അഹമ്മദാബാദ്: യഥാർത്ഥ ടോളിൽ നിന്ന് യാത്രക്കാരെ രക്ഷപ്പെടാൻ സഹായിക്കുന്ന രീതിയിൽ ഗുജറാത്ത് ഹൈവേയിൽ വ്യാജ ടോൾ പ്ലാസ.സംഭവത്തിൽ സെറാമിക് ഫാക്ടറി ഉടമയടക്കം അഞ്ച് പേർക്കെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തു.
ഗുജറാത്തിലെ ബമൻബോർ-കച്ച് ദേശീയ പാതയിൽ നിന്ന് സ്വകാര്യ ഭൂമിയിലൂടെ വഴിയൊരുക്കി സ്ഥാപിച്ച ടോൾ പ്ലാസ ഒന്നര കൊല്ലമാണ് പ്രവർത്തിച്ചത്. വഗാസിയ ടോൾ പ്ലാസ ഒഴിവാക്കി പോകാൻ സഹായിക്കുന്ന തരത്തിൽ അടഞ്ഞുകിടക്കുന്ന വൈറ്റ് ഹൗസ് സെറാമിക് ഫാക്ടറി വളപ്പിലൂടെ വഴിയൊരുക്കുകയായിരുന്നു. വാൻങ്കനേറിൽ നിന്ന് മോർബിയിലേക്ക് വരുന്ന വാഹനങ്ങൾക്കാണ് ഇവർ റോഡ് നിർമിച്ചത്.
മോർബി ജില്ലയിൽ സ്ഥാപിച്ച 'വ്യാജ ടോൾ ബൂത്തിൽ' പകുതി നികുതി ഈടാക്കിയാണ് യാത്രികരെ സംഘം കടത്തിവിട്ടത്. ഇതിനകം 75 കോടിയിലേറെ രൂപ ഇവർ കയ്യിലാക്കിയതാണ് വിവരം. മാത്രമല്ല വ്യാജ ടോൾ പ്ലാസയിൽ കുറഞ്ഞ നിരക്ക് മാത്രം ഈടാക്കിയതിനാൽ യാത്രികർ പരാതി പറയാതിരുന്നത് തട്ടിപ്പുകാരെ സഹായിച്ചതായി പ്രദേശത്തുള്ളവർ പറഞ്ഞു.
കാർ മുതൽ ഹെവി ട്രക്കുകൾ വരെയുള്ളവക്ക് യഥാർത്ഥ ടോൾ ബൂത്തിൽ 110 രൂപ മുതൽ 595 രൂപ വരെയാണ് വാങ്ങുന്നത്. എന്നാൽ ഇവിടെ വ്യാജ ടോൾ ബൂത്തിലാകട്ടെ 20 രൂപ മുതൽ 200 വരൊയാണ് തട്ടിപ്പുകാർ ഈടാക്കിയിരുന്നത്.
വ്യാജ സർക്കാർ ഓഫീസുകൾ നടത്തി 18.5 കോടി കയ്യിലാക്കിയ സംഭവം പിടികൂടി ആഴ്ചകൾക്കമാണ് മറ്റൊരു തട്ടിപ്പ് കൂടി ഗുജറാത്തിൽ കണ്ടെത്തുന്നത്. മധ്യ ഗുജറാത്തിലെ ഗോത്രമേഖലയിലായിരുന്നു വ്യാജ സർക്കാർ ഓഫീസുകൾ പ്രവർത്തിച്ചത്.