തണലായി പാര്‍ട്ടി; സുഹറാ ബീവിക്ക് ഇനി അടച്ചുറപ്പുള്ള സ്വന്തം വീട്ടില്‍ താമസിക്കാം

വട്ടയാല്‍ വാര്‍ഡിലെ പുത്തന്‍പുരയിടത്തില്‍ അറുപത്തിയഞ്ചുകാരി സുഹറാബീവിക്ക് ഇനി മുതല്‍ അടച്ചുറപ്പുള്ള വീട്ടില്‍ മക്കളുമായി കഴിയാം. സിപിഎം ലോക്കല്‍ കമ്മിറ്റി മുന്‍ കൈയെടുത്ത് 10 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ വീട്ടിലാണ് സുഹ്‌റാബീവിയും മക്കളും ഇനി അന്തിയുറങ്ങുന്നത്.

author-image
Web Desk
New Update
തണലായി പാര്‍ട്ടി; സുഹറാ ബീവിക്ക് ഇനി അടച്ചുറപ്പുള്ള സ്വന്തം വീട്ടില്‍ താമസിക്കാം

സിപിഎം ലോക്കല്‍ കമ്മിറ്റി പത്തു ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എച്ച് സലാം എം എല്‍ എ സുഹറാ ബീവിക്ക് കൈമാറുന്നു

 

ആലപ്പുഴ: വട്ടയാല്‍ വാര്‍ഡിലെ പുത്തന്‍പുരയിടത്തില്‍ അറുപത്തിയഞ്ചുകാരി സുഹറാബീവിക്ക് ഇനി മുതല്‍ അടച്ചുറപ്പുള്ള വീട്ടില്‍ മക്കളുമായി കഴിയാം. സിപിഎം ലോക്കല്‍ കമ്മിറ്റി മുന്‍ കൈയെടുത്ത് 10 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ വീട്ടിലാണ് സുഹ്‌റാബീവിയും മക്കളും ഇനി അന്തിയുറങ്ങുന്നത്.

ദീര്‍ഘകാലം സിപിഎം അംഗമായിരുന്ന മമ്മാനിക്ക എന്ന മുഹമ്മദ് ഹനീഫിന്റെ ഭാര്യയാണ് സുഹറാബീവി. കൂലിപ്പണി ചെയ്ത് ഉപജീവനം നടത്തിയിരുന്ന ഹനീഫിനും ബധിരരും മൂകരുമായ രണ്ടു പെണ്‍മക്കള്‍ക്കും മകനുമൊപ്പം ദീര്‍ഘകാലം വാടക വീട്ടിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്.

ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ നഗരസഭ അനുവദിച്ച 4 ലക്ഷം രൂപയും നാളിതു വരെ സ്വരുകൂട്ടിയതും കടം വാങ്ങിയ പണവും കൊണ്ട് ഇവര്‍ വാങ്ങിയ 3 സെന്റ് സ്ഥലത്താണ് ഇപ്പോള്‍ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടൊരുക്കിയത്.

രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും ശുചിമുറിയുമായി പൂര്‍ത്തിയാക്കിയ മേല്‍ക്കൂര വാര്‍ത്ത വീടിന്റെ താക്കോല്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എച്ച് സലാം എംഎല്‍എ സുഹറാ ബീവിക്ക് കൈമാറി. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി ജി റജി, നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ എ അഷ്‌കര്‍, ചെയര്‍മാന്‍ എ മുഹമ്മദ് ഇക്ബാല്‍, സിപിഎം ഏരിയ കമ്മിറ്റിയംഗം കെ ജി ജയലാല്‍, എസ് വാഹിദ്, എസ് എം ഹുസൈന്‍, എസ് സുബൈര്‍, കൗണ്‍സിലര്‍മാരായ സിമി ഷെഫീഖ് ഖാന്‍, നസീര്‍ പുന്നക്കല്‍ എന്നിവര്‍ പങ്കെടുത്തു.

cpm kerala alappuzha