സിപിഎം പരിശീലന ക്യാമ്പില്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

സി.പി.എം. നേതാക്കള്‍ക്കായി നടത്തിയ പരിശീലന ക്യാമ്പില്‍ സര്‍ക്കാരിനു രൂക്ഷവിമര്‍ശനം.

author-image
Athira
New Update
സിപിഎം പരിശീലന ക്യാമ്പില്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

 

ആലപ്പുഴ: സി.പി.എം. നേതാക്കള്‍ക്കായി നടത്തിയ പരിശീലന ക്യാമ്പില്‍ സര്‍ക്കാരിനു രൂക്ഷവിമര്‍ശനം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മങ്കൊമ്പില്‍ സി.പി.എം. ജില്ലാക്കമ്മിറ്റിയാണ് ആലപ്പുഴ, മാവേലിക്കര ലോക്സഭാ മണ്ഡലങ്ങളിലെ നേതാക്കള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചത്. പെന്‍ഷന്‍ മുടങ്ങിയതിലും, പോലീസിനെ സര്‍ക്കാര്‍ കയറൂരി വിട്ടിരിക്കുകയാണെന്നും റോഡിന്റ അറ്റകുറ്റപണികള്‍ എന്നിവയെ കുറിച്ചാണ് വിമര്‍ശിച്ചത്.

ആലപ്പുഴ ജില്ലയിലെ ഒമ്പതു നിയമസഭാ മണ്ഡലങ്ങളിലെ മണ്ഡലം സെക്രട്ടറിമാര്‍, ഏരിയ സെന്റര്‍ അംഗങ്ങള്‍ എന്നിവരാണു ക്യാമ്പിലെത്തിയത്. കേന്ദ്രകമ്മിറ്റിയംഗം ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്ത ക്യാമ്പില്‍ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം പുത്തലത്ത് ദിനേശന്‍, സംസ്ഥാന കമ്മിറ്റിയംഗം സി.ബി. ചന്ദ്രബാബു എന്നിവരാണു വിവിധ വിഷയങ്ങളില്‍ ക്ലാസ് നയിച്ചത്.

ഓരോ ക്ലാസുകള്‍ക്കുശേഷവും നടന്ന ഗ്രൂപ്പ് ചര്‍ച്ചകളില്‍ ക്ഷേമപെന്‍ഷന്‍ വിതരണത്തെക്കുറിച്ചായിരുന്നു പ്രധാനവിമര്‍ശനം. പാര്‍ട്ടിയെ നെഞ്ചോടുചേര്‍ക്കുന്ന അടിസ്ഥാനവര്‍ഗം പെന്‍ഷന്‍ മുടങ്ങിയതില്‍ അമര്‍ഷത്തിലാണെന്നും ഇതില്‍ ഉടന്‍ പരിഹാരമുണ്ടാകണമെന്നും ആവശ്യമുയര്‍ന്നു.

 

പോലീസിനെ സര്‍ക്കാര്‍ കയറൂരി വിട്ടിരിക്കുകയാണെന്നായിരുന്നു മറ്റൊരു വിമര്‍ശനം. കായംകുളത്ത് നവകേരള സദസ്സിനെത്തിയ ഡി.വൈ.എഫ്.ഐ. നേതാവിനെ മര്‍ദിച്ചതും ചേര്‍ത്തലയില്‍ വിദ്യാര്‍ഥിസമരത്തില്‍ പങ്കെടുത്ത എസ്.എഫ്.ഐ. നേതാവിനെ ഗുണ്ടാപ്പട്ടികയില്‍പ്പെടുത്തിയതും എതിര്‍കക്ഷിയുടെ ഭരണത്തില്‍ പോലുമുണ്ടാകാത്തതാണെന്നായിരുന്നു വിമര്‍ശനം.

 

വമ്പന്‍പദ്ധതികള്‍ക്കു മുടക്കംതട്ടിയാലും ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണികളടക്കം മുടങ്ങുന്നതൊഴിവാക്കണമെന്നും ആവശ്യമുയര്‍ന്നു.മറുപടിപറഞ്ഞ പുത്തലത്ത് ദിനേശന്‍ പെന്‍ഷന്‍ മുടങ്ങിയതിലടക്കം വിശദീകരണം നല്‍കി. കേന്ദ്രം പിടിച്ചുവെച്ചിരിക്കുന്ന 57,400 കോടി രൂപ ലഭിക്കാത്തതാണു തടസ്സമെന്നും ഇതു ലഭിക്കാനുള്ള പോരാട്ടത്തിലാണെന്നുമായിരുന്നു വിശദീകരണം. എന്നാല്‍, പോലീസിനെതിരേയുണ്ടായ വിമര്‍ശനത്തിനു മറുപടിയുണ്ടായില്ലെന്നാണു വിവരം.

Latest News kerala news news updates