നിയമസഭാ തിരഞ്ഞെടുപ്പ്; രാജസ്ഥാനില്‍ ഗാരന്റി യാത്രയുമായി കോണ്‍ഗ്രസ്

രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടെ ഗാരന്റി യാത്രയുമായി കോണ്‍ഗ്രസ്. രാജസ്ഥാനില്‍ പ്രഖ്യപിച്ച വാഗ്ദാനങ്ങള്‍ വോട്ടാക്കി മാറ്റാനാണ്് കോണ്‍ഗ്രസിന്റെ ശ്രമം.

author-image
Web Desk
New Update
നിയമസഭാ തിരഞ്ഞെടുപ്പ്; രാജസ്ഥാനില്‍ ഗാരന്റി യാത്രയുമായി കോണ്‍ഗ്രസ്

ജയ്പുര്‍: രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടെ ഗാരന്റി യാത്രയുമായി കോണ്‍ഗ്രസ്. രാജസ്ഥാനില്‍ പ്രഖ്യപിച്ച വാഗ്ദാനങ്ങള്‍ വോട്ടാക്കി മാറ്റാനാണ്് കോണ്‍ഗ്രസിന്റെ ശ്രമം. സംസ്ഥാനത്ത് പ്രചാരണം അവസാനിക്കുന്നത് നവംബര്‍ 23 നാണ്. പ്രചാരണ സമാപനം വരെയുള്ള ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും ഗാരന്റി യാത്ര നടത്തും. ജയ്പുരില്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തില്‍ യാത്രക്ക് തുടക്കമിട്ടു.

പ്രധാനമായും സ്ത്രീ വോട്ട് ലക്ഷ്യമിട്ട് കൊണ്ടുള്ള ഏഴ് വാഗ്ദാനങ്ങളാണ് തുടര്‍ഭരണത്തിനായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബനാഥക്ക് പ്രതിവര്‍ഷം ഗഡുക്കളായി 10,000 രൂപ, 500 രൂപക്ക് പാചക വാതക സിലിണ്ടര്‍, കര്‍ഷകരെ സഹായിക്കാന്‍ രണ്ടുരൂപക്ക് ചാണകം സര്‍ക്കാര്‍ വാങ്ങുമെന്ന വാഗ്ദാനവും കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതിയുടെ പ്രയോജനം കിട്ടാന്‍ നിയമനിര്‍മ്മാണം, സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്, പ്രകൃതിക്ഷോഭ നഷ്ടപരിഹാരത്തിന് ഒരു കുടുംബത്തിന് 15 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാഭ്യാസം എന്നിവയാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനങ്ങള്‍.

എന്നാല്‍ വോട്ട് നേടാന്‍ പ്രീണനത്തിന്റെ എല്ലാ അതിരുകളും കോണ്‍ഗ്രസ് ലംഘിച്ചുവെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. രാജസ്ഥാനില്‍ ചൊവ്വാഴ്ച പ്രചാരണത്തിന് എത്തിയതായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അഴിമതിക്ക് ദുഷ്‌പേര് കേട്ട സര്‍ക്കാരിനെയാണ് ഗെലോട്ട് നയിച്ചത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം 70 വര്‍ഷം സ്തംഭിപ്പിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവിടെ ഭൂമിപൂജ നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

congress national news Rajasthan Latest News