ബാലസോര്‍ ട്രെയിന്‍ അപകടം; തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ ഉടന്‍ സംസ്‌കരിക്കും

ഒഡീഷയിലെ ബാലസോറില്‍ നടന്ന ട്രെയിന്‍ അപകടത്തില്‍ മരിച്ച, തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ ഉടന്‍ സംസ്‌കരിക്കുമെന്ന് ഭുവനേശ്വര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി)അറിയിച്ചു.

author-image
Web Desk
New Update
ബാലസോര്‍ ട്രെയിന്‍ അപകടം; തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ ഉടന്‍ സംസ്‌കരിക്കും

ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറില്‍ നടന്ന ട്രെയിന്‍ അപകടത്തില്‍ മരിച്ച, തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ ഉടന്‍ സംസ്‌കരിക്കുമെന്ന് ഭുവനേശ്വര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി)അറിയിച്ചു. അപകടത്തില്‍ മരിച്ച 28 പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിയാന്‍ കഴിയാത്ത വിധമുണ്ടായിരുന്നത്. ഇതോടെ മൃതദേഹങ്ങളുടെ അവകാശവും പ്രതിസന്ധിയിലായി.

നിലവില്‍ ഭുവനേശ്വര്‍ എയിംസ് ആശുപത്രിയില്‍ കിടക്കുന്ന മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള നടപടിക്രമം ആരംഭിച്ചതായി ബിഎംസി അറിയിച്ചു.എല്ലാ മൃതദേഹങ്ങളും നഗരത്തിലെ ഭാരത്പൂര്‍ ശ്മശാനത്തില്‍ സംസ്‌കരിക്കുകയും ഇതിന്റെ വീഡിയോയും ഫോട്ടോഗ്രാഫും സൂക്ഷിക്കുകയും ചെയ്യും.

'സപ്പോര്‍ട്ട് സ്റ്റാഫുകളും സൗകര്യങ്ങളും തയ്യാറാണ്. സിബിഐ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള തീരുമാനമെടുക്കുക.ഒക്ടോബര്‍ 9 ന് സിബിഐ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.' ബിഎംസി മേയര്‍ സുലോചന ദാസ് പറഞ്ഞു.

നാല് മാസം മുമ്പ് ബാലസോറില്‍ നടന്ന ട്രെയിന്‍ അപകടത്തില്‍ 296 പേര്‍ മരിക്കുകയും 1,100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അപകടത്തിന് ശേഷം മൃതദേഹങ്ങള്‍ക്ക് വേണ്ടി ഒന്നിലധികം അവകാശികള്‍ രംഗത്തെത്തിയതോടെ ഡിഎന്‍എ പ്രൊഫൈലിംഗിലൂടെയാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയത്.
അപകടത്തെ തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ച സഹായ ധനം ലഭിക്കുന്നതിനായി മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ വ്യാജ അവകാശികള്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

balasore odisha train train accident