/kalakaumudi/media/post_banners/9414bbfe5ffdc275f562823b64be0f2db83e8655a10d12a0b9c2f6ac8e8222f9.jpg)
ന്യൂഡൽഹി: ഡൽഹിയിലെ ബാബർ റോഡിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ഹിന്ദു സേന. ബാബർ റോഡ് എന്ന ബോർഡിന് മുകളിൽ അയോധ്യ മാർഗ് എന്ന സ്റ്റിക്കർ ഹിന്ദുസേന സ്ഥാപിച്ചു.തിങ്കളാഴ്ച രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കവെയാണ് ബാബർ റോഡിന്റെ പേര് അയോധ്യ മാർഗ് എന്ന് പുനർനാമകരണം ചെയ്യണമെന്ന് ഹിന്ദു സേന ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിനോട് അഭ്യർത്ഥിച്ചത്.
അതെസമയം ബോർഡിന് മുകളിൽ സ്ഥാപിച്ച അയോധ്യ മാർഗ് എന്ന സ്റ്റിക്കർ പൊലീസ് നീക്കം ചെയ്തു. ന്യൂഡൽഹിയിലെ ബംഗാളി മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന ബാബർ റോഡിന്റെ പേര് മാറ്റണമെന്ന് ഹിന്ദുസേനയുടെ ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത എൻഡിഎംസി ചെയർമാന് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു.
''ബാബർ ഇന്ത്യയിലെ ജനങ്ങളെ പീഡിപ്പിക്കുകയും ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനം ചെയ്യുകയും ഞങ്ങളുടെ ആശ്രമങ്ങൾ തകർക്കുകയും ചെയ്തു. ബലമായി പള്ളികൾ പണിതു. ബാബർ റോഡ് സ്ഥിതി ചെയ്യുന്നത് ന്യൂഡൽഹിയിലെ ബംഗാളി മാർക്കറ്റിലാണെന്നും ബാബർ നുഴഞ്ഞുകയറ്റക്കാരനും അധിനിവേശക്കാരനും ഭീകരനുമായിരുന്നു, അയോധ്യയിലെ പ്രധാന മസ്ജിദ് ബാബറി മസ്ജിദ് ആയിരുന്നു, ഇപ്പോൾ അവിടെ ശ്രീരാമന്റെ ക്ഷേത്രം നിർമ്മിക്കുന്നു''- ഗുപ്ത കത്തിൽ പറഞ്ഞു.ബാബർ റോഡ് ഹിന്ദുക്കളോട് ബാബർ നടത്തിയ ക്രൂരതകളെയും അതിക്രമങ്ങളെയും കുറിച്ച് ഓർമ്മിപ്പിക്കുന്നുവെന്നും ഗുപ്ത കൂട്ടിച്ചേർത്തു.