ആശുപത്രികളുടെ സുരക്ഷ; അധിക പൊലീസിനായുള്ള ഡിജിപിയുടെ ശുപാർശയിൽ ആഭ്യന്തരവകുപ്പിന്റെ വിയോജനക്കുറിപ്പ്

ആശുപത്രികളുടെ സുരക്ഷയ്ക്കായി 224 പേരുടെ സ്ഥിരം ഡപ്യൂട്ടേഷൻ തസ്തിക സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മേധാവി കഴിഞ്ഞ ജൂണിൽ നൽകിയ ശുപാർശയാണ് ആഭ്യന്തര വകുപ്പ് നിരസിച്ചത്.

author-image
Greeshma Rakesh
New Update
ആശുപത്രികളുടെ  സുരക്ഷ; അധിക പൊലീസിനായുള്ള ഡിജിപിയുടെ ശുപാർശയിൽ ആഭ്യന്തരവകുപ്പിന്റെ വിയോജനക്കുറിപ്പ്

 

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകരുടെ സംരക്ഷണത്തിന് അധിക പൊലീസ് തസ്തികകൾ ആവശ്യപ്പെട്ടുള്ള ശുപാർശയിൽ വിയോജിപ്പുമായി ആഭ്യന്തരവകുപ്പ്.ആശുപത്രികളുടെ സുരക്ഷയ്ക്കായി 224 പേരുടെ സ്ഥിരം ഡപ്യൂട്ടേഷൻ തസ്തിക സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മേധാവി കഴിഞ്ഞ ജൂണിൽ നൽകിയ ശുപാർശയാണ് ആഭ്യന്തര വകുപ്പ് നിരസിച്ചത്.

സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാന കാരണമായി പറഞ്ഞത്. ആഭ്യന്തരവകുപ്പിന്റെ വിയോജനക്കുറിപ്പോടെ ഫയൽ ആരോഗ്യ വകുപ്പിനു കൈമാറിയിരിക്കുകയാണ്.ആശുപത്രികളിലെ സുരക്ഷാ ജീവനക്കാരും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും കൃത്യമായി പ്രവർത്തിച്ചാൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനാകുമെന്നാണ് വിയോജനക്കുറിപ്പിൽ സർക്കാർ പറയുന്നത്.

ഡിജിപിയുടെ ഓഫിസ് ആവശ്യപ്പെട്ടത് ഡിവൈഎസ്പി (14), ഇൻസ്പെക്ടർ (14), എസ്ഐ (84), സീനിയർ സിവിൽ പൊലീസ് ഓഫിസർ (56), സിവിൽ പൊലീസ് ഓഫിസർ (56) എന്നിങ്ങനെ 224 ഉദ്യോഗസ്ഥരുടെ സ്ഥിരം ഡപ്യൂട്ടേഷൻ തസ്തികകളാണ്.ഡിവൈഎസ്പി (77) എസ്ഐ (161), സീനിയർ സിപിഒ, സിപിഒ, വനിതാ സിപിഒ (മൂന്നിനും കൂടി 399) എന്നിങ്ങനെ 637 തസ്തികകളാണ് യഥാർഥത്തിൽ വേണ്ടത്.

ഇതു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നതിനാലാണ് 224 തസ്തികകൾക്കു മാത്രം ശുപാർശ നൽകിയത്.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാ ദാസ് അക്രമിയുടെ കുത്തേറ്റു മരിച്ചതിനു പിന്നാലെയാണ് ആശുപത്രികളിൽ പൊലീസിന്റെ സുരക്ഷ ഏർപ്പെടുത്തുമെന്ന പ്രഖ്യാപനമുണ്ടായത്.എന്നാൽ പിന്നീട് ഇക്കാര്യത്തിൽ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.

hospital safety kerala police kerala Home Department