക്കമുള്ളവയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതലാണ് പൊതുജനങ്ങള്‍ക്കു ദര്‍ശനം അനുവദിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് എന്നിവരാണു പ്രാണപ്രതിഷ്ഠാ സമയത്തു ശ്രീകോവിലില്‍ ഉണ്ടാവുക. ചടങ്ങുകള്‍ക്കു ശേഷം ഒരു മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിഥികളെ അഭിസംബോധന ചെയ്യും. 8000 പേര്‍ക്കാണു ചടങ്ങിലേക്കു ക്ഷണം. കേരളത്തില്‍നിന്ന് പി.ടി.ഉഷയടക്കം 20 പ്രമുഖരും 22 സന്യാസിമാരും പങ്കെടുക്കും.

Latest News national news news updates