'ജീവനൊടുക്കിയ ദിവസം ഷഹന റുവൈസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചതിന് തെളിവുകള്‍'; ജാമ്യാപേക്ഷ മാറ്റിവെച്ചു, പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് റുവൈസ്

തിരുവനന്തപുരത്ത് യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത കേസില്‍ റിമാന്‍ഡിലുള്ള പ്രതി ഡോക്ടര്‍ റുവൈസിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റിവച്ചു.

author-image
Priya
New Update
'ജീവനൊടുക്കിയ ദിവസം ഷഹന റുവൈസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചതിന് തെളിവുകള്‍'; ജാമ്യാപേക്ഷ മാറ്റിവെച്ചു,  പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് റുവൈസ്

 

കൊച്ചി: തിരുവനന്തപുരത്ത് യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത കേസില്‍ റിമാന്‍ഡിലുള്ള പ്രതി ഡോക്ടര്‍ റുവൈസിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റിവച്ചു.

ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ റുവൈസിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ജാമ്യം നല്‍കണമെന്നും ഏത് വ്യവസ്ഥകളും അംഗീകരിക്കാമെന്നും റുവൈസ് കോടതിയെ അറിയിച്ചു.

പിതാവിനെ ചോദ്യം ചെയ്തിരുന്നുവെന്നും അന്വേഷണ സംഘത്തിന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റുവൈസ് പറഞ്ഞു. ഡോ. ഷഹന എഴുതിയ ആത്മഹത്യാക്കുറിപ്പ് വായിക്കുമ്പോള്‍ രണ്ട് കാര്യങ്ങളാണ് മനസിലാക്കുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഷഹനയുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് റുവൈസിന് അറിയാമായിരുന്നു. റുവൈസിന്റെ കുടുംബം ഷഹനയുടെ വീട്ടിലെത്തിയപ്പോള്‍ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി എന്നതിന് സാക്ഷികളുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

ആത്മഹത്യ ചെയ്ത ദിവസം ഷഹന റുവൈസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചതിനും തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കികൊണ്ടാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചയിലേക്ക് നീട്ടിവെച്ചത്.

High Court suicide dr shahna