/kalakaumudi/media/post_banners/435afdd5b0d306125878acccfbe95ab62d531493bd4029dbb0a5b1eb376ef2a7.jpg)
റായ്പുര്‍: ഛത്തീസ്ഗഡ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ മഹാദേവ് ബെറ്റിങ് ആപ്പ് ഉടമകളില്‍ നിന്ന് 508 കോടി രൂപ വാങ്ങിയെന്ന് കഴിഞ്ഞ ദിവസം ഇഡി വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിലാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തിയിരിക്കുന്നത്. ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഈ പണമാണ് ചെലവഴിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
'ഹവാല ഇടപാടുകാരുടെ സഹായത്തോടെയാണ് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത്. അനധികൃത വാതുവെപ്പിലൂടെ കള്ളപ്പണം പിരിച്ച് കോണ്‍ഗ്രസിന് പ്രചാരണം നടത്താനുള്ള ഹവാല ഇടപാടാണ് നടന്നത് എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. തിരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇതുവരെ ഇത്തരം കാര്യങ്ങള്‍ ജനങ്ങള്‍ കണ്ടിട്ടില്ല. അധികാരത്തിലുള്ളപ്പോഴാണ് അദ്ദേഹം വാതുവെപ്പ് പ്രചരിപ്പിച്ചത്', സ്മൃതി ഇറാനി പറഞ്ഞു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി തന്നെ വേട്ടയാടുകയാണെന്ന് സംഭവത്തില്‍ ബാഗേലും പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ആരോപണം മാത്രമാണിതെന്നും ജനങ്ങള്‍ ഇതിന് തക്കതായ മറുപടി പറയുമെന്നും കോണ്‍ഗ്രസും പ്രതികരിച്ചു.