തമിഴ്നാട്ടില്‍ അതിശക്തമായ മഴ; വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി, അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കരതൊടുന്നതിനാല്‍ തമിഴ്നാട്ടില്‍ അതീവജാഗ്രത. ഇതേ തുടര്‍ന്ന് ചെന്നൈയില്‍ നിന്നുള്ള 20 വിമാനസര്‍വീസുകള്‍ റദ്ദാക്കി.

author-image
Priya
New Update
തമിഴ്നാട്ടില്‍ അതിശക്തമായ മഴ; വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി, അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കരതൊടുന്നതിനാല്‍ തമിഴ്നാട്ടില്‍ അതീവജാഗ്രത. ഇതേ തുടര്‍ന്ന്
ചെന്നൈയില്‍ നിന്നുള്ള 20 വിമാനസര്‍വീസുകള്‍ റദ്ദാക്കി.

കൂടാതെ ചില വിമാനങ്ങള്‍ ബെംഗളൂരുവിലേക്കു തിരിച്ചുവിട്ടു. 23 വിമാനങ്ങള്‍ വൈകും. അതിശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ ചെന്നൈ നഗരത്തിലെ പലയിടങ്ങളിലും വെള്ളം കയറി.

പല സ്ഥലങ്ങളിലും വൈദ്യതി ബന്ധം വിഛേദിച്ചു. വൈകുന്നേരം വരെ അതിശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടക്കന്‍ തമിഴ്നാട്ടില്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്.

മുന്‍കരുതലായി ചെന്നൈ അടക്കമുള്ള 6 ജില്ലകളില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ചെന്നൈയില്‍ അടക്കം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അടിയന്തര സഹായത്തിന് വേണ്ടി രക്ഷാദൗത്യ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെ രൂപപ്പെട്ട ചുഴലിക്കാറ്റ് നിലവില്‍ വടക്കന്‍ തമിഴ്നാട് ലക്ഷ്യമാക്കിയാണു നീങ്ങുന്നത്.

നാളെ പുലര്‍ച്ചെയോടെ ആന്ധ്രപ്രദേശിലെ നെല്ലൂരിനും മച്‌ലിപട്ടണത്തിനും ഇടയില്‍ കര തൊടുമെന്നാണു നിലവിലെ നിഗമനം.

heavy rain flight train tamilnadu