പണം വച്ച് ചീട്ടുകളി: സ്വന്തം പേരും അച്ഛന്റെ പേരും മാറ്റിപ്പറഞ്ഞ് വിനയകുമാര്‍; കള്ളക്കളി പൊളിച്ച് പൊലീസ്

കഴിഞ്ഞ ദിവസം ട്രിവാന്‍ഡ്രം ക്ലബില്‍ ചീട്ടുകളിക്കിടെ പിടികൂടിയ കൊല്ലത്തുള്ള പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡി വിനയകുമാര്‍ പൊലീസിനെ കബളിപ്പിക്കാനും ശ്രമിച്ചു. ആദ്യം സ്വന്തം പേര് തെറ്റിച്ചാണ് പറഞ്ഞത്.

author-image
Web Desk
New Update
പണം വച്ച് ചീട്ടുകളി: സ്വന്തം പേരും അച്ഛന്റെ പേരും മാറ്റിപ്പറഞ്ഞ് വിനയകുമാര്‍; കള്ളക്കളി പൊളിച്ച് പൊലീസ്

 

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ട്രിവാന്‍ഡ്രം ക്ലബില്‍ ചീട്ടുകളിക്കിടെ പിടികൂടിയ കൊല്ലത്തുള്ള പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡി വിനയകുമാര്‍ പൊലീസിനെ കബളിപ്പിക്കാനും ശ്രമിച്ചു. ആദ്യം സ്വന്തം പേര് തെറ്റിച്ചാണ് പറഞ്ഞത്. പക്ഷെ പോലീസുകാര്‍ക്ക് മനസിലായപ്പോള്‍ വിനയകുമാര്‍ എന്ന സ്വന്തം പേര് പറയുകയായിരുന്നു. അച്ഛന്റെ പേര് ചോദിച്ചപ്പോള്‍ അരവിന്ദാക്ഷന്‍ എന്നാണ് അയാള്‍ പറഞ്ഞത്. അത് എഫ്ഐആറില്‍ രേഖപ്പെടുത്തുകയും ചെയ്തു. അതിലും സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥര്‍ വിനയകുമാറിന്റെ ഫോണ്‍ കണക്ഷനിലെ രേഖകള്‍ പരിശോധിച്ചപ്പോള്‍ അച്ഛന്റെ പേര് രാജഗോപാല്‍ എന്ന് കണ്ടെത്തി.

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനാണ് എസ്.ആര്‍.വിനയകുമാര്‍. പൊലീസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് ഇയാള്‍ ആദ്യം കള്ളം പറഞ്ഞതെന്ന് മ്യൂസിയം പൊലീസ് പറയുന്നു.

കോടിയേരിയുടെ ഭാര്യയുടെ അച്ഛന്റെ പേര് എം.വി. രാജഗോപാലന്‍ എന്നാണ്. 1980-82 കാലത്ത് അദ്ദേഹം തലശ്ശേരി എംഎല്‍എ ആയിരുന്നു. കണ്ണൂരിലെ സിപിഎമ്മിന്റെ തലയെടുപ്പുള്ള നേതാക്കളില്‍ ഒരാളുമായിരുന്നു അദ്ദേഹം. രാജഗോപാലന്റെ മൂത്ത മകള്‍ വിനോദിനിയെയാണ് കോടിയേരി വിവാഹം ചെയ്തത്.

എഫ്ഐആറില്‍ തെറ്റിച്ച് ചേര്‍ത്ത അച്ഛന്റെ പേര് തിരുത്താന്‍ പൊലീസ് കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കും. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് ചീട്ട്കളി സംഘത്തെ കസ്റ്റഡിയില്‍ എടുത്തത്.

കഴിഞ്ഞ പത്ത് വര്‍ഷമായി വിനയകുമാര്‍ പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിയായി ജോലി ചെയ്യുകയാണ്. രഹസ്യ വിവരം ലഭിച്ച മ്യൂസിയം പൊലീസ് നേരെ എത്തിയതും വിനയകുമാറിന്റെ പേരിലുള്ള മുറിയിലായിരുന്നു.

വിനയകുമാറിനെതിരെ വകുപ്പുതല നടപടിക്ക് സാധ്യത

തിരുവനന്തപുരം: തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബ്ലില്‍ പണംവച്ച് ചീട്ടുകളിച്ചതിന് അറസ്റ്റിലായ പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിക്കെതിരെ വകുപ്പ് തല നടപടിക്ക് സാധ്യത. തിങ്കളാഴ്ച നടന്ന റെയ്ഡില്‍ പിടിയിലായത് യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡി എസ്ആര്‍ വിനയകുമാറടക്കം 9 പേരാണ്. അഞ്ച് ലക്ഷത്തിലേറെ രൂപയും പിടിച്ചെടുത്തു.

തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട ക്ലബുകളിലൊന്നായ ട്രിവാന്‍ഡ്രം ക്ലബില്‍ നിന്നാണ് ചീട്ടുകളി സംഘം പിടിയിലായത്. പണം വെച്ച് ചീട്ടുകളിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്നാണ് വൈകിട്ട് ഏഴോടെ മ്യൂസിയം പൊലീസ് ട്രിവാന്‍ഡ്രം ക്ലബിലെത്തി പരിശോധന നടത്തിയത്. ക്ലബിലെ അഞ്ചാം നമ്പര്‍ ക്വാട്ടേഴ്സില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

വിനയകുമാറിന്റെ പേരിലെടുത്ത മുറിയിലായിരുന്നു ചീട്ടുകളി. മുറിയില്‍ നിന്നും അഞ്ചരലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു. കേസില്‍ 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സെക്രട്ടറിയറ്റ് ജീവനക്കാരനായ ജയകൃഷ്ണന്‍, സിമന്റ് വ്യാപാരിയായ ശങ്കര്‍, പ്രവാസിയായ ഷിഹാസ്, റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരായ അഷറഫ്, ആന്റണി, വ്യാപാരിയായ വിനോദ്, ഐടിഐ ഇന്‍സ്ട്രക്ടര്‍ സീതാറാം, വ്യാപാരിയായ മനോജ്, എസ്.ആര്‍.വിനയകുമാര്‍ എന്നിവരാണ് തിങ്കളാഴ്ച ചീട്ടു കളിക്കുന്നതിനിടയില്‍ മ്യൂസിയം പോലീസിന്റെ പിടിയിലായത്.

പണംവച്ച് ചീട്ടുകളിക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മ്യൂസിയം പൊലീസ് ക്ലബ്ബില്‍ റെയ്ഡ് നടത്തിയത്. പൊലീസെത്തിയപ്പോള്‍ ചീട്ടുകളി നടക്കുകയായിരുന്നു. ക്ലബ്ബിലെ അഞ്ചാം നമ്പര്‍ മുറിയില്‍നിന്നാണ് സംഘത്തെ പിടികൂടിയത്. വിനയകുമാറിന്റെ പേരിലെടുത്ത മുറിയിലായിരുന്നു ചീട്ടുകളി. വിനയകുമാറിന്റെ പേരിലാണ് മുറിയെടുത്തതെന്ന് ക്ലബ്ബ് അധികൃതരും പൊലീസിനോട് പറഞ്ഞു.

യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡിയുടെ പേരിലാണ് മുറി എടുത്തത്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരനാണ് യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എം.ഡി. എസ്.ആര്‍ വിനയകുമാര്‍. വിനയകുമാര്‍ പറഞ്ഞിട്ടാണ് ക്വാട്ടേഴ്സ് നല്‍കിയതെന്നാണ് ക്ലബ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ആരാണ് തന്റെ പേരില്‍ മുറിയെടുത്തതെന്ന് അറിയില്ലെന്നാണ് എം.ഡി എസ്.ആര്‍ വിനയകുമാര്‍ പറയുന്നത്.

kerala police kerala police Thiruvananthapuram