/kalakaumudi/media/post_banners/68a9dae01b1ac6712439bf31d1de940ac25cff2f39fe3c78db92881b47d6cef8.jpg)
ശബരിമല: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍ വെള്ളിയാഴ്ച നടക്കും. ഇതിനായുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങള്‍. വാദ്യമേളങ്ങളുടെയും ശരണമന്ത്രങ്ങളുടെയും അകമ്പടിയിൽ ഉച്ചയോടെ പേട്ട കൊച്ചമ്പലത്തില്‍ നിന്ന് അമ്പലപ്പുഴ സംഘത്തിന്‍റെ പേട്ടതുള്ളല്‍ ആരംഭിക്കും.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിയുടെ സാന്നിധ്യമായി ശ്രീകൃഷ്ണപരുന്ത് ക്ഷേത്രത്തിന് മുകളിലൂടെ വട്ടമിട്ടു പറക്കുന്നതോടുകൂടിയാണ് പേട്ടതുള്ളല്‍ ആരംഭിക്കുക.തുടർന്ന് വാവര് പള്ളിയിലെ സ്വീകരണത്തിന് ക്ഷേത്രം വാവരുടെ പ്രതിനിധിയോടൊപ്പം പേട്ട തുള്ളല്‍ സംഘം എരുമേലി ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെത്തും.
തുടർന്ന് ആലങ്ങാട് ദേശത്തിന്‍റെ പേട്ടതുള്ളൽ നടക്കും. ആകാശത്ത് പൊന്‍നക്ഷത്രം തിളങ്ങുന്നതോടെയാണ് ആലങ്ങാട് സംഘത്തിന്‍റെ പേട്ട തുള്ളല്‍ കൊച്ചമ്പലത്തില്‍ നിന്നും പുറപ്പെടുന്നത്. അമ്പലപ്പുഴ സംഘത്തോടൊപ്പം വാവരും പോയെന്ന വിശ്വാസം കണക്കിലെടുത്ത് ആലങ്ങാട് സംഘം പള്ളിയില്‍ കയറാതെയാണ് പോകുന്നത്.
അതെസമയം എരുമേലി പേട്ടതുള്ളൽ പ്രമാണിച്ച് കാഞ്ഞിരപ്പള്ളി താലൂക്കിൽ ജനുവരി 12 വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. കോട്ടയം ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. അന്നേ ദിവസം നിശ്ചയിച്ച പൊതു പരിപാടികൾക്കോ പൊതുപരീക്ഷകൾക്കോ അവധി ബാധകമല്ലെന്നും ജില്ലാ കളക്ടര്‍ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.