/kalakaumudi/media/post_banners/e49f5291e5b70a9a5ad2816dd25eb82e51ef2f7c1f21271674988d79f443593e.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. മാത്രമല്ല ഉള്‍വനത്തില്‍ അന്‍പതിലേറെ മാവോയിസ്റ്റുകള്‍ തമ്പടിച്ചിരിക്കുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
റിപ്പോർട്ട് പ്രകാരം ജാര്‍ഖണ്ഡില്‍ നിന്നടക്കമുള്ള മാവോയിസ്റ്റുകൾ കേരളത്തിലെ വനമേഖലയിലുണ്ട്. ഇവരാണ് പരിശീലനമടക്കമുള്ളവ നല്‍കുന്നത്. സംസ്ഥാന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് കേന്ദ്ര സർക്കാരും നിരീക്ഷിച്ചുവരികയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇക്കാര്യത്തിൽ അടിയന്തര യോഗം ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്.
2021ല്‍ സംസ്ഥാനത്ത് മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമാകുന്നുവെന്ന് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് ശേഷം സംസ്ഥന ഇന്റലിജന്‍സ് നിരീക്ഷിച്ചുവരികയായിരുന്നു. മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമാകുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സംസ്ഥാന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിൽ ചൂണ്ടികാട്ടുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൂടുതല്‍ ദേശീയ-സംസ്ഥാന നേതാക്കള്‍ വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനത്തിലേക്ക് പോയാല്‍ ഇവരുടെ സുരക്ഷയടക്കം കൂടുതല്‍ ഉറപ്പ് വരുത്തണമെന്നതും സുരക്ഷ ക്രമീകരണങ്ങളില്‍ മാറ്റം ഉണ്ടാകണമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.