ബി.ജെ.പി നാഷണല്‍ കൗണ്‍സില്‍ യോഗം ഫെബ്രുവരി 16 മുതല്‍ 18 വരെ ഡല്‍ഹിയില്‍

പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി നാഷണല്‍ കൗണ്‍സില്‍ യോഗം ഡല്‍ഹിയില്‍ ചേരുന്നു. ഫിബ്രുവരി 16 മുതല്‍ 18 വരെ നടക്കുന്ന യോഗത്തില്‍ പാര്‍ട്ടിയുടെ ജില്ല അദ്ധ്യക്ഷന്മാര്‍ വരെയുള്ളവര്‍ പങ്കെടുക്കും.

author-image
Web Desk
New Update
ബി.ജെ.പി നാഷണല്‍ കൗണ്‍സില്‍ യോഗം ഫെബ്രുവരി 16 മുതല്‍ 18 വരെ ഡല്‍ഹിയില്‍

കെ.പി.രാജീവന്‍

ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി നാഷണല്‍ കൗണ്‍സില്‍ യോഗം ഡല്‍ഹിയില്‍ ചേരുന്നു. ഫിബ്രുവരി 16 മുതല്‍ 18 വരെ നടക്കുന്ന യോഗത്തില്‍ പാര്‍ട്ടിയുടെ ജില്ല അദ്ധ്യക്ഷന്മാര്‍ വരെയുള്ളവര്‍ പങ്കെടുക്കും.

നാഷണല്‍ കൗണ്‍സിലിന്റെ ഭാഗമായി ഫിബ്രുവരി 16 ന് നാഷണല്‍ എക്‌സിക്യൂട്ടിവ് യോഗം ചേരും. നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട അജണ്ടയ്ക്ക് എക്‌സിക്യൂട്ടീവ് യോഗം അന്തിമരൂപം നല്‍കും.

ലോകസഭ മണ്ഡലങ്ങളില്‍ നിശ്ചയിക്കപ്പെട്ട മണ്ഡലം പ്രഭാരിമാര്‍, പാര്‍ട്ടി ജില്ല പ്രസിഡണ്ടുമാര്‍, സംസ്ഥാന ഭാരവാഹികള്‍, ദേശീയ സമിതി അംഗങ്ങള്‍, ദേശീയ ഭാരവാഹികള്‍, വിവിധ മോര്‍ച്ചകളുടെ സംസ്ഥാന പ്രസിഡണ്ടുമാര്‍ എന്നിവര്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്നും നൂറിലേറെ പേര്‍ യോഗത്തിനെത്തും.

തീസ് രി ബാര്‍ മോദി സര്‍ക്കാര്‍ എന്ന പ്രഖ്യാപനം

രാജ്യത്തെ ലോകസഭ മണ്ഡലങ്ങളിലെ പ്രഭാരിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന കൗണ്‍സില്‍ യോഗം തിരഞ്ഞെടുപ്പ് യുദ്ധത്തിനുള്ള പ്രഖ്യാപനവേദിയാക്കി മാറ്റാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. മൂന്നാമതും മോദി സര്‍ക്കാര്‍ എന്ന പ്രഖ്യാപനത്തിലൂടെ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വളരെ മുന്നിലെത്താനാണ് ബി.ജെ.പിയുടെ ശ്രമം. അപ്പോഴേക്കും കേന്ദ്രബഡ്ജറ്റ് സമ്മേളനത്തിലൂടെ പ്രഖ്യാപിക്കാന്‍ സാദ്ധ്യതയുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ സമ്മേളനവേദി ഉപയോഗിക്കാനാണ് പാര്‍ട്ടി നീക്കം. ഇതിനിടയില്‍ തന്നെ ബി.ജെ.പി ഒന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാനും സാദ്ധ്യതയുണ്ട്. സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 7,000 നും 10,000 നുമിടയില്‍ പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

പ്രചരണ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടും

കൗണ്‍സില്‍ യോഗത്തില്‍ തിരഞ്ഞെടുപ്പ് അജണ്ട രൂപപ്പെടുത്താന്‍ കഴിയുന്ന പ്രചരണ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും അത് ചര്‍ച്ച ചെയ്യുകയും ചെയ്യും. പാര്‍ട്ടി പ്രത്യയശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട രണ്ട് പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും കാശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കിയതും തിരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കി മാറ്റും. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ട് സര്‍ക്കാരുകളും അടിസ്ഥാനസൗകര്യ വികസനത്തിലടക്കം നടപ്പിലാക്കിയ നിരവധി പദ്ധതികള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്നും സമ്പദ്വ്യവസ്ഥയില്‍ കുതിപ്പ് നല്‍കിയെന്നുമുള്ള വാദമുയര്‍ത്തി പ്രചരണം കൊഴിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ടാകും.

സ്ത്രീകള്‍, യുവാക്കള്‍,ദരിദ്രര്‍, കര്‍ഷകര്‍ എന്നീ നാല് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് ബി.ജെ.പി ഭരണത്തില്‍ ഈ വിഭാഗങ്ങള്‍ക്ക് ലഭിച്ച നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനുള്ള ചര്‍ച്ചകളും യോഗത്തില്‍ നടക്കും. സര്‍വ്വോപരി തീസ് രി ബാര്‍ മോദി സര്‍ക്കാര്‍ എന്ന പാര്‍ട്ടി മുദ്രാവാക്യത്തിന്റെ പ്രഖ്യാപനമായി ഡല്‍ഹിയില്‍ നടക്കുന്ന നാഷണല്‍ കൗണ്‍സില്‍ യോഗം മാറും.

india national council meeting politics national news BJP