/kalakaumudi/media/post_banners/7828239daa2565a5b687a36b30bd93cc3f5f77c1df29e953fafa3e49bc8f9ff5.jpg)
രക്തസാക്ഷി വിദ്യാധരന്റെ അമ്മ സരോജിനിക്ക് പിന്തുണയുമായി ഉമതോമസ് എം.എല്‍.എ
തൃക്കാക്കര: രക്തസാക്ഷി വിദ്യാധരന്റെ അമ്മയെ വീട്ടില്‍ തിരിച്ചുകയറ്റാന്‍ ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ ഉത്തരവിട്ടു. ഉദയംപേരൂരിലെ പാര്‍ട്ടി രക്തസാക്ഷി വിദ്യാധരന്റെ വിധവ ജിജോയ്ക്കും സഹോദരിക്കും എതിരെയാണ് സബ് കളക്ടര്‍ കെ.മീര മരട് പൊലീസിന് ഉത്തരവ് നല്‍കിയത്.
വൈറ്റില തൈക്കൂടം എ.കെ.ജി റോഡ് കാരേപ്പറമ്പ് വീട്ടില്‍ പരേതനായ പത്മനാഭന്റെ ഭാര്യ സരോജിനിയുടെ പരാതിയിലാണ് ഉത്തരവ്. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള നിയമപ്രകാരമാണ് നടപടി.
പൊലീസ് സരോജിനിയെയും കൂട്ടി വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയിരുന്നതിനാല്‍ അകത്ത് പ്രവേശിക്കാനായില്ല. ഒടുവില്‍ പോലീസ് ഇവരെ വീടിന്റെ വരാത്തയില്‍ ഇരുത്തി മടങ്ങി. രാത്രി ഏറെ വൈകിയും ആരും വരാത്തതിനെ തുടര്‍ന്ന് അവര്‍ വീടിനു പുറത്തിരിക്കുകയാണ്.
ഇവര്‍ക്ക് പിന്തുണയുമായി ഉമതോമസ് എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയതോടെ നാട്ടുകാരും അമ്മക്ക് പിന്തുണയുമായി രംഗത്തെത്തി. മകള്‍ ജിജോയാണ് ദിവസങ്ങള്‍ക്ക് മുമ്പ് വീടുപൂട്ടി താക്കോലുമായി പോയത്.
1980ല്‍ ഭര്‍ത്താവ് മരിച്ച ശേഷം സരോജിനി ജോലിക്ക് പോയി നിര്‍മ്മിച്ചതാണ് അഞ്ച് സെന്റ് ഭൂമിയിലെ രണ്ട് വീടുകളും. തന്നെ ജീവിതകാലം മുഴുവന്‍ സംരക്ഷിക്കുമെന്ന വ്യവസ്ഥയോടെ ധന നിശ്ചയാധാരപ്രകാരം രണ്ടു വീടുകളും വിവാഹിതരായ പെണ്‍മക്കള്‍ക്ക് നല്‍കി.
ജിജോയുടെ ഒപ്പമാണ് സരോജിനി താമസിച്ചിരുന്നത്. തൊട്ടുചേര്‍ന്നുള്ള വീട് വാടകയ്ക്ക് നല്‍കി മാമംഗലത്തെ ഭര്‍തൃവീട്ടിലാണ് സിജി കഴിയുന്നത്. രണ്ട് ആധാരങ്ങളും റദ്ദ് ചെയ്യണമെന്നും വീട്ടില്‍ കയറാന്‍ സൗകര്യം ചെയ്യണമെന്നും ജീവിത ചെലവിന് രണ്ട് മക്കളില്‍ നിന്നും മാസം 10000 രൂപവീതം ഈടാക്കി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് അമ്മ സബ് കളക്ടറെ സമീപിച്ചത്.