സ്വപ്നം തീരം തൊട്ടു; വിഴിഞ്ഞത്തിലൂടെ വരുന്നത് ഭാവനകള്‍ക്കപ്പുറമുള്ള വികസനം: മുഖ്യമന്ത്രി

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ആദ്യമായെത്തിയ ചരക്കുകപ്പല്‍ ഷെന്‍ ഹുവ -15 നെ കേരളം സ്വീകരിച്ചു. തുറമുഖ ബെര്‍ത്തിലേക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ കപ്പലിനെ സ്വാഗതം ചെയ്തു. വാട്ടര്‍ സല്യൂട്ട് നല്‍കി ബെര്‍ത്തിലേക്ക് ആനയിച്ച കപ്പിലിനെ മുഖ്യമന്ത്രി, കേന്ദ്ര സഹമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബലൂണുകള്‍ പറത്തി സ്വീകരിച്ചു.

author-image
Web Desk
New Update
സ്വപ്നം തീരം തൊട്ടു; വിഴിഞ്ഞത്തിലൂടെ വരുന്നത് ഭാവനകള്‍ക്കപ്പുറമുള്ള വികസനം: മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ആദ്യമായെത്തിയ ചരക്കുകപ്പല്‍ ഷെന്‍ ഹുവ -15 നെ കേരളം സ്വീകരിച്ചു. തുറമുഖ ബെര്‍ത്തിലേക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ കപ്പലിനെ സ്വാഗതം ചെയ്തു. വാട്ടര്‍ സല്യൂട്ട് നല്‍കി ബെര്‍ത്തിലേക്ക് ആനയിച്ച കപ്പിലിനെ മുഖ്യമന്ത്രി, കേന്ദ്ര സഹമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബലൂണുകള്‍ പറത്തി സ്വീകരിച്ചു. വിഴിഞ്ഞം തുറമുഖം കേരളത്തിനു നല്‍കുന്ന വികസന സാധ്യതകളെക്കുറിച്ച് അല്‍പ്പം ധാരണമാത്രമേ നമുക്കുള്ളൂവെന്നതാണു യാഥാര്‍ഥ്യമെന്നും ഭാവനകള്‍ക്കപ്പുറമുള്ള വികസനമാണു വരാന്‍ പോകുന്നതെന്നു കപ്പലിനെ സ്വീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ സംബന്ധിച്ച് അസാധ്യമെന്നൊരു വാക്ക് ഇല്ല എന്നതാണു തെളിയുന്നതെന്നു പറഞ്ഞാണ് കപ്പലിനെ സ്വീകരിച്ച ശേഷം നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗം മുഖ്യമന്ത്രി ആരംഭിച്ചത്. ഇതുപോലത്തെ എട്ടു കപ്പലുകള്‍കൂടി വരും ദിവസങ്ങളില്‍ ഇവിടേക്കു വരും. അഞ്ചോ ആറോ മാസം കൊണ്ടു പദ്ധതി പൂര്‍ണമായി കമ്മിഷന്‍ ചെയ്യാന്‍ കഴിയും. എത്ര വലിയ പ്രതിസന്ധിയേയും അതിജീവിക്കുമെന്ന് ഒരുമയിലൂടെയും ഐക്യത്തിലൂടെയും കേരളം തെളിയിച്ചിട്ടുണ്ട്. അതാണു വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലുമുണ്ടായത്. ഇതുപോലൊരു പോര്‍ട്ട് ലോകത്ത് അപൂര്‍വമാണ്. അത്രമാത്രം വികസന സാധ്യതയാണ് ഈ തുറമുഖത്തിന്റെ ഭാഗമായുള്ളത്. ഇതിന്റെ ഭാഗമായി ഒരു ഔട്ടര്‍ റിങ് റോഡ് പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. അതുവഴി ധാരാളം പുതിയ പദ്ധതികള്‍ വരുമെന്നാണു കണക്കാക്കുന്നത്. അത്രമാത്രം വികസനക്കുതിപ്പിനു കരുത്തേകുന്ന ഒന്നായിരിക്കും ഈ തുറമുഖം - മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തിലെ അന്താരാഷ്ട്ര തുറമുഖ പട്ടികയില്‍ പ്രമുഖ സ്ഥാനത്തുനിന്നുള്ള പ്രയാണം വിഴിഞ്ഞം ആരംഭിച്ചിരിക്കുന്നു. ഇതു രാജ്യത്തിന്റെയാകെ അഭിമാനമാണ്. ഇത്തരമൊരു തുറമുഖം ഉയര്‍ന്നുവരുമ്പോള്‍ ചില അന്താരാഷ്ട്ര ലോബികള്‍ അവരുടെ താത്പര്യം വച്ചുള്ള എതിര്‍ നീക്കങ്ങള്‍ നടത്താറുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലും അത്തരം ശക്തികള്‍ ഉണ്ടായിരുന്നുവെന്നതു വസ്തുതയാണ്. ചില പ്രത്യേക വാണിജ്യ ലോബികള്‍ക്കും ഇത്തരമൊരു പോര്‍ട്ട് ഇവിടെ യാഥാര്‍ഥ്യമാകുന്നതിനു താത്പര്യമുണ്ടായിരുന്നല്ല. അവരും പ്രത്യേക രീതിയില്‍ ഇതിനെതിരേ രംഗത്തുണ്ടായിരുന്നു. പക്ഷേ അതിനെയൊക്കെ അതിജീവിക്കാന്‍ കഴിഞ്ഞു. കേരളം രാജ്യത്തിനു നല്‍കുന്ന മഹത്തായ സംഭാവനകളില്‍ ഒന്നാണ് വിഴിഞ്ഞം പദ്ധതി. രാജ്യത്തെ തുറമുഖങ്ങളില്‍ മറ്റൊരു തുറമുഖത്തിനും ഇല്ലാത്ത നിരവധി സാധ്യതകളാണു വിഴിഞ്ഞത്തിനു മുന്നില്‍ തുറന്നുകിടക്കുന്നത്. അതിദീര്‍ഘകാലം അതു വേണ്ട രീതിയില്‍ മനസിലാക്കപ്പെടാതെയും ഉപയോഗിക്കപ്പെടാതെയും ഇരുന്നുവെന്നത് നിര്‍ഭാഗ്യകരമാണ്. ആ അവസ്ഥയ്ക്ക് ഇപ്പോള്‍ അറുതിവരുത്താന്‍ കഴിഞ്ഞു.

അന്താരാഷ്ട്ര കപ്പല്‍ ചാലിന്റെ 11 നോട്ടിക്കല്‍ മൈലിനുള്ളില്‍ സ്ഥിതിചെയ്യുന്ന തുറമുഖമെന്ന പ്രത്യേകത, പ്രകൃതിദത്തമായ 20 മീറ്റര്‍ സ്വാഭാവിക ആഴം ഇവയെല്ലാം അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. മുഖ്യ കപ്പല്‍ച്ചാലിനോട് ഇത്രമാത്രം അടുത്തു നില്‍ക്കുന്ന മറ്റൊരു തുറമുഖവും രാജ്യത്തില്ല. 400 മീറ്റര്‍ നീളമുള്ള അഞ്ചു ബെര്‍ത്തുകള്‍, മൂന്നു കിലോമീറ്റര്‍ നീളമുള്ള പുലിമുട്ട് തുടങ്ങിയവയെല്ലാം വിഴിഞ്ഞം പദ്ധതിയുടെ ഭാഗമാണ്. ആദ്യ ഘട്ടത്തില്‍ 400 മീറ്റര്‍ ബെര്‍ത്ത് പൂര്‍ത്തിയായി. അതിലേക്കാണ് ആദ്യ ലോഡ് കാര്യര്‍ ഷിപ്പ് എത്തിയത്. ആദ്യ ഘട്ടം പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം 10 ലക്ഷം ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ് കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യുന്ന തുറമുഖമായി ഇതു മാറും.

പദ്ധതിയുടെ കരാര്‍ ഒപ്പുവയ്ക്കുന്ന സമയത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രായലം എട്ടു കോടി രൂപയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളാണു ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ വ്യക്തമായി മനസിലാക്കിയ സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപ പുനരധിവാസത്തിനായി മാത്രം ഇതുവരെ ചെലവഴിച്ചു. അടിസ്ഥാന വര്‍ഗത്തോടുള്ള കരുതലിന്റെയും പ്രതിബദ്ധതയുടേയും ദൃഷ്ടാന്തമായിക്കൂടി ഈ തുറമുഖം മാറുകയാണ്. നിര്‍മാണം ആരംഭിച്ച ശേഷം വിഴിഞ്ഞം നിവാസികള്‍ വിവിധ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അവയുടെ പരിഹാരത്തിനായി സര്‍ക്കാര്‍ ഫണ്ടും അദാനി കമ്പനിയുടെ സിഎസ്ആര്‍ ഫണ്ടും ഉപയോഗിച്ചു. അയ്യായിരത്തിലധികം തൊഴിലവസരങ്ങളാണു തുറമുഖത്തിന്റെ ഭാഗമായി നേരിട്ടു ലഭ്യമാകുന്നത്. തുറമുഖാധിഷ്ഠിത തൊഴില്‍ പരിശീലനത്തിനായി 50 കോടി രൂപ ചെലവില്‍ ട്രെയിനിങ് സെന്റര്‍ കൂടി ഒരുക്കുകയാണ്. ഇത് ചെറുപ്പക്കാര്‍ക്കു കൂടുതല്‍ പ്രയോജനകരമാകും.

ഈ തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ രാജ്യത്തെ കണ്ടെയ്‌നര്‍ ബിസിനസിന്റെ കേന്ദ്രമായി കേരളം മാറും. ആറു മാസംകൊണ്ട് ആ തലത്തിലേക്കു കേരളം മാറും. വ്യവസായം, വാണിജ്യം, ഗതാഗതം, ടൂറിസം തുടങ്ങിയ വിവിധ രംഗങ്ങളില്‍ വലിയ വികസനത്തിനും അതുവഴി സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക വളര്‍ച്ചയ്ക്കും വിഴിഞ്ഞം കാരണമാകും. തുറമുഖ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അനുബന്ധ വ്യവസായങ്ങള്‍ക്കു വലിയ സാധ്യതകളാണു വരാനിരിക്കുന്നത്. അവയെല്ലാം പ്രയോജനപ്പെടുത്താന്‍ കഴിയണം. വാണിജ്യ വ്യവസായ രംഗങ്ങളിലെ സംരംഭകര്‍ ഇക്കാര്യത്തില്‍ നിറഞ്ഞ മനസോടെ പിന്തുണ നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ പശ്ചാത്തല വികസനക്കുതിപ്പിലെ വിജയമുദ്രയാണു വിഴിഞ്ഞം തുറമുഖമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. കടലിനെ സൃഷ്ടിപരമായും ഭാവനപരമായും ഉപയോഗിക്കുന്ന രാജ്യങ്ങള്‍ വലിയ വകസനക്കുതിപ്പു നേടിയിട്ടുണ്ട്. കേരളത്തിന്റെ വികസനത്തില്‍ വിഴിഞ്ഞത്തിനു മുന്‍പും പിന്‍പും എന്ന ടെര്‍മിനോളജിക്കു തുടക്കംകുറിച്ചുകഴിഞ്ഞു. വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെ അന്താരാഷ്ട്ര ചരക്കു നീക്കത്തിന്റെ കവാടമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം പദ്ധതി പ്രദേശത്തു നടന്ന ചടങ്ങില്‍ കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്‍, മന്ത്രിമാരായ കെ. രാജന്‍, വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു, സജി ചെറിയാന്‍, കെ.എന്‍. ബാലഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ശശി തരൂര്‍ എം.പി, എം. വിന്‍സന്റ് എം.എല്‍.എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് ചെയര്‍മാന്‍ കരണ്‍ അദാനി, എമിരറ്റസ് ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം, ഗുരുരത്‌നം ജ്ഞാനതപസ്വി, പാളയം ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി, സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, കൗണ്‍സിലര്‍മാരായ ഓമനയമ്മ, പനിയടിമ, വിഴഞ്ഞം സീപോര്‍ട്ട് ലിമിറ്റഡ് എംഡി ഡോ. അദീല അബ്ദുള്ള, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സി.ഇ.ഒ. രാജേഷ് ഝാ, ജില്ലയില്‍നിന്നുള്ള എംഎല്‍എമാര്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

pinarayi vijayan vizhinjam port kerala chief minister