അബുദാബി: ഇന്ത്യ-യുഎഇ വ്യാപാര ബന്ധം ശക്തമാക്കുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ഇതിനായുള്ള ചര്‍ച്ചകള്‍ക്കായി പിയൂഷ് ഗോയല്‍ അബുദബിയിലെത്തി.ഊര്‍ജ്ജം, ഭക്ഷ്യസുരക്ഷ, ആരോഗ്യം തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങളെ കുറിച്ച് അബുദബി നിക്ഷേപ അതോറിറ്റി തലവന്‍ ഷെയ്ഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി വിശദമായ ചര്‍ച്ച നടത്തി.
അബുദബി നിക്ഷേപ അതോറിറ്റി തലവനുമായി നടത്തിയ ചര്‍ച്ചയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുന്നതുള്‍പ്പടെയുള്ള പ്രധാനപ്പെട്ട നിരവധി കാര്യങ്ങള്‍ ചര്‍ച്ചയായി.റുപെ കാര്‍ഡ് മോഡലില്‍ പുതിയ കാര്‍ഡ് അവതരിപ്പിക്കാനായി നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷനും എത്തിഹാദ് പെയ്‌മെന്റ്‌സും തമ്മില്‍ ഉഭയകക്ഷി കരാറില്‍ ഒപ്പുവെച്ചു.
മാത്രമല്ല സ്‌പെയ്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പുനരുപയോഗ ഊര്‍ജ്ജം, തുടങ്ങിയ വിഷയങ്ങളിലെ കൂടുതല്‍ സഹകരണത്തിന് യുഎഇ വാണിജ്യ മന്ത്രി ഡോക്ടര്‍ സുല്‍ത്താന്‍ അഹമ്ദ് അല്‍ ജാബിറുമായും പിയൂഷ് ഗോയല്‍ കരാര്‍ ഒപ്പുവെച്ചു.
ഇന്ത്യയും യുഎഇയും രൂപ-ദിർഹം വ്യാപാരം കൂടുതൽ വിപുലീകരിക്കാനൊരുങ്ങുന്നതായും അദ്ദേഹം പറഞ്ഞു.ഇതുവഴി യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് കുറഞ്ഞ ചെലവിൽ പണമയ്ക്കാൻ ഇരു രാജ്യങ്ങളെയും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇ സെൻട്രൽ ബാങ്കും ആർബിഐയും ചേർന്ന് പ്രവർത്തനക്ഷമമാക്കിയ രൂപ-ദിർഹം വ്യാപാരം കൂടുതൽ വിപുലീകരിക്കാൻ നോക്കുകയാണ് , ആർബിഐയുമായും സെൻട്രൽ ബാങ്കുമായും ചർച്ചകൾ പൂർത്തിയാക്കി, രൂപ-ദിർഹം വ്യാപാരം വേഗത്തിലാക്കാനും വർധിപ്പിക്കാനും വ്യവസായവുമായും ബാങ്കർമാരുമായും പ്രവർത്തിക്കാൻ ഇന്ത്യ സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.