തിരുവനന്തപുരത്തെ വിറപ്പിച്ച് പെരുമഴ; കനത്ത നാശനഷ്ടം

തലസ്ഥാനത്ത് തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ നാടും നഗരവും വെള്ളത്തിലായി. ഓടകളില്‍ വെള്ളം കയറിയതോടെ വര്‍ഷങ്ങള്‍ക്കു ശേഷം തമ്പാനൂര്‍ വെള്ളത്തില്‍ മുങ്ങി.

author-image
Web Desk
New Update
തിരുവനന്തപുരത്തെ വിറപ്പിച്ച് പെരുമഴ; കനത്ത നാശനഷ്ടം

തിരുവനന്തപുരം: തലസ്ഥാനത്ത് തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ നാടും നഗരവും വെള്ളത്തിലായി. ഓടകളില്‍ വെള്ളം കയറിയതോടെ വര്‍ഷങ്ങള്‍ക്കു ശേഷം തമ്പാനൂര്‍ വെള്ളത്തില്‍ മുങ്ങി. പൊന്നറ ജി. ശ്രീധര്‍ പാര്‍ക്കിന് ചുറ്റുമുള്ള ഓട വീതി കൂട്ടിയ ശേഷം ആദ്യമായാണ് തമ്പാനൂരില്‍ വെള്ളം പൊങ്ങുന്നത്. എസ്എസ് കോവില്‍ റോഡിന്റെ മധ്യത്ത് വന്‍ കുഴി രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതം നിരോധിച്ചു.

തമ്പാനൂര്‍ മസ്ജിദ് റോഡിലും വെള്ളമുയര്‍ന്നു. തിരുമല കുന്നപ്പുഴ ജംഗ്ഷനു സമീപം അയണിവിള കുരുമണി റോഡ് ഇടഞ്ഞു താണു. മുട്ടത്തറ തരംഗിണി നഗറിലും പേരൂര്‍ക്കടയിലും വീടുകള്‍ തകര്‍ന്നു. മണ്ണ് ഇടിഞ്ഞും മരങ്ങള്‍ കടപുഴകി വീണും വന്‍ നാശനഷ്ടവുമുണ്ടായി.

വലിയതുറ ഉള്‍പ്പെടെ തീരദേശ റോഡുകള്‍ മിക്കതും വെള്ളത്തിലാണ്. കിള്ളിപ്പാലം കല്യാണി ആശുപത്രി റോഡിലും അട്ടക്കുളങ്ങര ബൈപാസ് റോഡിലും വെള്ളക്കെട്ടായി. മിനിയാന്ന് രാത്രിയോടെ ആരംഭിച്ച മഴ ഇന്നലെ പകല്‍ കൂടുതല്‍ ശക്തിയായി പെയ്തതോടെയാണ് നഗരം വെള്ളത്തില്‍ മുങ്ങിയത്.

കെഎസ്ആര്‍ടിസി ബസ് ടെര്‍മിലനില്‍ നിന്ന് ബസുകള്‍ പുറത്തേക്കിറങ്ങുന്ന ഭാഗം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. മസ്ജിദ് റോഡ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയതു കാരണം സപ്ലൈക്കോയുടെ ഔട്ട്‌ലറ്റിലേക്ക് കടക്കാന്‍ കഴിയാത്ത സിഥിതിയായി. ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു.

കനത്ത മഴയെ തുടര്‍ന്ന് അമ്പലമുക്ക് പേരൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നാലമ്പലത്തിനകത്ത് വരെ വെള്ളം കയറി. മണിക്കൂറുകളോളം വെള്ളക്കെട്ടായി തുടര്‍ന്നു. ക്ഷേത്രമതില്‍ക്കെട്ടിനു പുറത്തുള്ള ഡ്രെയിനേജ് കവിഞ്ഞൊഴുകിയതോടെ ക്ഷേത്രത്തില്‍ എത്തിയ ഭക്തര്‍ക്ക് മലിനജലത്തില്‍ ചവിട്ടാതെ അകത്തുകയറാന്‍ ആകാത്ത അവസ്ഥയായി.

തൃക്കണ്ണാപുരം വാര്‍ഡിലെ അയണിവിള കുരുമണി റോഡ് നിലം പൊത്തി. റോഡിന്റെ പകുതിയോളം ഭാഗം ഇടിഞ്ഞു താണു. റോഡിന്റെ മധ്യത്തില്‍ നേരത്തെ വിള്ളല്‍ കണ്ടെത്തിയിരുന്നതിനാല്‍ നാട്ടുകാര്‍ അപകട മുന്നറിയിപ്പ് നല്‍കി, വാഹന ഗതാഗതവും തടഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി. തിരുമല മങ്കാട്ട് കടവ് റോഡില്‍ വിശ്വപ്രകാശ് സ്‌കൂളിന് സമീപം ഇറിഗേഷന്‍ വകുപ്പിന്റെ വശഭിത്തി കരമനയാറിലേക്ക് തകര്‍ന്നു വീണു.

കഴക്കൂട്ടം കാരോട് ബൈപാസ് റോഡിലെ സര്‍വീസ് റോഡുകള്‍ ഉള്‍പ്പെടെ നഗരത്തിലെ മിക്ക റോഡുകളും വെള്ളത്തിനടിയിലായി. മുട്ടത്തറ, കല്ലുംമൂട് ഭാഗത്ത് സര്‍വീസ് റോഡുകളോട് ചേര്‍ന്നുള്ള ഓടയിലെ മാലിന്യം റോഡിലേക്ക് ഒഴുകിയെത്തി. കോഴി മാലിന്യമാണ് കൂടുതലായും ഒഴുകിയെത്തിയത്.

ഉള്ളൂര്‍ തോട് കരകവിഞ്ഞ് ഒഴുകിയത് മൂലം തേക്കുംമൂട് ബണ്ട് കോളനിയിലെ വീടുകളില്‍ വെള്ളം കയറി. മഴ തുടര്‍ന്നാല്‍ താമസക്കാരെ മാറ്റിപാര്‍പ്പിക്കേണ്ട അവസ്ഥയാണ്. വെള്ളം കയറിയ പൊന്നപ്പന്റെ വീടിന്റെ ഭിത്തിയില്‍ വിള്ളല്‍ വീണിട്ടുണ്ട്. സമീപത്തെ മറ്റു താമസക്കാരും ഭീതിയിലാണ്.

മലയിന്‍കീഴ് പഞ്ചായത്തിലെ 25 ഏക്കറോളം കൃഷിസ്ഥലം വെള്ളക്കെട്ടിലാണ്. മച്ചേല്‍, വലിയറത്തല, മണപ്പുറം പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലാണ് വെള്ളം കെട്ടി നില്‍ക്കുന്നത്. വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. മഴ തുടരുന്നതിനാല്‍ കര്‍ഷകര്‍ ആശങ്കയിലാണ്.

മലയിന്‍കീഴ് വിളവൂര്‍ക്കല്‍ വാര്‍ഡില്‍ തെങ്ങത്താംകോട് സ്ഥിതി ചെയ്യുന്ന 132ാം നമ്പര്‍ അങ്കണവാടിയില്‍ വെള്ളം കയറി. സാംസ്‌കാരിക നിലയമായ പഞ്ചായത്തു വക ഇരുനിലക്കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. താഴ്ന്ന പ്രദേശമായതിനാല്‍ ചെറിയ മഴയില്‍ പോലും ഇവിടെ വെള്ളം കയറാറുണ്ട്.

മലയിന്‍കീഴ് പൊലീസ് സ്റ്റേഷനിലെ ഇരുപതടിയോളം ഉയരമുള്ള കരിങ്കല്ല് കെട്ടിന്റെ ഒരു ഭാഗവും മതിലും ഇടിഞ്ഞു റോഡിരികിലെ ഓടയിലേക്ക് പതിച്ചു.

ഇതിനു മുകളിലാണ് തൊണ്ടിമുതലുകളായ ഒട്ടേറെ വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. ലോറിയും കാറുകളും വരെ ഇതിലുണ്ട്. ഇനി മതില്‍ ഇടിയുകയാണെങ്കില്‍ വാഹനങ്ങളും റോഡിലേക്ക് പതിക്കും. ഇത് വന്‍ദുരന്തമുണ്ടാകുമെന്നു നാട്ടുകാര്‍ പറഞ്ഞു.

മലയിന്‍കീഴ് ഊരൂട്ടമ്പലം ഗവ.എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികളുമായി വന്ന ബസിന്റെ മുന്‍വശത്തെ ടയര്‍ മലയിന്‍കീഴ് വലിയറത്തല മുഞ്ഞവള്ളി വലയിറത്തല മൈതാനത്തിനു സമീപം ചെളിയില്‍ താഴ്ന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളെ പുറത്തിറക്കി മറ്റൊരു വാഹനത്തില്‍ വീടുകളില്‍ എത്തിക്കുകയായിരുന്നു. ഇതിനു ശേഷമാണ് വാഹനം ഉയര്‍ത്തിയത്.

rain Thiruvananthapuram rain havoc trivandrum