/kalakaumudi/media/post_banners/0e8e1596f82861e45303359acaa7df74a872b8f0978e273b8af72cc847b4ffb3.jpg)
ടെല്‍ അവീവ്: ഗാസക്കെതിരെ ഇസ്രയേല്‍ ആക്രമണം ശക്തമാക്കി. കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവ ദേവാലയങ്ങള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്.
ഗാസയിലെ അല്‍ സെയ്ടൂണ്‍ നഗരത്തിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയാണ് ആക്രമിച്ചത്. ആക്രമണം നടക്കുമ്പോള്‍ വിവിധ മതവിശ്വാസത്തില്‍പ്പെട്ട നിരവധി അഭയാര്‍ത്ഥികള്‍ പള്ളിയില്‍ ഉണ്ടായിരുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനു പുറമെ അല്‍ നാബിയിലെ ജനവാസ മേഖലയിലും ഇസ്രയേല്‍ ഷെല്‍ ആക്രമണം നടത്തി. രണ്ട് ആക്രമണങ്ങളിലുമായി നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അതിനിടെ, പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി. പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഗാസയിലെ അല്‍ അഹ്ലി ആശുപത്രിയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അറിയിച്ചതായും പലസ്തീന്‍ ജനങ്ങള്‍ക്ക് സഹായം നല്‍കുന്നത് തുടരുമെന്നും പ്രധാനമന്ത്രി കുറിച്ചു. ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ ദീര്‍ഘനാളായുള്ള നിലപാട് ആവര്‍ത്തിച്ചു വ്യക്തമാക്കിയതായും പ്രധാനമന്ത്രി കുറിച്ചു.
ഇസ്രയേലില്‍ ഹമാസ് ആക്രമണം നടത്തിയതിനു പിന്നാലെ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന നിലപാട് ഇന്ത്യയും പ്രധാനമന്ത്രിയും സ്വീകരിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നു. അതിനിടയിലാണ് മോദി പലസ്തീന്‍ പ്രസിഡന്റുമായി സംസാരിച്ചത്.
ഇസ്രയേലിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വീണ്ടും പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചു. വൈറ്റ് ഹൗസില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ബൈഡന്‍ ഇസ്രയേലിനുള്ള പിന്തുണ ആവര്‍ത്തിച്ചത്. ഇസ്രയേല്‍ നടത്തുന്ന യുദ്ധം ചരിത്രത്തിന്റെ ഗതിമാറ്റുന്ന ഘട്ടത്തിലാണെന്നും ബൈഡന്‍ പറഞ്ഞു.
ഹമാസിനെയും പുടിനെയും വിജയിക്കാന്‍ അനുവദിക്കില്ലെന്നു വ്യക്തമാക്കിയ ബൈഡന്‍ അയല്‍രാജ്യത്തിന്റെ ജനാധിപത്യത്തെ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ അവര്‍ രണ്ടുപേരും ആഗ്രഹിക്കുന്നുവെന്നും ആരോപിച്ചു.
ഉക്രെയ്നിലെ അധികാരത്തിനും നിയന്ത്രണത്തിനുമുള്ള പുടിന്റെ വിശപ്പ് ഞങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍, അദ്ദേഹം സ്വയം ഒതുങ്ങില്ലെന്നും ബൈഡന്‍ വ്യക്തമാക്കി.
ഗാസയിലെ ആശുപത്രിയില്‍ നടന്നത് ഇസ്രായേല്‍ ആക്രമണം അല്ലെന്ന നിലപാടും ബൈഡന്‍ ആവര്‍ത്തിച്ചു. ലോകത്തിനു മുന്നറിയിപ്പ് നല്‍കേണ്ടത് വലിയ രാഷ്ട്രമെന്ന നിലയില്‍ അമേരിക്കയുടെ കടമയാണെന്നും ബൈഡന്‍ പറഞ്ഞു.
എല്ലാ തരത്തിലുമുള്ള വെറുപ്പിന്റെ രാഷ്ട്രീയത്തിനും എതിരെന്ന് വ്യക്തമാക്കിയ ബൈഡന്‍ ഇസ്രയേല്‍ വ്യോമസേനക്ക് കൂടുതല്‍ സഹായം വാഗ്ദാനം ചെയ്തതായും പറഞ്ഞു.
ഇതിനിടെ ജര്‍മ്മനി ഗാസക്ക് 50 മില്യണ്‍ യൂറോ സഹായം പ്രഖ്യാപിച്ചു. ഹമാസിനെ ഇല്ലാതാക്കണമെന്ന് നേരത്തെ യൂറോപ്യന്‍ യൂണിയന്‍ പ്രമേയം പാസാക്കിയിരുന്നു.