''6 വലിയ പെട്ടികളുമായി മാർച്ച് ആദ്യ വാരമെത്തണം''; ജയലളിതയുടെ കോടികൾ വിലവരുന്ന വസ്തുക്കൾ തമിഴ്നാട് സർക്കാരിന് നൽകാൻ ബംഗളൂരു പ്രത്യേക കോടതി

സ്വർണ-വജ്ര-വെള്ളി ആഭരണങ്ങൾ, സ്വർണ-വെള്ളി-പാത്രങ്ങൾ, സാരികൾ, ചെരുപ്പുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള കോടികൾ വിലവരുന്ന വസ്തുക്കളാണ് തമിഴ്നാട് സർക്കാരിന് വിട്ടുനൽകുന്നത്

author-image
Greeshma Rakesh
New Update
''6 വലിയ പെട്ടികളുമായി മാർച്ച് ആദ്യ വാരമെത്തണം''; ജയലളിതയുടെ കോടികൾ വിലവരുന്ന വസ്തുക്കൾ തമിഴ്നാട് സർക്കാരിന് നൽകാൻ ബംഗളൂരു പ്രത്യേക കോടതി

 

തിരുവനന്തപുരം: അന്തരിച്ച മുൻ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയ്‌ക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പിടിച്ചെടുത്ത കോടികൾ വിലമതിക്കുന്ന വസ്തുക്കൾ തമിഴ്‌നാട് സർക്കാരിന് തിരികെ നൽകണമെന്ന് ബംഗളൂരു പ്രത്യേക കോടതി.അനധികൃത സ്വത്ത് സമ്പാദനക്കേസ് നടത്തിപ്പിനായി തമിഴ്‌നാട് സർക്കാർ കർണാടകയ്ക്ക് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.32-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജഡ്ജി എച്ച്എ മോഹനന്റേതാണ് ഉത്തരവ്.

 

ബെംഗളുരുവിൽ ട്രഷറിയിൽ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതൽ കൈപ്പറ്റാൻ ആറ് വലിയ പെട്ടികളുമായി മാർച്ച് ആദ്യ വാരം ആറ്, ഏഴ് തിയ്യതികളിൽ എത്താൻ തമിഴ്നാട് സർക്കാരിന് ബെംഗളുരു 32-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി നിർദേശം നൽകി.‌സ്വർണ-വജ്ര-വെള്ളി ആഭരണങ്ങൾ, സ്വർണ-വെള്ളി-പാത്രങ്ങൾ, സാരികൾ, ചെരുപ്പുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള കോടികൾ വിലവരുന്ന വസ്തുക്കളാണ് തമിഴ്നാട് സർക്കാരിന് വിട്ടുനൽകുന്നത്.

കോടതി നിർദേശപ്രകാരം തമിഴ്നാട് സർക്കാർ ചുമതലപ്പെടുത്തിയ ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയും വിജിലൻസ് ഐ ജിയും നേരിട്ടെത്തി വേണം തൊണ്ടിമുതൽ കൈപ്പറ്റാൻ. രണ്ടു ദിവസമെടുത്ത് വസ്തുക്കൾ എണ്ണിത്തിട്ടപ്പെടുത്തി കൊണ്ടുപോകാനാണ് നിർദേശിച്ചിരിക്കുന്നത്. മുഴുവൻ നടപടിക്രമങ്ങളും വീഡിയോയിൽ ചിത്രീകരിക്കണമെന്നും ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കണമെന്നും കോടതി നിർദേശിച്ചു.

 

 

800 കിലോഗ്രാം വെള്ളി, 28 കിലോഗ്രാം സ്വർണം, വജ്രാഭരണങ്ങൾ, പതിനായിരത്തോളം പട്ട് സാരികൾ, 250 ഷാൾ, 750 ചെരുപ്പ്, 12 ഫ്രിഡ്ജ്, 44 എസി, 91 വാച്ചുകൾ തുടങ്ങിയവയായിരുന്നു ജയലളിതയുടെ വീടായ വേദ നിലയത്തിൽനിന്ന് പിടിച്ചെടുത്തത്. 1996 ൽ രജിസ്റ്റർ ചെയ്യപ്പെട്ട അനധികൃത സ്വത്തുസമ്പാദന കേസിന്റെ വിചാരണ രാഷ്ട്രീയ ഇടപെടൽ ചൂണ്ടിക്കാട്ടി ബെംഗളുരുവിലേക്ക് മാറ്റിയതോടെയായിരുന്നു തൊണ്ടിമുതൽ ചെന്നൈ ആർ ബി ഐയിൽനിന്ന് ബെംഗളുരുവിലെത്തിച്ചത്.

 

 

2003 മുതൽ ഇതുവരെ കർണാടക ഹൈക്കോടതിയുടെ തൊണ്ടിമുതൽ സൂക്ഷിപ്പ് കേന്ദ്രത്തിൽ അതീവ സുരക്ഷാ വലയത്തിൽ സൂക്ഷിച്ചുപോരുകയായിരുന്നു ഇവ.‌കേസിലെ പ്രതികളായ ജയലളിത ഒഴികെയുള്ളവർ കോടതി വിധിച്ച ശിക്ഷ അനുഭവിച്ചു തീർന്ന സാഹചര്യത്തിലായിരുന്നു കേസിലെ തൊണ്ടിമുതൽ എന്ത് ചെയ്യുമെന്ന ചോദ്യം ഉയർന്നുവന്നത്.

 

 

തൊണ്ടി മുതൽ ലേലം ചെയ്യണമെന്ന നിർദേശം പൊതുതാല്പര്യ ഹർജിയായി വന്നിരുന്നെങ്കിലും തമിഴ് നാടിനു തിരിച്ചുനൽകാനായിരുന്നു പ്രത്യേക സിബിഐ കോടതിയുടെ തീരുമാനം. ഇതിനിടയിൽ തൊണ്ടി മുതലിൽ അവകാശവാദമുന്നയിച്ച് ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട് സർക്കാർ അന്വേഷണ ഏജൻസികൾ പിടിച്ചെടുക്കുന്ന സ്ഥാവര - ജംഗമ വസ്തുക്കളിൽ അനന്തരാവകാശം സ്ഥാപിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

2003 ൽ ബെംഗളുരുവിലേക്കു മാറ്റിയ അനധികൃത സ്വത്ത് സമ്പാദന കേസിന്റെ വിചാരണ 2016 ൽ പൂർത്തിയാവുകയും ജയലളിതയ്ക്കും കൂട്ട് പ്രതികൾക്കും ബെംഗളുരുവിലെ പ്രത്യേക കോടതി തടവും പിഴയും വിധിക്കുകയും ചെയ്തു. ജയലളിതയ്ക്ക് 100 കോടി രൂപ പിഴയും നാല് വർഷം തടവുമായിരുന്നു ശിക്ഷ. ശശികല, ഇളവരശി, സുധാകരൻ എന്നിവർക്ക് 10 കോടി രൂപ വീതം പിഴയും നാല് വർഷം തടവും ശിക്ഷ വിധിച്ചു. തടവുശിക്ഷ അനുഭവിക്കുന്നതിനു മുൻപേയായിയിരുന്നു ജയലളിതയുടെ അന്ത്യം. എന്നാൽ പിഴയായി വിധിച്ച 100 കോടി രൂപ അവരുടെ ആസ്തിയിൽനിന്ന് കോടതി ഈടാക്കിയിരുന്നു.

V K Sasikala tamil nadu government karnataka jayalalithaa bengaluru court