അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ 'മുഖ്യ യജമാനന്‍' ആയ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തി. പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

author-image
Athira
New Update
അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

 

അയോധ്യ; രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ 'മുഖ്യ യജമാനന്‍' ആയ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തി. പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററിലാണ് മോദി അയോധ്യയിലേക്ക് എത്തിയത്. അല്‍പ സമയത്തിനകം രാമക്ഷേത്രത്തിലെത്തും.

സ്ഥലത്ത് രാഷ്ട്രീയ, സാംസ്‌കാരിക, ചലച്ചിത്ര, വ്യവസായ രംഗങ്ങളിലെ പ്രമുഖരും എത്തിചേര്‍ന്നിട്ടുണ്ട്. അമിതാഭ് ബച്ചന്‍, രജനീകാന്ത്, ചിരഞ്ജീവി, രാംചരണ്‍, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, സൈന നേവാള്‍, മിതാലി രാജ്, അനില്‍ അംബാനി, കുമാരമംഗലം ബിര്‍ല തുടങ്ങിയവരെല്ലാം സന്നിഹിതരായിട്ടുണ്ട്. അയോധ്യ നഗരവും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. നഗരത്തിലെങ്ങും ഉത്സവാന്തരീക്ഷമാണ്.

ക്ഷേത്രം നില്‍ക്കുന്ന പഴയ അയോധ്യ നഗരപരിധിയിലെ താമസക്കാരെയല്ലാതെ പുറത്തു നിന്നുള്ള ഒരു ഭക്തരെയും ഇന്നു പ്രവേശിപ്പിക്കുന്നില്ല. പ്രാണ പ്രതിഷ്ഠ ചടങ്ങിനു പാസുള്ളവര്‍ക്കും മാധ്യമങ്ങള്‍ക്കും മാത്രമാണ് പ്രവേശനം. 12.05 മുതല്‍ 12.55 വരെയാണ് പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍. ഒരു മണിക്ക് പരിസരത്തു തയാറാക്കിയ പൊതുസമ്മേളന വേദിയില്‍ മോദി അതിഥികളെ അഭിസംബോധന ചെയ്യും. പിന്നീട് കുബേര്‍ തില ക്ഷേത്രദര്‍ശനം കൂടി കഴിഞ്ഞാണ് പ്രധാനമന്ത്രി മടങ്ങുന്നത്. ഒരാഴ്ച നീണ്ട അനുഷ്ഠാനങ്ങളുടെ ഭാഗമായി ഇന്നലെ ശയ്യാധിവാസത്തിനു കിടത്തിയ രാമ വിഗ്രഹത്തെ ഉണര്‍ത്താനുള്ള ജാഗരണ അധിവാസം ഇന്നു പുലര്‍ച്ചയോടെ തുടങ്ങി. രാവിലെ ജലാഭിഷേകവും നടന്നു.

മൈസൂരുവിലെ ശില്‍പി അരുണ്‍ യോഗിരാജ് കൃഷ്ണശിലയില്‍ തീര്‍ത്ത 51 ഇഞ്ച് വിഗ്രഹമാണ് പ്രതിഷ്ഠ. 5 വയസുള്ള ബാലനായ രാമന്റെ വിഗ്രഹമാണിത്. കാശിയിലെ പുരോഹിതന്‍ ലക്ഷ്മീ കാന്ത് ദീക്ഷിത് ആണ് ചടങ്ങുകള്‍ക്കു മുഖ്യകാര്‍മികത്വം വഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് എന്നിവരാണ് പ്രാണപ്രതിഷ്ഠ സമയത്ത് ശ്രീകോവിലില്‍ ഉണ്ടാവുക എന്നാണ് ട്രസ്റ്റ് അറിയിച്ചിരിക്കുന്നത്.

 

Latest News news updates