ലോകസഭ തിരഞ്ഞെടുപ്പില്‍ 255 സീറ്റുകളില്‍ മത്സരിച്ചാല്‍ മതി; സംസ്ഥാന ഘടകങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശം

ലോകസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ പരമാവധി 255 മണ്ഡലങ്ങളില്‍ മത്സരിച്ചാല്‍ മതിയെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. ഇന്ത്യ മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ചകളില്‍ വിട്ട് വീഴ്ച്ച ചെയ്യുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെടുത്തത്.

author-image
Web Desk
New Update
ലോകസഭ തിരഞ്ഞെടുപ്പില്‍ 255 സീറ്റുകളില്‍ മത്സരിച്ചാല്‍ മതി; സംസ്ഥാന ഘടകങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശം

 

ന്യൂഡല്‍ഹി: ലോകസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ പരമാവധി 255 മണ്ഡലങ്ങളില്‍ മത്സരിച്ചാല്‍ മതിയെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. ഇന്ത്യ മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ചകളില്‍ വിട്ട് വീഴ്ച്ച ചെയ്യുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെടുത്തത്. കോണ്‍ഗ്രസ് പ്രസിഡന്‍ഡ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ദേശീയ സംഘടന ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവര്‍ സഖ്യ ചര്‍ച്ചകള്‍ക്കായി പാര്‍ട്ടി നിയോഗിച്ച അഞ്ചംഗ സമിതിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനമെടുത്തത്.

ഇക്കാര്യം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെയും പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍ഡ്, നിയമസഭാ കക്ഷി നേതാവ് എന്നിവരുടെയും യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളോട് സീറ്റ് വിഭജന ചര്‍ച്ചകളില്‍ പരമാവധി വിട്ട് വീഴ്ച്ച ചെയ്യാനാണ് ധാരണ. എന്നാല്‍ ബംഗാള്‍, പഞ്ചാബ്, മഹാരാഷ്ട്ര, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ കീറാമുട്ടിയായി നിലനില്‍ക്കുകയാണ്.

2019 ലെ തിരഞ്ഞെടുപ്പില്‍ തമിഴ് നാട്ടില്‍ ഡി.എം.കെ മഹാരാഷ്ട്രയില്‍ എന്‍.സി.പി, കര്‍ണ്ണാടകയില്‍ ജെ.ഡി.എസ്, ഝാര്‍ഖണ്ഡില്‍ ജെ.എം.എം എന്നീ പാര്‍ട്ടികളുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. എന്നാല്‍ ഈ സംസ്ഥാനങ്ങളിലടക്കം കൂടുതല്‍ കക്ഷികള്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായ സ്ഥിതിക്ക് കോണ്‍ഗ്രസ് കൂടുതല്‍ വിട്ട് വീഴ്ച ചെയ്യേണ്ടി വരുമെന്നാണ് ദേശീയ നേതൃത്വം സംസ്ഥാന ഘടകങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം.

ജയസാധ്യത ഒട്ടുമില്ലാത്ത സീറ്റുകളില്‍ മത്സരിക്കരുതെന്ന് സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെറുതെ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് ഈ നിര്‍ദ്ദേശം.

india lok sabha election congress party