കനത്ത പോരാട്ടം; 200 പലസ്തീനികള്‍ കൊല്ലപ്പെട്ടു, ഇസ്രയേലികളെ ഹമാസ് ബന്ദികളാക്കി

ഹമാസിന്റെ അപ്രതീക്ഷിത റോക്കറ്റ് ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കി ഇസ്രായേല്‍. ആക്രമണത്തില്‍ 200 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും 1600 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

author-image
Web Desk
New Update
കനത്ത പോരാട്ടം; 200 പലസ്തീനികള്‍ കൊല്ലപ്പെട്ടു, ഇസ്രയേലികളെ ഹമാസ് ബന്ദികളാക്കി

ന്യൂഡല്‍ഹി: ഹമാസിന്റെ അപ്രതീക്ഷിത റോക്കറ്റ് ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കി ഇസ്രായേല്‍. ആക്രമണത്തില്‍ 200 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും 1600 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാസിന്റെ 17 കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ അറിയിച്ചു.

ഹമാസിന്റെ ആക്രമണത്തില്‍ നാല്‍പ്പതില്‍ അധികം പേരാണ് ഇസ്രയേലില്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ തികച്ചും അപ്രതീക്ഷിതമായാണ് ഹമാസിന്റെ ആക്രമണമുണ്ടായത്. ഹമാസ് പേരാളികള്‍ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറുകയും ചെയ്തു.

അതിനിടെ, നുഴഞ്ഞുകയറിയ ഹമാസ് പോരാളികള്‍ ഇസ്രായേലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുളളവരെ ബന്ധികളാക്കിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ സൈനികരെയും പൗരന്മാരെയും വാഹനങ്ങളില്‍ കടത്തിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

പലയിടങ്ങളിലും ഇസ്രയേലും ഹമാസും ശക്തമായ പോരാട്ടം തുടരുകയാണ്. ഇസ്രയേലിലേക്കുളള വിമാന സര്‍വീസുകള്‍ ഇന്ത്യ റദ്ദാക്കി.

ഇസ്രയേല്‍-ഹമാസ് യുദ്ധം: ഇരുചേരിയായി ലോകം

 

ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍, ഹമാസിന് പിന്തുണയുമായി ഇറാനും ഖത്തറും. പലസ്തീന്‍ പോരാളികളെ ഇറാന്‍ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. പലസ്തീനും ജറുസലമമും സ്വാതന്ത്ര്യം നേടുന്നതുവരെ, പലസ്തീന്‍ പോരാളികള്‍ക്കൊപ്പം നില്‍ക്കുമെന്നും ഇറാന്‍ അറിയിച്ചു.

സംഘര്‍ഷത്തില്‍ ഇസ്രായേലിനെ കുറ്റപ്പെടുത്തി ഖത്തറും രംഗത്തെത്തി. സംഘര്‍ഷത്തിന്റെ ഉത്തരവാദി ഇസ്രയേല്‍ മാത്രമാണ്. ഇരു വിഭാഗങ്ങളും അക്രമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. സംഘര്‍ഷത്തിന്റെ മറവില്‍ ഗാസയിലെ പലസ്തീന്‍കാര്‍ക്കെതിരെ യുദ്ധം ചെയ്യുന്നതില്‍ നിന്ന് ഇസ്രയേലിനെ രാജ്യാന്തര സമൂഹം തടയണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സൈനിക നീക്കത്തില്‍ നിന്ന് ഹമാസ് പിന്‍മാറണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. ഇന്ത്യ, യുഎസ്എ, ഫ്രാന്‍സ്, ജര്‍മനി, യുകെ, സ്‌പെയിന്‍, ബെല്‍ജിയം, ഗ്രീസ്, ഇറ്റലി, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, യുക്രെയ്ന്‍ തുടങ്ങിയ രാജ്യങ്ങള്‍ ആക്രണത്തിനെ അപലപിച്ചു. സംഘര്‍ഷത്തില്‍ നിന്ന് ഇരു രാജ്യങ്ങളും വിട്ടുനില്‍ക്കണമെന്ന് ആവശ്യവുമായി റഷ്യ, തുര്‍ക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും രംഗത്തുവന്നു.

ഗാസയില്‍ റോക്കറ്റാക്രമണവും നുഴഞ്ഞുകയറ്റവും തുടരുന്നതിനിടെയാണ് ഇസ്രയേല്‍ പലസ്തീനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. സംഘര്‍ഷത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായും ഏഴുനൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റതായുമാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ച പുലര്‍ച്ചെയാണ് ഓപ്പറേഷന്‍ അല്‍അഖ്‌സ സ്റ്റോം എന്ന പേരില്‍ ഇസ്രയേലിനെതിരെ ഹമാസ് സൈനിക നീക്കം ആരംഭിച്ചത്. തുടര്‍ന്ന് ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിച്ചു. യുദ്ധത്തിലാണെന്നും ഇതില്‍ വിജയിക്കുമെന്നും പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു അറിയിച്ചു.

israel hamas conflict world news palsstine