തിരുവനന്തപുരം: ജിഎസ്ടി നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.സർക്കാരുമായുള്ള പോര് തുടരുന്നതിനിടെയാണ് ഗവർണർ ഓർഡിനൻസിന് അംഗീകാരം നൽകിയത്. രാവിലെ മുംബൈയ്ക്ക് പോകും മുമ്പാണ് ജിഎസ് ടി നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടത്.
ഒരാഴ്ച മുമ്പായിരുന്നു സർക്കാർ അനുമതിക്കായി ഓർഡിനൻസ് രാജ്ഭവന് കൈമാറിയത്.പണം വച്ചുള്ള ചൂതാട്ടങ്ങളില്‍ ജിഎസ്ടി നിര്‍ണയിക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ടായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ജിഎസ്ടി ഓര്‍ഡിനന്‍സ്. 50-ാമത് ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പുതിയ ഭേദഗതി നിയമത്തില്‍ കൊണ്ടുവന്നിരുന്നത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നികുതി 28 ശതമാനം നിശ്ചയിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സായിരുന്നു ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ അയച്ചിരുന്നത്.
അതേസമയം, വിവാദമായ ബില്ലുകൾ ഒപ്പിടാതെ ഗവർണർ രാഷ്ട്രപതിക്ക് അയച്ചിരിക്കുകയാണ്. ലോകയുക്ത ബിൽ, സർവ്വകലാശാല നിയമ ഭേദഗതി ബിൽ (രണ്ടെണ്ണം), ചാൻസ്‌ലർ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, സേര്‍ച് കമ്മിറ്റി എക്സ്പാൻഷൻ ബിൽ, സഹകരണ ബിൽ (മിൽമ) എന്നീ ബില്ലുകളാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുന്നത്. ഈ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.